'ഇ ശ്രീധരൻ്റെ അതിവേഗ റെയില്‍ പാതയോട് യോജിപ്പില്ല'; വീണ്ടും സമരം കാണേണ്ടിവരുമെന്ന് കെ റെയില്‍ വിരുദ്ധ സമിതി

സില്‍വര്‍ ലൈനില്‍ കണ്ടതുപോലെയുള്ള സമരം വീണ്ടും ഉണ്ടായേക്കാമെന്നും സമിതി മുന്നറിയിപ്പ് നല്‍കുന്നു

'ഇ ശ്രീധരൻ്റെ അതിവേഗ റെയില്‍ പാതയോട് യോജിപ്പില്ല'; വീണ്ടും സമരം കാണേണ്ടിവരുമെന്ന് കെ റെയില്‍ വിരുദ്ധ സമിതി
dot image

കൊച്ചി: ഇ ശ്രീധരന്റെ പുതിയ പദ്ധതിയോട് യോജിപ്പില്ലെന്ന് കെ റെയില്‍ വിരുദ്ധ സമിതി. പുതിയ പദ്ധതിയെ എതിര്‍ക്കുമെന്ന് സംസ്ഥാന ജനറല്‍ കണ്‍വീനര്‍ എസ് രാജീവന്‍ വ്യക്തമാക്കി. പാരിസ്ഥിതിക ആഘാത പഠനം നടത്താതെ പദ്ധതിയുമായി മുന്നോട്ടുപോകരുത്. നിലവിലുള്ള പാത ഇരട്ടിപ്പിക്കുന്നതാണ് പ്രായോഗികം. ബ്രോഡ് ഗേജ് സംവിധാനത്തില്‍ നിന്ന് മാറേണ്ട കാര്യമില്ല. സ്റ്റാന്‍ഡേര്‍ഡ് ഗേജിലേക്കോ സ്റ്റാന്‍ഡേര്‍ഡ് എ ലോണിലേക്കോ മാറേണ്ടതില്ല. വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തും. രണ്ട് ലക്ഷത്തിലധികം കോടി രൂപ പദ്ധതിക്ക് ചിലവായേക്കും. കേരളത്തില്‍ 100 കിലോമീറ്റര്‍ വേഗതയില്‍ ഓടാന്‍ കഴിയുമെന്ന് വന്ദേഭാരത് തെളിയിച്ചിട്ടുണ്ട്. സില്‍വര്‍ ലൈനില്‍ കണ്ടതുപോലെയുള്ള സമരം വീണ്ടും ഉണ്ടായേക്കാമെന്നും സമിതി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഇ ശ്രീധരന്റെ അതിവേഗ റെയില്‍ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ സഹകരിച്ചേക്കുമെന്ന സൂചന വന്നിരുന്നു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വി ഡി സതീശനുമായി ശ്രീധരന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. 15 മിനിറ്റ് നീണ്ട കൂടിക്കാഴ്ചയില്‍ അതിവേഗ റെയില്‍ പാത സംബന്ധിച്ച കരട് റിപ്പോര്‍ട്ട് ഇ ശ്രീധരന്‍ മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു. ഇക്കാര്യം മന്ത്രിസഭയില്‍ ചര്‍ച്ച ചെയ്ത് രണ്ടാഴ്ചയ്ക്കകം മറുപടി അറിയിക്കാമെന്ന് മുഖ്യമന്ത്രി അറിയിച്ചതായാണ് വിവരം.

കെ റെയില്‍ റദ്ദാക്കിയതിനു പിന്നാലെയാണ് ഇ ശ്രീധരന്റെ അതിവേഗ റെയില്‍ പാത പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ സഹകരിക്കാനൊരുങ്ങുന്നത്. അതിവേഗ റെയില്‍പാത പദ്ധതിയുമായി ബന്ധപ്പെട്ട് ഡിഎംആര്‍സി മുന്‍ ഉപദേഷ്ടാവ് കൂടിയായ ഇ ശ്രീധരന്‍ മുഖ്യമന്ത്രി വി ഡി സതീശന് കൈമാറിയ ഡിപിആറിലെ വിവരങ്ങള്‍ റിപ്പോര്‍ട്ടറിന് ലഭിച്ചിരുന്നു. തിരുവനന്തപുരം-കണ്ണൂര്‍ അതിവേഗ റെയില്‍പാതയ്ക്ക് അറുപതിനായിരം രൂപ ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കെ റെയിലിന് എതിരെ ഉയര്‍ന്നുവന്ന ജനകീയ പ്രതിഷേധം മുന്നില്‍ നില്‍ക്കെ, ജനകീയ പങ്കാളിത്തത്തോടെ പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയുമെന്നാണ് ഡിപിആറില്‍ പറയുന്നത്. കേന്ദ്ര-സംസ്ഥാന പങ്കാളിത്തത്തോടെയാകും പദ്ധതി പൂര്‍ത്തീകരിക്കുക.

പൂജപ്പുര മുതല്‍ കണ്ണൂര്‍ വരെ 22 സ്റ്റേഷനുകളായിരിക്കും ഉണ്ടാകുക. തിരുവനന്തപുരത്ത് നിന്നും കണ്ണൂരിലേക്കുള്ള യാത്രാസമയം മൂന്നര മണിക്കൂറായിരിക്കും. 12 ബോഗികളുള്ള ട്രെയിനില്‍ ഒരേസമയം 800 പേര്‍ക്ക് യാത്ര ചെയ്യാന്‍ കഴിയും. നാല് വര്‍ഷത്തിനകം പദ്ധതി പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡിപിആര്‍ പരിശോധിക്കാന്‍ മുഖ്യമന്ത്രി രണ്ടാഴ്ച്ചത്തെ സാവകാശം ചോദിച്ചിട്ടുണ്ട്. പദ്ധതി നടപ്പാക്കുന്നതില്‍ സര്‍ക്കാരിന് അനുകൂല നിലപാടാണുള്ളത്.

Content Highlights: K-Rail Anti-Committee Opposes E Sreedharan’s High-Speed Rail Proposal

dot image
To advertise here,contact us
dot image