മലയാളസർവകലാശാലയിലെ സർക്കുലർ: 'സർക്കാരിന്റെ ഭാഗത്ത് നിന്ന് നിർദേശമുണ്ടായിട്ടില്ല; വിദ്യാർത്ഥി രാഷ്ട്രീയം വേണം'

വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന് പ്രവര്‍ത്തിക്കാന്‍ വേണ്ട എല്ലാ സാഹചര്യങ്ങളും സര്‍വകലാശാലകളില്‍ ഉണ്ടാകുമെന്ന് റോജി എം ജോണ്‍

മലയാളസർവകലാശാലയിലെ സർക്കുലർ: 'സർക്കാരിന്റെ ഭാഗത്ത് നിന്ന് നിർദേശമുണ്ടായിട്ടില്ല; വിദ്യാർത്ഥി രാഷ്ട്രീയം വേണം'
dot image

കോട്ടയം: തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയിലെ വിവാദ സര്‍ക്കുലറില്‍ പ്രതികരിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോണ്‍. സര്‍ക്കാരിന്റെ ഭാഗത്തുനിന്നും അത്തരം ഒരു നിര്‍ദ്ദേശം പോയിട്ടില്ലെന്ന് റോജി എം ജോണ്‍ പറഞ്ഞു. സര്‍ക്കുലര്‍ പഠിച്ച ശേഷം തീരുമാനമെടുക്കുമെന്ന് റോജി എം ജോണ്‍ പറഞ്ഞു.

വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന് പ്രവര്‍ത്തിക്കാന്‍ വേണ്ട എല്ലാ സാഹചര്യങ്ങളും സര്‍വകലാശാലകളില്‍ ഉണ്ടാകുമെന്ന് റോജി എം ജോണ്‍ പറഞ്ഞു. തങ്ങളെല്ലാവരും വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ വളര്‍ന്നു വന്നവരാണെന്നും വിദ്യാര്‍ത്ഥി രാഷ്ട്രീയം വേണമെന്ന് തന്നെയാണ് നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി. പക്ഷേ പൊതുപരിപാടികള്‍ അലങ്കോലപ്പെടുത്തുന്നതോ തടസ്സപ്പെടുത്തുന്നതോ ആയ നടപടികള്‍ അംഗീകരിക്കുന്നില്ലെന്നും റോജി പറഞ്ഞു.

ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുടെ നിര്‍ദേശത്തില്‍ മലയാളസര്‍വകലാശാലയില്‍ പുതിയ പെരുമാറ്റച്ചട്ടം പുറത്തിറക്കിയിരുന്നു. വിദ്യാര്‍ത്ഥികളെ സംഘടിപ്പിക്കുന്നത് അച്ചടക്കലംഘനമായാണ് പെരുമാറ്റച്ചട്ടത്തില്‍ പറയുന്നത്. ക്യാമ്പസിനുള്ളില്‍ മുദ്രാവാക്യം വിളി പാടില്ലെന്നും നിര്‍ദേശമുണ്ട്. ക്യാമ്പസിനുള്ളില്‍ അനധികൃതമായ രാഷ്ട്രീയ പ്രവര്‍ത്തനം പാടില്ലെന്നും അനധികൃതമായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയാല്‍ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും പെരുമാറ്റച്ചട്ടത്തില്‍ പറയുന്നു. സംഭവത്തില്‍ പ്രതിഷേധവുമായി എസ്എഫ്‌ഐ രംഗത്തെത്തി.

ഗവര്‍ണര്‍ തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നുവെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് പറഞ്ഞു. സര്‍വകലാശാലകളിലെ വിദ്യാര്‍ത്ഥി സംഘടന പ്രവര്‍ത്തനത്തെ നിയന്ത്രിക്കണം എന്നാവശ്യപ്പെട്ട് കേരളത്തിലെ സര്‍വകലാശാലകളിലേക്ക് ഗവര്‍ണര്‍ അയച്ച ഉത്തരവ് അതീവ ഗുരുതര സ്വഭാവത്തോടെ കാണണമെന്ന് സഞ്ജീവ് ഫേസ്ബുക്കില്‍ കുറിച്ചു.

'യുഡിഎഫ് സര്‍ക്കാരും അതിന്റെ മുഖ്യമന്ത്രിയും, ഉന്നതവിദ്യാഭ്യാസ മന്ത്രിയും ഇതിനെതിരെ ചെറുവിരല്‍ അനക്കില്ലെന്ന് ഇതിനോടകം ഗവര്‍ണറുമായ വിഷയത്തില്‍ അവരുടെ നിലപാട് പറഞ്ഞുകൊണ്ട് കേരളത്തെ നോക്കി കൊഞ്ഞനം കുത്തിയതുമാണ്. അവരുടെ വിദ്യാര്‍ത്ഥി സംഘടനകളായ കെഎസ്‌യു, എംഎസ്എഫ് സംഘടനകള്‍ 'ഗവര്‍ണര്‍' എന്ന വാക്ക് പോലും ഇതുവരെ കേട്ടിട്ടില്ല, എന്നിട്ടല്ലേ ഈ ഭാരിച്ച രാഷ്ട്രീയ വിഷയം, കഴിഞ്ഞ പത്തുവര്‍ഷം തന്നെ അതിനുദാരണം', പി എസ് സഞ്ജീവ് പറഞ്ഞു.

Content Highlights: Roji M John about Malayalam University controversial circular

dot image
To advertise here,contact us
dot image