മുഖ്യമന്ത്രിയുടെ ഗുരുവായൂർ സന്ദർശനം: കോൺഗ്രസ് പ്രവർത്തകർ മുദ്രാവാക്യം വിളിച്ചു; ആചാരലംഘനമുണ്ടായെന്ന് പരാതി

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഗുരുവായൂര്‍ സന്ദര്‍ശനത്തില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ പരിശോധിക്കുമെന്ന് ദേവസ്വം ചെയര്‍മാന്‍ എ വി ഗോപിനാഥ്

മുഖ്യമന്ത്രിയുടെ ഗുരുവായൂർ സന്ദർശനം: കോൺഗ്രസ് പ്രവർത്തകർ മുദ്രാവാക്യം വിളിച്ചു; ആചാരലംഘനമുണ്ടായെന്ന് പരാതി
dot image

തൃശൂര്‍: മുഖ്യമന്ത്രി വി ഡി സതീശന്റെ ഗുരുവായൂര്‍ സന്ദര്‍ശനത്തിനിടെ ആചാരലംഘനമുണ്ടായെന്ന് പരാതി. മുഖ്യമന്ത്രി ക്ഷേത്രത്തിലെത്തിയപ്പോള്‍ ഒപ്പമുണ്ടായിരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊടികളുയര്‍ത്തി മുദ്രാവാക്യം വിളിച്ചെന്നാണ് ആരോപണം.

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഗുരുവായൂര്‍ സന്ദര്‍ശനത്തില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ പരിശോധിക്കുമെന്ന് ദേവസ്വം ചെയര്‍മാന്‍ എ വി ഗോപിനാഥ് പറഞ്ഞു. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും വീഴ്ച പറ്റിയെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

'കോടതി ഉത്തരവ് ഒരു മന്ത്രിയും ലംഘിച്ചിട്ടില്ലെന്നാണ് ചെയര്‍മാന്‍ എന്ന നിലയില്‍ എന്റെ വിശ്വാസം. രേഖകള്‍ നോക്കിയാലേ അതിനെ കുറിച്ച് പറയാന്‍ സാധിക്കുകയുള്ളു. മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും നിയമാനുസരണമാണ് വന്നത്. വിഐപി എന്ന പരിഗണന നല്‍കിയിട്ടില്ല. വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് അറിഞ്ഞത് മാധ്യമങ്ങളിലൂടെ. ആചാരലംഘനം സംഭവിച്ചിട്ടുണ്ടെങ്കില്‍ ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി സ്വീകരിക്കും', ഗോപിനാഥ് പറഞ്ഞു. ഫോട്ടോഗ്രാഫിയും വീഡിയോഗ്രഫിയും ക്ഷേത്രപരിസരത്ത് അനുവദനീയമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി വി ഡി സതീശന്‍ ഗുരാവായൂരില്‍ സന്ദര്‍ശനം നടത്തിയത്. ആദ്യം റവന്യൂ മന്ത്രി എ പി അനില്‍ കുമാറിന്റെ മകന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുത്താണ് ക്ഷേത്ര സന്ദര്‍ശനം നടത്തിയത്. ക്ഷേത്ര ദര്‍ശനത്തിന് ശേഷം മുഖ്യമന്ത്രി വെണ്ണയും തീര്‍ത്ഥവും കൊണ്ട് തുലാഭാരം നടത്തി. മുന്‍ മുഖ്യമന്ത്രി കെ കരുണാകരന് ശേഷം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുന്ന ആദ്യത്തെ മുഖ്യമന്ത്രിയാണ് വി ഡി സതീശന്‍.


Content Highlights: Complaint alleges violation of tradition during Chief Minister VD Satheesan's visit to Guruvayur

dot image
To advertise here,contact us
dot image