ടിനി ടോമിനെതിരെ നിയമനടപടിക്കൊരുങ്ങി അന്‍സിബ; പരാതി നിലനില്‍ക്കുമെന്ന് നിയമോപദേശം

നീന കുറുപ്പ് അടക്കമുള്ളവരെ കേസില്‍ സാക്ഷിയാക്കും

ടിനി ടോമിനെതിരെ നിയമനടപടിക്കൊരുങ്ങി അന്‍സിബ; പരാതി നിലനില്‍ക്കുമെന്ന് നിയമോപദേശം
dot image

കൊച്ചി: നടന്‍ ടിനി ടോമിനെതിരെ നിയമനടപടിക്കൊരുങ്ങി അന്‍സിബ. സംഭവത്തില്‍ അന്‍സിബ നിയമോപദേശം തേടി. പരാതി നിലനില്‍ക്കുമെന്നാണ് നിയമോപദേശം. നീന കുറുപ്പ് അടക്കമുള്ളവരെ കേസില്‍ സാക്ഷിയാക്കും. ടിനി ടോം തന്നെ വ്യക്തിഹത്യ ചെയ്യുന്നുവെന്നും മതതീവ്രവാദി എന്ന് വിളിച്ചെന്നുമുള്ള ആരോപണങ്ങള്‍ അന്‍സിബ റിപ്പോര്‍ട്ടറിലൂടെ തുറന്നു പറഞ്ഞിരുന്നു. തന്നെ ജിഹാദി എന്ന് വിളിച്ചുവെന്നും ഇക്കാരണങ്ങളാലാണ് അമ്മയില്‍ നിന്ന് താന്‍ രാജിവെച്ചതെന്നുമായിരുന്നു അന്‍സിബയുടെ പ്രതികരണം.

ടിനി ടോമിനെതിരെ അന്‍സിബ ഹസന്‍ നടത്തിയ ആരോപണങ്ങള്‍ ശരിവെക്കുന്നതായിരുന്നു നീന കുറുപ്പിന്റെ പരാതിയും. അന്‍സിബ മാധ്യമങ്ങളോട് ആരോപണം ഉന്നയിക്കുന്നതിന് മുമ്പ് തന്നെ ടിനി ടോമിനെതിരെ നീന കുറുപ്പ് 'അമ്മ'യില്‍ പരാതി നല്‍കിയിരുന്നു. മെയ് 12നാണ് പരാതി നല്‍കിയത്. ടിനി ടോമിന്റെ ആവര്‍ത്തിച്ചുള്ള അസഭ്യവും അംഗീകരിക്കാനാകാത്ത പെരുമാറ്റവും അന്വേഷിക്കണമെന്നാണ് പരാതിയില്‍ പറയുന്നത്.

അമ്മ കുടുംബ സംഗമത്തിന്റെ റിഹേഴ്സലില്‍ ടിനി ടോം തന്നെ പരസ്യമായി അപമാനിച്ചെന്നും അസഭ്യവും അശ്ലീല പ്രയോഗവും നടത്തിയെന്നും നീന കുറുപ്പ് പറഞ്ഞു. ശാരീരികമായി ആക്രമിക്കാനും ശ്രമിച്ചു. സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ പെരുമാറി. ടിനി ടോമിന്റെ പെരുമാറ്റം ഒറ്റപ്പെട്ട സംഭവമല്ലെന്നും നീന കുറുപ്പിന്റെ പരാതിയില്‍ പറയുന്നു.

എന്നാല്‍ ആരോപണങ്ങള്‍ എല്ലാം തള്ളി ടിനി ടോം രംഗത്തെത്തി. സ്വന്തം തിരക്കുകള്‍ മൂലമാണ് രാജിവയ്ക്കുന്നത് എന്നാണ് അന്‍സിബ നേരത്തെ പറഞ്ഞിരുന്നതെന്നും പ്രവര്‍ത്തിക്കുന്നവരെ തകര്‍ക്കാനുളള ഗൂഢാലോചനയാണ് ഇപ്പോള്‍ നടക്കുന്നതെന്നുമാണ് ടിനി ടോം പറഞ്ഞത്. സ്റ്റേജ് ഷോകള്‍ നടക്കുമ്പോള്‍ അങ്ങോട്ടും ഇങ്ങോട്ടും ബഹളവും ചീത്തവിളിയും ഉണ്ടാകുമെന്നും അതല്ലാതെ ഒരു അംഗത്തിനും മോശം മെസേജോ പ്രവര്‍ത്തനങ്ങളോ തന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്നും ടിനി ടോം പറഞ്ഞു. ജിഹാദിയെന്ന് താന്‍ വിളിച്ചിട്ടില്ലെന്നും തന്റെ സുഹൃത്തുക്കളെല്ലാം മുസ്ലീങ്ങളാണെന്നും ടിനി പറഞ്ഞു. പരാതി ആസൂത്രിതമാണെന്നായിരുന്നു പ്രസിഡന്റ് ശ്വേതാ മേനോന്റെ ആരോപണം. അന്‍സിബ ടിനി ടോമിനെതിരെ പരാതി പറഞ്ഞിട്ടില്ലെന്നും ശ്വേത പറഞ്ഞു.

അതേസമയം പ്രശ്‌നങ്ങളുടെ പ്രധാനകാരണമായ അമ്മയുടെ കുടുംബ സംഗമവുമായി ബന്ധപ്പെട്ട സ്‌പോണ്‍സര്‍ഷിപ്പിന്റെ ധാരണാപത്രം റിപ്പോര്‍ട്ടറിന് ലഭിച്ചു. അമ്മ കുടുംബ സംഗമത്തിന്റെ പ്രധാന സ്‌പോണ്‍സര്‍ ദല്ലാള്‍ നന്ദകുമാര്‍ ചെയര്‍മാനായ ക്ഷേത്രമാണ്. താരസംഘടനയായ 'അമ്മ'യില്‍ തര്‍ക്കങ്ങള്‍ മുറുകുന്നതിനിടെയാണ് വിവാദ സ്‌പോണ്‍സര്‍ഷിപ്പിന്റെ നിര്‍ണായക വിവരങ്ങള്‍ റിപ്പോര്‍ട്ടറിന് ലഭിച്ചത്.

വെണ്ണല മഹാദേവ ക്ഷേത്രം 'അമ്മ'യുടെ കുടുംബ സംഗമത്തിന് 75 ലക്ഷം രൂപ നല്‍കുമെന്നായിരുന്നു ധാരണ. കുക്കു പരമേശ്വരനും ദല്ലാള്‍ നന്ദകുമാറുമാണ് സ്‌പോണ്‍സര്‍ഷിപ്പ് കരാറില്‍ ഒപ്പുവച്ചത്. രണ്ട് ഘട്ടമായി പണം നല്‍കണമെന്നായിരുന്നു ധാരണ. 30 ലക്ഷം രൂപ ക്ഷേത്രം മുന്‍കൂറായി നല്‍കി. എക്‌സിക്യൂട്ടിവ് കമ്മിറ്റിയില്‍ അന്‍സിബ ഇതിനെ എതിര്‍ത്തെങ്കിലും ഭൂരിപക്ഷ പിന്തുണയോടെ സ്‌പോണ്‍സര്‍ഷിപ്പ് സ്വീകരിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

Content Highlights: Ansiba Hassan will complaint against Tiny Tom

dot image
To advertise here,contact us
dot image