'ഗൂഢാലോചന നടന്നത് എനിക്കെതിരെ, ജോയിന്റ് സെക്രട്ടറിയായ നാൾ മുതൽ മാനസിക പീഡനം'; അന്‍സിബ ഹസന്‍ റിപ്പോർട്ടറിനോട്

ജോയിൻ്റ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ തനിക്കെതിരെ അനൂപ് ചന്ദ്രൻ മോശം ആരോപണം ഉയർത്തിയെന്ന് അൻസിബ

'ഗൂഢാലോചന നടന്നത് എനിക്കെതിരെ, ജോയിന്റ് സെക്രട്ടറിയായ നാൾ മുതൽ മാനസിക പീഡനം'; അന്‍സിബ ഹസന്‍ റിപ്പോർട്ടറിനോട്
dot image

കൊച്ചി: താരസംഘടന 'അമ്മ'യിൽ തനിക്കെതിരെയാണ് ഗൂഢാലോചന നടന്നതെന്ന് നടി അൻസിബ ഹസൻ. താൻ ആർക്ക് എതിരെയും ഗൂഢാലോചന നടത്തിയിട്ടില്ല. അമ്മയുടെ കുടുംബ സംഗമത്തിലെ ടൈറ്റിൽ സ്പോണ്‍സർഷിപ്പ് ഒരു മതസംഘടന എറ്റെടുക്കാമെന്ന് പറഞ്ഞപ്പോൾ തൻ്റെ ധാർമികത കാരണം അത് നടക്കില്ലെന്ന് പറഞ്ഞു. മതസംഘടനയുടെ സ്പോണ്‍സർഷിപ്പിനെ എതിർത്തതാണ് പ്രശ്നത്തിന് കാരണമായതെന്നും അന്‍സിബ പറഞ്ഞു. കോഫി വിത്ത് ‌അരുൺ കുമാ‍റിലാണ് അന്‍സിബ മനസ് തുറന്നത്.

32 വർഷമായി അമ്മയിൽ അങ്ങനെ ഒരു സംഭവം നടന്നിട്ടില്ല. ഇന്ന് ഒരു മതം കയറ്റിയാൽ നാളെ മറ്റ് മത ചിഹ്നങ്ങളും ഉൾപ്പെടുത്തേണ്ടിവരും. അതുകൊണ്ടാണ് അതിനെ എതിർത്തത്. ഇത് കലാകാരന്മാരുടെ സംഘടനയാണെന്ന് താൻ പറഞ്ഞപ്പോൾ തന്നെ വർഗീയവാദി ആക്കിയെന്നും അന്‍സിബ പറഞ്ഞു.

ജോയിൻ്റ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ തനിക്കെതിരെ അനൂപ് ചന്ദ്രൻ മോശം ആരോപണം ഉയർത്തി. ഇതിനെതിരെ പരാതി നല്‍കിയപ്പോള്‍ പരിഗണിച്ചില്ല. പരാതി പ്രസിഡന്റ് ശ്വേത മേനോൻ തള്ളുകയാണ് ചെയ്തത്. ഭാരവാഹി ആയ അന്ന് മുതല്‍ മാനസിക പീഡനം നേരിട്ടു. തനിക്കെതിരെ അവിഹിത കഥകള്‍ പ്രചരിപ്പിച്ചു. കഥകള്‍ പ്രചരിപ്പിക്കുന്നവരില്‍ സ്ത്രീകളും ഉണ്ട്. സ്വകാര്യ ചാറ്റുമായി ബന്ധപ്പെട്ട് അമ്മയിലെ ഒരംഗം തനിക്കെതിരെ തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷനിൽ കേസ് നൽകിയിരുന്നു. താൻ മെസ്സേജ് അയച്ചതിൻ്റെ പേരിൽ അവരുടെ വീട്ടില്‍ ഡൊമസ്റ്റിക് വയലന്‍സ് നടന്നുവെന്ന് പറഞ്ഞാണ് കേസ് നൽകിയത്. ഇതുമായി ബന്ധപ്പെട്ട് തന്നെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. തന്നോട് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടു. ഇതേപ്പറ്റി അമ്മയിൽ പരാതിപ്പെട്ടിരുന്നു. അപ്പോൾ 'ദിസ് ഈസ് നത്തിങ് ഡു വിത്ത് അമ്മ' എന്നായിരുന്നു പ്രസിഡൻ്റ് പറഞ്ഞതെന്നും അൻസിബ കൂട്ടിച്ചേർത്തു.

ഈ പരാതിയിൽ അമ്മയിൽ നിന്ന് നീതി ലഭിക്കുമെന്ന് പ്രതീക്ഷയില്ല.. അതിജീവിതമാരെ സംരക്ഷിക്കാൻ അമ്മക്ക് ആവില്ല. നിലവിലെ നേതൃത്വത്തില്‍ നിന്ന് നീതി കിട്ടില്ല. സ്ത്രീ വന്നത് കൊണ്ട് മാത്രം ഒരു മാറ്റവും വരില്ല. അമ്മയിലുള്ളവർ പ്രതികാര ബുദ്ധിയുള്ളവരാണെന്നും ശാരീരികവും മാനസികവുമായി ഉപദ്രവിക്കുമെന്ന് ഭയമുണ്ടെന്നും അന്‍സിബ പറഞ്ഞു. അതിജീവിതയെ തിരിച്ചുകൊണ്ടുവരും എന്ന വാക്ക് പ്രസിഡന്റ് പാലിച്ചില്ല. അംഗങ്ങള്‍ക്ക് താല്‍പര്യം ഇല്ലെന്ന് പറഞ്ഞുവെന്നും മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞ നിലപാട് അല്ല അകത്ത് സ്വീകരിച്ചതെന്നും അന്‍സിബ പറഞ്ഞു. ജനറല്‍ സെക്രട്ടറി തന്നോട് തുടരാൻ ആവശ്യപ്പെട്ടിട്ടും പ്രസിഡന്റ് രാജിക്ക് നിർബന്ധിച്ചു. ടിനി ടോമിന്റെ ഭാ​ഗത്ത് നിന്ന് സ്ത്രീത്വത്തെ അപമാനിക്കുന്ന പ്രതികരണങ്ങള്‍ ഉണ്ടായെന്നും ടിനി ടോമിൻറെ ഭാഷ ശരിയല്ലെന്നും അന്‍സിബ പറഞ്ഞു.

നോമ്പ് കാലത്ത് യോഗത്തില്‍ നിന്ന് ഇറങ്ങിയതിനെ തെറ്റായി വ്യാഖ്യാനിച്ചുവെന്നും അൻസിബ പറഞ്ഞു. താൻ ഇറങ്ങിപ്പോയെന്നാണ് പ്രചരിപ്പിച്ചത്. ജോയിൻ്റ് സെക്രട്ടറി സ്ഥാനം രാജിവെച്ചപ്പോൾ ഇതൊന്നും പറയാൻ കഴിഞ്ഞില്ല. മെന്റൽ ട്രോമയിലൂടെയാണ് കടന്നുപോയത്. ആളുകൾ ധൈര്യം നൽകിയാൽ മാത്രമേ കൂടുതൽ കാര്യങ്ങൾ പുറത്തുപറയാൻ കഴിയൂവെന്നും അൻസിബ പറഞ്ഞു. അമ്മയിൽ ഏറ്റവും കുടുതൽ പരാതി നൽകിയത് താൻ ആയിരിക്കുമെന്നും പല പരാതികളും അമ്മയുടെ മെയിലിൽ ഉണ്ടോയെന്ന് സംശയമാണെന്നും അൻസിബ പറഞ്ഞു. എന്തെങ്കിലും സംഭവിക്കുമോയെന്ന് തനിക്ക് പേടിയുണ്ട്. തന്നെ പിന്തുണയ്ക്കാനും തനിക്ക് വേണ്ടി നിൽകാനും ആരുമില്ല. നിയമത്തിൻ്റെ വഴിക്ക് പോകുമെന്നും അൻസിബ കൂട്ടിച്ചേർത്തു.

Content Highlight : Actress Ansiba Hasan has once again responded to the allegations against actor Tiny Tom

dot image
To advertise here,contact us
dot image