

കോഴിക്കോട്: പെണ്‍കുട്ടികളുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് ടെലഗ്രാം ഗ്രൂപ്പുകളില്‍ വില്‍പന നടത്തിയ കേസിലെ പ്രതി നിതിൻ മോഹൻദാസിൻ്റെ ജാമ്യപേക്ഷ കോടതി തള്ളി. പരപ്പനങ്ങാടി കോടതിയാണ്
ജാമ്യപേക്ഷ തള്ളിയത്. തെരഞ്ഞെടുപ്പ് ഫലം വന്നശേഷം പ്രതിയെ പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെടും. ജാമ്യപേക്ഷ കോടതി തള്ളിയ സാഹചര്യത്തില്‍ പ്രതി മേൽ കോടതിയെ സമീപിക്കും.
കേസിൽ മാഹി സ്വദേശിനിയുടെ മൊഴി ചൊവ്വാഴ്ച്ച രേഖപ്പെടുത്തും. പരാതിക്കാരിയായ യുവതി ഇന്ന് മൊഴി നൽകാൻ എത്തിയിരുന്നില്ല. യുവതിയും ബന്ധുക്കളും ചൊവ്വാഴ്ച എത്താമെന്ന് പരപ്പനങ്ങാടി പൊലീസിനെ അറിയിച്ചിരുന്നു. രാമനാട്ടുകര സ്വദേശിനി നൽകിയ പരാതിയിലാണ് മാഹി സ്വദേശിനി മൊഴി നൽകുന്നത്.
കഴിഞ്ഞ ദിവസമാണ് പെണ്‍കുട്ടികളുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് ടെലഗ്രാം ഗ്രൂപ്പുകളില്‍ വില്‍പന ചെയ്തുവെന്ന കുറ്റത്തിന് കോഴിക്കോട് വള്ളിക്കുന്ന് സ്വദേശി നിതിന്‍ മോഹന്‍ദാസിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്‍സ്റ്റഗ്രാം പ്രൊഫൈലുകളില്‍ നിന്ന് ഫോട്ടോ ഡൗണ്‍ലോഡ് ചെയ്ത് മോർഫ് ചെയ്യുന്നതായിരുന്നു ഇയാളുടെ രീതി. ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീല കണ്ടന്റുകള്‍ ഉള്‍പ്പെടുത്തിയാണ് പ്രചരിപ്പിച്ചിരുന്നത്. പ്രതി മൂന്ന് ടെലഗ്രാം ഗ്രൂപ്പുകൾ രൂപീകരിച്ചാണ് ചിത്രങ്ങൾ പ്രചരിപ്പിച്ചിരുന്നത്. ടെലഗ്രാം അക്കൗണ്ട് രൂപീകരിച്ചിട്ട് മൂന്ന് വർഷത്തോളമായി. ഇൻസ്റ്റഗ്രാം ഗ്രൂപ്പുകൾ വഴിയും ചിത്രങ്ങൾ പ്രചരിപ്പിച്ചിരുന്നു. 11 നമ്പറുകൾ ഉപയോഗിച്ചാണ് അക്കൗണ്ടുകൾ രൂപീകരിച്ചത്.
രാമനാട്ടുകര സ്വദേശിനിയായ സാന്ദ്ര സദാനന്ദന്‍ എന്ന യുവതിയാണ് ആദ്യം പരാതി നല്‍കിയത്. നിരവധി പെണ്‍കുട്ടികളുടെ ഫോട്ടോ ഈ ഗ്രൂപ്പുകളില്‍ ഉള്ളതായി സാന്ദ്ര റിപ്പോട്ടറിനോട് പറഞ്ഞിരുന്നു. നിതിനെ നേരത്തേ പരിചയമുണ്ടായിരുന്നു. ഫോട്ടോ വില്‍പനക്ക് പുറമെ ഗ്രൂപ്പുകളിൽ എക്‌സ്‌ചേഞ്ചിങ്ങും നടന്നിരുന്നു. പെണ്‍കുട്ടികള്‍ക്ക് നിതിൻ വാട്‌സ്ആപ്പിലും ഇന്‍സ്റ്റഗ്രാമിലും ലൈംഗിക ചുവയോടുള്ള സന്ദേശങ്ങള്‍ അയച്ചിരുന്നതായും സാന്ദ്ര പറഞ്ഞിരുന്നു.
Content Highlight : The court has rejected the bail plea of Nithin Mohandas, who is accused of morphing girls’ photos and selling them through Telegram groups.