

കണ്ണൂര്‍: ഭീഷണി പോസ്റ്റില്‍ കെഎസ് യു സംസ്ഥാന വൈസ് പ്രസിഡന്റ് അരുണ്‍ രാജേന്ദ്രന്‍ അടക്കമുള്ളവര്‍ക്കെതിരെ കേസ്. മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥന്‍ സന്ദീപിന്റെ പരാതിയില്‍ തിരുവനന്തപുരം സിറ്റി സൈബര്‍ ക്രൈം പൊലീസാണ് കേസെടുത്തത്. അരുണ്‍ രാജേന്ദ്രന്‍, ടോം കുര്യാക്കോസ്, യാസര്‍ കെ പി, സോണി പനംതാനം, ശരത് പിള്ള, കെഎസ്‌യു കാഞ്ഞിരംകുളം യൂണിറ്റ്, രാഹുൽ ജോണ്‍ സി, യൂത്ത് കോണ്‍ഗ്രസ് ബാറ്റില്‍ എന്നീ ഫേസ്ബുക്ക് ഐഡികള്‍ക്കെതിരെയാണ് കേസെടുത്തത്.
സന്ദീപിന്റേയും നവകേരള യാത്രക്കിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിക്കുന്നതിന്റേയും ദൃശ്യങ്ങള്‍ പങ്കുവെച്ചായിരുന്നു അരുണ്‍ രാജേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്. 22 ദിവസം കൂടെ കഴിഞ്ഞോട്ടെ, കണക്കുകള്‍ ഒരുപാടുണ്ട് തീര്‍ക്കാന്‍' എന്നായിരുന്നു ഭീഷണി.
'സാറേ' സുഖമാണല്ലോ ല്ലേ…! സുഖിക്കാന്‍ പോവുന്നതേ ഒള്ളൂ…! 22 ദിവസം കൂടെ കഴിഞ്ഞോട്ടെ….! സുഖിപ്പിക്കുന്നുണ്ട് ഞങ്ങള്‍ സാറന്മാരെ…!
ഞങ്ങളുടെ പ്രിയപെട്ടവരുടെ തലയും കണ്ണും മൂക്കും അടിച്ചു പൊട്ടിക്കാന്‍ നേതൃത്വം കൊടുത്തവരൊക്കെ തൊഴിലുറപ്പ് കാര്‍ഡ് ഒരെണ്ണം എടുത്തു വച്ചോ…! ഞങ്ങളെല്ലാം മറന്നെന്നു നിങ്ങള്‍ക്ക് തോന്നിയാല്‍ ഞങ്ങള്‍ മരിച്ചെന്നു ഉറപ്പ് വരുത്തണം…! ഞങ്ങളുടെ കണക്കു പുസ്തകത്തില്‍ രക്തം കൊണ്ടെഴുതിയിട്ടിരിക്കുന്ന കണക്കുകള്‍ ഒരുപാടുണ്ട്….! ആ കണക്കുകള്‍ ഒക്കെ നമുക്ക് തീര്‍ക്കേണ്ടേ 'സാറേ '???, എന്നായിരുന്നു അരുണ്‍ രാജേന്ദ്രന്‍ കുറിച്ചത്.
നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പ് തന്നെ സര്‍ക്കാര്‍ രൂപീകരണത്തെക്കുറിച്ചും മന്ത്രിസഭയെക്കുറിച്ചും യുഡിഎഫ് സൈബര്‍ ഇടങ്ങളില്‍ ചര്‍ച്ച സജീവമാണ്. ഇതിനിടെയായിരുന്നു നവകേരള യാത്രക്കിടെ മുഖ്യമന്ത്രി രക്ഷാപ്രവര്‍ത്തനം എന്ന് വിശേഷിപ്പിച്ച സംഭവം സൂചിപ്പിച്ച് ഭീഷണിയുമായി കെഎസ്യു നേതാവിന്റേത് ഉള്‍പ്പെടെയുള്ള പേജുകളില്‍ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടത്.
Content Highlights: Case filed against KSU leader and others over cm security officer complaint