

വാഷിംഗ്ടണ്‍: ഇസ്രയേല്‍- ലെബനന്‍ വെടിനിര്‍ത്തല്‍ നീട്ടി. മൂന്നാഴ്ച്ചത്തേക്ക് കൂടി വെടിനിര്‍ത്തല്‍ നീട്ടിയതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അറിയിച്ചു. ട്രൂത്ത് സോഷ്യലിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഇസ്രയേല്‍- ലെബനന്‍ അംബാസഡര്‍മാര്‍ വൈറ്റ് ഹൗസില്‍ നടത്തിയ കൂടിക്കാഴ്ച്ചയിലാണ് വെടിനിര്‍ത്തല്‍ നീട്ടാനുളള തീരുമാനമുണ്ടായത്. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ലെബനന്‍ പ്രസിഡന്റ് ജോസഫ് ഔനും തമ്മില്‍ ഭാവിയില്‍ വാഷിംഗ്ടണില്‍ കൂടിക്കാഴ്ച്ച ഉണ്ടായേക്കാമെന്നും ട്രംപ് സൂചിപ്പിച്ചു. ഹിസ്ബുളളയില്‍ നിന്ന് സ്വയം സംരക്ഷിക്കാന്‍ ലെബനനുമായി ചേര്‍ന്ന് അമേരിക്ക പ്രവര്‍ത്തിക്കുമെന്നും ട്രംപ് വ്യക്തമാക്കി.
കഴിഞ്ഞ ദിവസം തെക്കൻ ലെബനനിലുണ്ടായ ഇസ്രയേല്‍ ആക്രമണത്തില്‍ മാധ്യമപ്രവര്‍ത്തകയടക്കം അഞ്ച് പേര്‍ കൊല്ലപ്പെട്ടിരുന്നു. പ്രാദേശിക മാധ്യമമായ അല്‍ അഖ്ബറിലെ മാധ്യമപ്രവര്‍ത്തക അമല്‍ ഖബീലാണ് കൊല്ലപ്പെട്ടത്. ഹിസ്ബുള്ള ഗ്രൂപ്പുള്ള ഒരു സ്ഥലത്ത് നിന്ന് പോയ രണ്ട് വാഹനത്തെ ലക്ഷ്യം വെച്ചതാണെന്ന് ഇസ്രയേല്‍ സൈന്യം പറഞ്ഞു. മാധ്യമപ്രവര്‍ത്തകയ്ക്ക് നേരെയുള്ള ആക്രമണത്തെ ലെബനനിലെ ഇന്‍ഫര്‍മേഷന്‍ മന്ത്രി പോള്‍ മോര്‍കോസ് അപലപിച്ച് രംഗത്തെത്തിയിരുന്നു. ലെബനന്‍ വെടിനിര്‍ത്തല്‍ ലംഘിച്ച് ഇസ്രയേല്‍ സൈനികരെ ലക്ഷ്യം വെച്ച് ഫോര്‍വാര്‍ഡ് ഡിഫന്‍സ് ലൈന്‍ കടന്നത് കൊണ്ടാണ് ആക്രമിച്ചതെന്നാണ് ഇസ്രയേലിന്റെ അവകാശവാദം.
Content Highlights: Donald Trump extends Israel-Lebanon ceasefire for another three weeks