

തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ഐസിയു തുണികൊണ്ട് മറച്ച സംഭവത്തില്‍ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍. അടിയന്തര അന്വേഷണം വേണമെന്നും ഡെപ്യൂട്ടി ഡിഎംഇ റാങ്കിലുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അന്വേഷിക്കണമെന്നുമാണ് ഉത്തരവ്. രണ്ടാഴ്ചക്കുള്ളില്‍ സമഗ്ര റിപ്പോര്‍ട്ട് നല്‍കണമെന്നും നിര്‍ദ്ദേശമുണ്ട്. റിപ്പോര്‍ട്ടര്‍ വാര്‍ത്തയ്ക്ക് പിന്നാലെയാണ് നടപടി.
കഴിഞ്ഞമാസം 17-നാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിൽ തീപിടിത്തം ഉണ്ടായത്. 36 ബെഡുകളുള്ള സർജിക്കൽ, ട്രോമാ ഐസിയു വാർഡുകളാണ് ഒഴിപ്പിച്ചത്. ഒരു മാസം കഴിഞ്ഞിട്ടും വാർഡുകൾ പ്രവർത്തനസജ്ജമാക്കാനായില്ല. നിലവിൽ ഏഴ്, എട്ട് വാർഡുകളിൽ മുണ്ട് വലിച്ചുകെട്ടിയാണ് സർജിക്കൽ ട്രോമാകെയർ വാർഡുകൾ പ്രവർത്തിക്കുന്നത്.
കാഷ്വാലിറ്റിയിൽ ഗുരുതരാവസ്ഥയിൽ എത്തുന്ന രോഗികൾക്ക് ഐസിയു ബെഡ്ഡുകൾ നൽകാൻ കഴിയാത്ത സാഹചര്യമാണുള്ളത്. ഗുരുതര പ്രതിസന്ധി ചൂണ്ടിക്കാണിച്ച് സർജിക്കൽ വകുപ്പ് മേധാവി മെഡിക്കൽ കോളേജ് പ്രിൻസിപ്പലിനും സൂപ്രണ്ടിനും കത്ത് നൽകി. കാലതാമസത്തിന് പിന്നിൽ പിഡബ്ല്യുഡി, ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് വിഭാഗം ക്ലിയറൻസ് നൽകാത്തതാണ് എന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.
Content Highlights: Human Rights Commission files case over medical college ICU cover with cloth