

ബെംഗളൂരു: യുവതിയെ കാണ്മാനില്ലെന്ന പരാതിയിൽ അന്വേഷണം നടത്തിയ പൊലീസ് ഒടുവിൽ കണ്ടെത്തിയത് കുടുംബം നടത്തിയ ദുരഭിമാനക്കൊല. സംഭവത്തിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കർണാടകയിലെ ബെലഗാവി സ്വദേശിയായ സത്യവയെ കാണ്മാനില്ലെന്ന് കാട്ടിയാണ് പൊലീസിന് പരാതി ലഭിക്കുന്നത്. സന്തോഷ് എന്നയാളെയാണ് യുവതി വിവാഹം കഴിച്ചത്. എന്നാൽ കൃഷ്ണ എന്ന് പേരുള്ള മറ്റൊരാളുമായി യുവതി അടുപ്പത്തിലായിരുന്നു.
ഈ വർഷം തുടക്കത്തിൽ സത്യവയും കൃഷ്ണയും ബന്ധുക്കളുടെ എതിർപ്പ് അവഗണിച്ച് ഒരുമിച്ച് താമസിക്കാൻ തുടങ്ങിയിരുന്നു. മാർച്ച് 13ന് സത്യവയെ ബന്ധുക്കൾ അന്വേഷിച്ച് കണ്ടെത്തി മഹാരാഷ്ട്രയിലേക്ക് കൊണ്ടുപോയി. യുവാവിൻ്റെ ജാതി ചൂണ്ടിക്കാട്ടി ബന്ധുക്കൾ ഇരുവരുടെയും ബന്ധത്തെ ശക്തമായി എതിർത്തു. എന്നാൽ കൃഷ്ണക്കൊപ്പം ജീവിക്കണം എന്ന നിലപാടിലായിരുന്നു യുവതി.
ഇതോടെ യുവതിയെ കൊലപ്പെടുത്താൻ ബന്ധുക്കൾ തീരുമാനിച്ചു. അമ്മാവൻ പ്രകാശ് ഭീമപ്പ ഹീലാവർ(46), സഹോദരൻ ഷാനുർ സദാശിവ് ഹീലാവർ (35), സഹോദരീ ഭർത്താവ് മൊരബാദ് കാലപ്പ മായപ്പ ഹീലാവി (40) എന്നിവർ ചേർന്ന് ബലം പ്രയോഗിച്ച് വിഷം നൽകി സത്യവയെ കൊലപ്പെടുത്തുകയായിരുന്നു. മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലിയിൽ വെച്ചാണ് സംഭവം നടന്നത്. യുവതി മരിച്ചതിന് പിന്നാലെ തെളിവുകൾ നശിപ്പിക്കാനായി പ്രാദേശിക ശ്മശാനത്തിൽ അവരുടെ സംസ്‌കാര ചടങ്ങുകളും പ്രതികൾ നടത്തി.
ബെലഗാവി പൊലീസ് സ്റ്റേഷനിൽ കൃഷ്ണ നൽകിയ മിസിങ് കേസിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. ആദ്യം പൊലീസ് അന്വേഷണത്തിൽ വലിയ താത്പര്യം കാണിച്ചിരുന്നില്ല. പിന്നീട് കേസ് റീഓപ്പൺ ചെയ്യുകയായിരുന്നു. യുവതിയുടെ മാതാവിന്റെ വിശ്വാസ്യത പിടിച്ചുപറ്റിയാണ് പൊലീസ് കേസിന്റെ ചുരുളഴിച്ചത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
Content Highlights: A woman from Karnataka’s Belagavi district, identified as Satyavva, was allegedly murdered by her relatives in a suspected honour killing case after she refused to end an extramarital relationship