

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പുള്ള കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചകള്‍ തളളി നേതാക്കള്‍. പൊതുജനമധ്യത്തില്‍ ചര്‍ച്ചകള്‍ വേണ്ടെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫും അഭിപ്രായപ്പെട്ടു. പരസ്യ വിവാദങ്ങളിലേക്ക് പോകേണ്ടതില്ല എന്നാണ് മുതിര്‍ന്ന നേതാക്കളുടെ നിലപാട്. സൈബര്‍ പോരാളികളല്ല മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടതെന്ന് ബെന്നി ബെഹനാനും അനാവശ്യ ചര്‍ച്ചയാണ് നടക്കുന്നതെന്ന് കൊടിക്കുന്നില്‍ സുരേഷും അഭിപ്രായപ്പെട്ടു.
ആരെയും പരസ്യമായി പിന്തുണയ്ക്കില്ലെന്നാണ് മുസ്‌ലിം ലീഗിന്റെയും നിലപാട്. ഭൂരിപക്ഷം ലഭിച്ചാല്‍ ആരെ മുഖ്യമന്ത്രിയാക്കണം എന്നതില്‍ അഭിപ്രായം ഹൈക്കമാന്‍ഡിനെ നേരിട്ട് അറിയിക്കാനാണ് ലീഗ് തീരുമാനം. കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി ചര്‍ച്ചകള്‍ പരസ്യ പോരിലേക്ക് നീങ്ങുന്ന സാഹചര്യത്തിലാണ് ലീഗിന്റെ നിര്‍ണായക നീക്കം.
സൈബര്‍ പോരാളികളും സോഷ്യല്‍ മീഡിയയുമല്ല കേരളത്തിന്റെ മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടതെന്ന് ബെന്നി ബെഹനാന്‍ പറഞ്ഞു. പറയേണ്ടതെല്ലാം താന്‍ ഹൈക്കമാന്‍ഡിനോട് കത്ത് മുഖാന്തരം പറഞ്ഞതിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചയ്ക്കില്ലെന്നും ബെന്നി ബെഹനാന്‍ പറഞ്ഞു. മുതിര്‍ന്ന നേതാക്കള്‍ അവസരം വരുമ്പോഴാണ് അഭിപ്രായം പറയേണ്ടതെന്നും ജനം നല്‍കാനിരിക്കുന്ന അംഗീകാരത്തിന്റെ ശോഭ കെടുത്തരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് സമയമായിട്ടില്ലെന്നാണ് സണ്ണി ജോസഫ് പ്രതികരിച്ചത്. 'സോഷ്യല്‍ മീഡിയ ഫേക്ക് അക്കൗണ്ടുകളിലൂടെയാണ് ചില പേരുകള്‍ ഉയരുന്നത്. തക്കതായ വേദിയിലാണ് പേരുകള്‍ പറയേണ്ടത്. അസമയത്താണ് പേരുകള്‍ പറയുന്നത്. മാധ്യമങ്ങളിലൂടെയും സാമൂഹ്യമാധ്യമങ്ങളിലൂടെയുമല്ല നിലപാട് വ്യക്തമാക്കേണ്ടത്. ഫലം വന്നശേഷം മതി ചര്‍ച്ച. ജയിച്ചുവരുന്ന എംഎല്‍എമാരുടെ അഭിപ്രായം ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ തേടും. അതുവരെ എല്ലാവരും കാത്തിരിക്കണം. വ്യത്യസ്ത പേരുകള്‍ തക്ക വേദിയില്‍ പറയുക. മുതിര്‍ന്ന നേതാക്കള്‍ പറയേണ്ട സമയമായിട്ടില്ല.- സണ്ണി ജോസഫ് പറഞ്ഞു. സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന ചര്‍ച്ചകളില്‍ പങ്കാളിയാവാന്‍ ആഗ്രഹിക്കുന്നില്ലെന്നും മെയ് നാലിന് ഫലം വന്നാല്‍ ഹൈക്കമാന്‍ഡ് തീരുമാനമെടുക്കും എന്നുമാണ് കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞത്. ചര്‍ച്ചകളുടെ ആവശ്യമില്ലെന്നും പക്ഷം പിടിക്കാനില്ലെന്നും കൊടിക്കുന്നില്‍ പറഞ്ഞു.
നാലാം തിയതി ഫലം വരുന്നത് വരെ എല്ലാവരും കാത്തിരിക്കണമെന്നാണ് കെ സി വേണുഗോപാൽ പറഞ്ഞത്. കോണ്‍ഗ്രസിന് ഒരു സിസ്റ്റവും നേതാക്കളുമുണ്ടെന്നും എല്ലാവരും കൂടിയാലോചിച്ച് തീരുമാനമെടുക്കുമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. വിഷയം പൊതുജനമധ്യത്തില്‍ ചര്‍ച്ച ചെയ്യേണ്ടതല്ലെന്നും ജനങ്ങള്‍ യുഡിഎഫിന് അനുകൂലമായി വിധിയെഴുതിയിട്ടുണ്ടെന്നാണ് ഉറച്ച വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു. പരസ്യ വിവാദങ്ങളിലേക്ക് പോകാതിരിക്കുന്നതാണ് നല്ലതെന്നും കെ സി വേണുഗോപാൽ പറഞ്ഞു.
Content Highlights:'No discussions in public'; Congress leaders reject CM's discussions