

ഒറ്റപ്പാലം: നാമനിര്‍ദ്ദേശ പത്രികയില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയെന്ന സിപിഐഎം ആരോപണത്തില്‍ വെല്ലുവിളിയുമായി ഒറ്റപ്പാലത്തെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി കെ ശശി. കോടതിയില്‍ പോകാനാണ് പി കെ ശശിയുടെ വെല്ലുവിളി. സത്യം കോടതിയില്‍ തെളിയിക്കാം. തനിക്ക് എതിരായി സിപിഐഎം വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നതായും പി കെ ശശി ആരോപിച്ചു.
ശശി പഠിച്ച കുലുക്കല്ലൂർ വി എ യുപി സ്‌കൂളിലെ സർട്ടിഫിക്കറ്റിലുള്ള പേര് ശശിധരൻ പി കെ എന്നാണെന്നാണ് എൽഡിഎഫ് പറയുന്നത്. പേരിൽ മാറ്റം വരുത്തണമെങ്കിൽ നിലവിലുള്ള നിയമപ്രകാരം ഗസറ്റ് നോട്ടിഫിക്കേഷൻ ഉണ്ടാകണം. ഇത്തരമൊരു നടപടി സ്വീകരിച്ചതായി വിവരമില്ല. ഇതിന് പുറമേ പേര് മാറ്റാതെ ശശി പാസ്‌പോർട്ടിലും കൃത്രിമം കാണിച്ചിട്ടുണ്ടെന്ന് എൽഡിഎഫ് ആരോപിക്കുന്നു. സ്‌കൂൾ സർട്ടിഫിക്കറ്റിൽ ജനന തീയതിയിലും കൃത്രിമം കാണിച്ച ശശിക്കെതിരെ പൊലീസിനും തെരഞ്ഞെടുപ്പ് കമ്മീഷനും പരാതി നൽകുമെന്നും എൽഡിഎഫ് അറിയിച്ചിരുന്നു.
കഴിഞ്ഞ മാസമാണ് പി കെ ശശിയെ സിപിഐഎം പുറത്താക്കിയത്. സിപിഐഎം സംസ്ഥാന സെക്രട്ടറിക്കും ജില്ലാ സെക്രട്ടറിക്കുമെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് രംഗത്തെത്തിയതിന് പിന്നാലെയായിരുന്നു പാർട്ടി നടപടി. ഇതിന് പിന്നാലെ ഒറ്റപ്പാലത്ത് നിന്ന് മത്സരിക്കാൻ തീരുമാനിക്കുകയും യുഡിഎഫ് പിന്തുണ നൽകുകയുമായികുന്നു.
Content Highlights: PK Sasi says CPIM is running fake campaigns against him