'മണലൂരും വടക്കാഞ്ചേരിയിലും ബിജെപി വന്‍തോതില്‍ പണമിറക്കുന്നു'; ആരോപണവുമായി UDF സ്ഥാനാര്‍ത്ഥികള്‍

മണലൂരിലാണ് ബിജെപി കൂടുതല്‍ പണം ഒഴുക്കുന്നതെന്നും ആരോപണം

'മണലൂരും വടക്കാഞ്ചേരിയിലും ബിജെപി വന്‍തോതില്‍ പണമിറക്കുന്നു'; ആരോപണവുമായി UDF സ്ഥാനാര്‍ത്ഥികള്‍
dot image

തൃശ്ശൂര്‍: മണലൂരും വടക്കാഞ്ചേരിയിലും ബിജെപി തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമം നടക്കുന്നതായി യുഡിഎഫ് സ്ഥാനാര്‍ത്ഥികളായ ടി എന്‍ പ്രതാപനും പി എന്‍ വൈശാഖനും. രണ്ട് മണ്ഡലങ്ങളിലും ബിജെപി വന്‍തോതില്‍ പണമിറക്കുകയാണെന്നും ഇതുസംബന്ധിച്ച് യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും നേതാക്കള്‍ പറഞ്ഞു.

മണലൂരിലാണ് ബിജെപി കൂടുതല്‍ പണം ഒഴുക്കുന്നത്. കിറ്റും പണവും നല്‍കി അട്ടിമറിക്കാനാണ് ശ്രമം എന്നും നേതാക്കള്‍ പറഞ്ഞു. തൃശ്ശൂര്‍ ഒളരിയില്‍ വോട്ടര്‍മാര്‍ക്ക് ബിജെപി ഭക്ഷ്യകിറ്റ് വിതരണം ചെയ്‌തെന്ന പരാതി ഉയര്‍ന്നിരുന്നു. പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.

അതേസമയം കിറ്റ് വിവാദത്തെക്കുറിച്ച് അറിയില്ലെന്ന് തൃശ്ശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി പത്മജ വേണുഗോപാല്‍ പ്രതികരിച്ചു. എല്‍ഡിഎഫിന്റേത് വ്യാജപരാതിയാണെന്നും ചെയ്യാത്ത കാര്യത്തെക്കുറിച്ച് തനിക്ക് എങ്ങനെ അറിയാനാകുമെന്നും പത്മജ വേണുഗോപാല്‍ പ്രതികരിച്ചു.

കിറ്റ് വിഷയം താന്‍ അറിഞ്ഞിട്ടില്ല. തെറ്റായ വാര്‍ത്തയാണ്. അവസാനമാകുമ്പോള്‍ എന്തെങ്കിലും കൊണ്ടുവരികയെന്നത് എല്‍ഡിഎഫിന് പണ്ടേയുള്ള ശീലമാണെന്നും പത്മജ കൂട്ടിച്ചേര്‍ത്തു. വോട്ടിനായി ബിജെപി ഭക്ഷ്യ കിറ്റ് വിതരണം ചെയ്‌തെന്നായിരുന്നു എല്‍ഡിഎഫ് ആരോപണം. തുടര്‍ന്ന് നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തു. ഏകദേശം 900 രൂപ വിലയുള്ള 26 കിറ്റുകളായിരുന്നു 'കാര്‍ത്തിക' സൂപ്പര്‍മാര്‍ക്കറ്റ് വഴി വിതരണം ചെയ്തത്. സൂപ്പര്‍മാര്‍ക്കറ്റില്‍ കിറ്റുകള്‍ ഓര്‍ഡര്‍ ചെയ്ത രാധാകൃഷ്ണന്‍ എന്നയാളെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തത്. ജനപ്രാതിനിധ്യ നിയമപ്രകാരമുള്ള വകുപ്പുകള്‍ ഉള്‍പ്പെടെയാണ് ചുമത്തിയിരിക്കുന്നത്.

Content Highlights: BJP is invest huge amounts of money into Manalur and vadakkanchery alleges udf

dot image
To advertise here,contact us
dot image