

പത്തനംതിട്ട: മുഖ്യമന്ത്രി പിണറായി വിജയനെ നിയന്ത്രിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. കേന്ദ്രത്തില്‍ ബിജെപി ചെയ്യുന്നതാണ് കേരളത്തില്‍ എല്‍ഡിഎഫ് ചെയ്യുന്നതെന്നും മുഖ്യമന്ത്രിയും പ്രധാനമന്ത്രിയുമെല്ലാം അദാനിക്ക് കീഴടങ്ങുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ സ്വര്‍ണക്കൊളള നടത്തിയവരെ ശിക്ഷിക്കുമെന്നും എല്‍ഡിഎഫ് യഥാര്‍ത്ഥ ഇടതുപക്ഷമല്ലെന്നും രാഹുല്‍ പറഞ്ഞു. പത്തനംതിട്ടയില്‍ യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'കേരളത്തില്‍ ബിജെപിയുടെ ഒരു അദൃശ്യകരം ഉണ്ട്. ബിജെപിക്ക് കേരളത്തില്‍ കോണ്‍ഗ്രസ് വരണം എന്നില്ല. സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന്റെ കീഴിലാണ്. അത് അവര്‍ക്കറിയാം. ബിജെപിയെ എതിര്‍ക്കുന്നവര്‍ക്ക് ഭീഷണി നേരിടേണ്ടിവരുന്നു. എനിക്കെതിരെ 36 കേസുകളുണ്ട്. 55 മണിക്കൂര്‍ ചോദ്യംചെയ്തിട്ടുണ്ട്. ഏറ്റവും വലിയ തെളിവിതാണ്. കേരളത്തിലെ മുഖ്യമന്ത്രിക്കെതിരെ ബിജെപി ഒന്നും ചെയ്തിട്ടില്ല. എല്‍ഡിഎഫ് നേതൃത്വം ബിജെപിക്ക് കീഴടങ്ങി', രാഹുല്‍ ഗാന്ധി പറഞ്ഞു.
ശബരിമല സ്വര്‍ണക്കൊളള വിഷയവും രാഹുല്‍ ഉയര്‍ത്തി. മോദി സംസാരിക്കുന്നത് അമ്പലങ്ങളെയും വിശ്വാസത്തെയും കുറിച്ചാണ് എന്നാല്‍ കേരളത്തില്‍ എത്തിയപ്പോള്‍ ശബരിമലയെക്കുറിച്ച് ഒരക്ഷരം മിണ്ടിയില്ല എന്ന് രാഹുല്‍ പറഞ്ഞു. ശബരിമല സ്വര്‍ണക്കൊളളയും സ്വര്‍ണം ചെമ്പാക്കി മാറ്റിയതും മോദി മറന്നെന്നും സിപിഐഎമ്മിനെ സംരക്ഷിക്കാന്‍ മോദി കൊളള മറച്ചുവയ്ക്കുകയാണെന്നും അദ്ദേഹം ഹിന്ദു വിഭാഗത്തെക്കുറിച്ച് വേവലാതിപ്പെടുന്നില്ലെന്നും രാഹുൽ പറഞ്ഞു. യുഡിഎഫ് വന്നാല്‍ സ്വര്‍ണക്കൊളള നടത്തിയവരെ ശിക്ഷിക്കും. ഇവിടെ എല്‍ഡിഎഫ് യഥാര്‍ത്ഥ ഇടതുപക്ഷമല്ല, എല്‍ഡിഎഫ് കേരളത്തില്‍ ബിജെപിയെപ്പോലെയാണ്. ഈ സര്‍ക്കാരില്‍ ഇടത് സ്വഭാവമില്ല. നരേന്ദ്രമോദി പറയുന്നതുപോലെയാണ് കേരളത്തിലെ ഭരണം': രാഹുല്‍ ഗാന്ധി പറഞ്ഞു.
പല വിഭാഗം ജനങ്ങള്‍ ഒന്നിച്ചുജീവിക്കുന്ന നാടാണ് കേരളമെന്നും ഒരു ദുരന്തത്തെ എങ്ങനെയാണ് അതിജീവിച്ചതെന്ന് കേരളം തന്നെ പഠിപ്പിച്ചെന്നും രാഹുല്‍ പറഞ്ഞു. കേരളത്തിന്റെ ഭാവിയെ ഒന്നോ രണ്ടോ കമ്പനികള്‍ നിയന്ത്രിക്കുകയാണെന്നും മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും അദാനിക്ക് കീഴടങ്ങുകയാണെന്നും അദ്ദേഹം ആരോപിച്ചു. കാര്‍ഷിക മേഖല ശക്തിപ്പെടണമെന്നും യുഡിഎഫ് റബ്ബര്‍ കര്‍ഷകര്‍ക്ക് നഷ്ട പരിഹാരം നല്‍കുമെന്നും രാഹുല്‍ പറഞ്ഞു. സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസി ബസില്‍ സൗജന്യ യാത്ര, 30,000 രൂപ ക്ഷേമ പെന്‍ഷന്‍, ഓരോ കുടുംബത്തിനും 25 ലക്ഷം രൂപ ആരോഗ്യ ഇന്‍ഷുറന്‍സ് തുടങ്ങിയ യുഡിഎഫിന്റെ ഗ്യാരണ്ടികളെക്കുറിച്ചും രാഹുല്‍ സംസാരിച്ചു.
Content Highlights: 'Narendra Modi is controlling Pinarayi Vijayan,': Rahul Gandhi