

തിരുവനന്തപുരം: തിരുവനന്തപുരത്തെ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി സുധീർ കരമനയ്ക്ക് വേണ്ടി പ്രചാരണത്തിനിറങ്ങി ആന്റണി രാജു. വഞ്ചിയൂർ മേഖലാ കൺവെൻഷൻ ഉദ്‌ഘാടനം ചെയ്യാനാണ് ആന്റണി രാജു എത്തിയത്. തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുക്കാൻ പറ്റിയില്ലെങ്കിലും വാർത്തയാകുന്ന കാലമാണെന്നും കൺവെൻഷൻ തുടങ്ങുന്നതിന് മുൻപുതന്നെ സുധീറിന് വേണ്ടി താൻ പ്രചാരണ വീഡിയോ ചെയ്തിരുന്നുവെന്നുമാണ് കൺവെൻഷൻ ഉദ്‌ഘാടനം ചെയ്തുകൊണ്ട് ആന്റണി രാജു പറഞ്ഞത്.
ഇടതുപക്ഷവുമായി അങ്ങനെ മുറിഞ്ഞുപോകുന്ന ബന്ധമല്ല ഉള്ളതെന്നും ആന്റണി രാജു പറഞ്ഞു. ഇടതുപക്ഷത്തോടൊപ്പം മാത്രമേ ജനാധിപത്യ കേരള കോൺഗ്രസ് മത്സരിച്ചിട്ടുള്ളൂ. 1996ൽ എം എം ഹസ്സനെ തോൽപ്പിച്ചുകൊണ്ടാണ് മണ്ഡലം എൽഡിഎഫിനായി താൻ പിടിച്ചെടുത്തത്. ഇതിനിടയ്ക്ക് പാർട്ടി യുഡിഎഫിലേക്ക് പോയപ്പോൾ താൻ മത്സരിച്ചില്ല. തെരഞ്ഞെടുപ്പിൽ മത്സരിക്കുമെങ്കിൽ അത് എൽഡിഎഫിന് ഒപ്പം മാത്രമായിരിക്കുമെന്ന് തീരുമാനം എടുത്തിരുന്നു. കേരള കോൺഗ്രസ് രൂപം കൊണ്ടതുതന്നെ ഇടത് സ്വഭാവത്തിലാണെന്നും ആന്റണി രാജു പറഞ്ഞു.
വരും ദിവസങ്ങളിലെ കൺവെൻഷനുകളും താൻ ഉദ്‌ഘാടനം ചെയ്യുമെന്നും ആന്റണി രാജു പറഞ്ഞു. താൻ പങ്കെടുക്കില്ലെന്ന സംശയം ജനിപ്പിക്കേണ്ട. ചാനലുകൾ ചില കാര്യങ്ങളിൽ തെറ്റിദ്ധാരണ പരത്തുകയാണ്. തന്നെ എല്ലാമെല്ലാം ആക്കിയത് പാർട്ടിയാണെന്നും സ്ഥാനാർത്ഥിത്വം അറിഞ്ഞപ്പോൾത്തന്നെ സുധീർ കരമന തന്നെ വിളിച്ചുവെന്നും ആൻ്റണി രാജു വ്യക്തമാക്കി.
തിരുവനന്തപുരത്തും അരുവിക്കരയിലും യുഡിഎഫ് ബിജെപി ഡീൽ ഉണ്ടെന്നും ആന്റണി രാജു ആരോപിച്ചു. തിരുവനന്തപുരത്ത് കോൺഗ്രസ് മൂന്നാമതാണ്. സെൻട്രൽ മണ്ഡലത്തിലെ മുഖ്യ എതിരാളി ബിജെപിയാണ്. യുഡിഎഫ് നിർത്തുന്നത് ദുർബലരായ സ്ഥാനാർത്ഥികളെയാണ്. തിരുവനന്തപുരത്തെ കോൺഗ്രസ് സ്ഥാനാർത്ഥി അരുവിക്കരയിലേക്ക് പലായനം ചെയ്തുവെന്നും അവിടെ എൻഡിഎയ്ക്ക് ശക്തനായ സ്ഥാനാർത്ഥി ഇല്ലെന്നും ആന്റണി രാജു പറഞ്ഞു.
അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കുന്ന ജി സുധാകരനെയും ആന്റണി രാജു വിമർശിച്ചു. ജി സുധാകരൻ പലതവണ മത്സരിച്ച് എംഎൽഎയായി, മന്ത്രിയായി. 85ാം വയസ്സിൽ വീണ്ടും സീറ്റ് ചോദിച്ചു. ലഭിക്കാത്തപ്പോൾ പാർട്ടിയെ അധിക്ഷേപിക്കുകയാണ്. ചെറ്റത്തരം എന്ന് മുഖ്യമന്ത്രി പറഞ്ഞതിൽ എന്താണ് തെറ്റെന്നും അങ്ങനെയുള്ളവരെപ്പറ്റി ജനങ്ങൾ പറയുന്നതുപോലും പിണറായി പറഞ്ഞില്ലല്ലോ എന്നും ആന്റണി രാജു ചോദിച്ചു. പിണറായി വിജയൻ കരുത്തുറ്റ നേതാവാണെന്നും പറഞ്ഞാൽ പറഞ്ഞത് ചെയ്യുന്ന ആളാണെന്നും പുകഴ്ത്തിയ ആന്റണി രാജു വി ഡി സതീശനെയും പരിഹസിച്ചു. പത്ത് സതീശന് അര പിണറായി എന്നാണ് ആന്റണി രാജു പറഞ്ഞത്.
സുധീർ കരമനയ്ക്കായി പ്രചാരണം നടത്തുന്നതിൽ നിന്ന് ആന്റണി രാജു വിട്ടുനിൽക്കുകയായിരുന്നു. ആന്റണി രാജുവിന് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള അവസരം കോടതി വിലക്കിയതിനെ തുടര്‍ന്നാണ് എല്‍ഡിഎഫ് സുധീര്‍ കരമനയെ സ്ഥാനാര്‍ത്ഥിയാക്കിയത്. പിന്നാലെയാണ് മന്ത്രി പ്രചാരണത്തിൽ നിന്ന് വിട്ടുനിന്നത്. ഒടുവിൽ, സിപിഐഎം നേതൃത്വം നടത്തിയ ചർച്ചയിലാണ് ആൻ്റണി രാജു അയഞ്ഞത്.
സിപിഐഎമ്മും ജനാധിപത്യ കേരള കോണ്‍ഗ്രസും ധാരണയിലെത്തിയാണ് സുധീര്‍ കരമനയെ സ്ഥാനാര്‍ത്ഥിയാക്കിയത്. പൊതുസമ്മതനായ സ്ഥാനാര്‍ത്ഥി എന്ന നിലയിലാണ് സുധീര്‍ കരമനയെ നിശ്ചയിച്ചത്. തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡലത്തില്‍ ആന്റണി രാജുവിന് പകരം ഒരു സ്ഥാനാര്‍ത്ഥി വരുമ്പോള്‍ പൊതു സമ്മതനായിരിക്കണമെന്നായിരുന്നു എല്‍ഡിഎഫിന്റെ നിലപാട്.
Content Highlights: Kerala Minister Antony Raju joined the campaign for LDF independent candidate Sudheer Karamana in Thiruvananthapuram. He attended the Vanchiyoor area convention to support Karamana’s electoral efforts, highlighting the minister’s active role in the LDF campaign.