

പത്തനംതിട്ട: റാന്നിയിൽ യുഡിഎഫ് സ്ഥാനാർത്ഥി പഴകുളം മധുവിന്റെ പ്രചാരണത്തിനിടയിലേക്ക് കടന്നുവന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. പുനലൂർ- മൂവാറ്റുപുഴ സംസ്ഥാനപാതയിലെ റോഡ് ഷോയ്ക്കിടെയാണ് രാഹുൽ മാങ്കൂട്ടത്തിൽ ഔദ്യോഗിക കാറിൽ എത്തിയത്. പ്രവർത്തകർക്ക് കൈ കൊടുത്ത് സംസാരിച്ച രാഹുലിനെ ചിലർ ഷാൾ അണിയിച്ചു.
അതേസമയം പ്രചാരണത്തിനായല്ല എത്തിയതെന്നും പാലക്കാട് നിന്നും അടൂരിലേക്ക് പോകുന്ന വഴിയാണെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. റോഡിൽകൂടി യാത്ര ചെയ്യുകയാണ്. പാലക്കാട് നിന്നും വരികയാണ്. പ്രചാരണത്തിന്റെ ആവശ്യമില്ല. അല്ലാതെ തന്നെ യുഡിഎഫ് സ്ഥാനാർത്ഥി ജയിക്കുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ മാധ്യമങ്ങളോട് പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിലിനെ നേരിൽ കണ്ടില്ലെന്നും അദ്ദേഹം ഇവിടെ വന്നിരുന്നുവെന്ന് മാധ്യമ പ്രവർത്തകരാണ് പറഞ്ഞതെന്നും പഴകുളം മധു റിപ്പോർട്ടറിനോട് പറഞ്ഞു. രാഹുൽ അദ്ദേഹത്തിന്റെ മണ്ഡലത്തിൽനിന്നും വീട്ടിലേക്കുള്ള യാത്രാമധ്യേ ഇതുവഴി വന്നപ്പോൾ സ്വന്തം സഹപ്രവർത്തകരെ കണ്ട് സംസാരിച്ചുകാണും, അതിൽ ഒരു തെറ്റുമില്ല. അതിൽ ഒരു പരാതിയുടെയും ആവശ്യമില്ലെന്നും പഴകുളം മധു പറഞ്ഞു.
രാഹുൽ പാർട്ടിക്കകത്ത് ഇല്ലെന്ന് കരുതി അദ്ദേഹം തങ്ങളുടെയെല്ലാം പഴയകാല സുഹൃത്താണ്. താൻ കൈപിടിച്ചുയര്‍ത്തിക്കൊണ്ട് പൊതുരംഗത്ത് വന്നയാളാണ്. അദ്ദേഹത്തിനെതിരായ കേസുകളിലെ സത്യാവസ്ഥ കോടതിയാണ് തെളിയിക്കേണ്ടത്. രാഹുൽ വന്നുവെന്നത് മഹാപരാധമല്ല. പരിപാടിയിൽ പങ്കെടുക്കാൻ വേണ്ടിയല്ല അദ്ദേഹം വന്നതെന്നും പഴകുളം മധു പറഞ്ഞു. ലൈംഗിക പീഡന പരാതികൾക്ക് പിന്നാലെ കോൺഗ്രസിൽനിന്നും പുറത്താക്കിയ പാലക്കാട് എംഎൽഎയാണ് രാഹുൽ മാങ്കൂട്ടത്തിൽ.
Content Highlights: Rahul Mamkootathil MLA intervenes in the campaign of UDF candidate Pazhakulam Madhu in Ranni, pathanamthitta