തൊണ്ടിമുതല്‍ തിരിമറി കേസ്: ആന്റണി രാജുവിന് തിരിച്ചടി, തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ല

കേസില്‍ കുറ്റക്കാരനാണെന്ന തിരുവനന്തപുരം സെഷന്‍സ് കോടതി വിധി മരവിപ്പിക്കാനാണ് ആന്റണി രാജു ഹൈക്കോടതിയെ സമീപിച്ചത്

തൊണ്ടിമുതല്‍ തിരിമറി കേസ്: ആന്റണി രാജുവിന് തിരിച്ചടി, തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ല
dot image

കൊച്ചി: തൊണ്ടിമുതല്‍ തിരിമറി കേസില്‍ മുന്‍ മന്ത്രി ആന്റണി രാജുവിന് തിരിച്ചടി. ഹൈക്കോടതി ശിക്ഷാവിധി മരവിപ്പിച്ചില്ല. അതുകൊണ്ട് തന്നെ ആന്റണി രാജുവിന് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ല. തൊണ്ടിമുതല്‍ തിരിമറിക്കേസിലെ ശിക്ഷാ നടപടി മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ആന്റണി രാജു ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കേസില്‍ കുറ്റക്കാരനാണെന്ന തിരുവനന്തപുരം സെഷന്‍സ് കോടതി വിധി മരവിപ്പിക്കാനാണ് ആന്റണി രാജു ഹൈക്കോടതിയെ സമീപിച്ചത്.

കുറ്റക്കാരനെന്ന കോടതി വിധി മരവിപ്പിച്ചാല്‍ മാത്രമേ ആന്റണി രാജുവിന് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാധിക്കുകയുള്ളു. ആന്റണി രാജു ജൂനിയര്‍ അഭിഭാഷകനായിരുന്ന കാലത്ത് മയക്കുമരുന്ന് കേസില്‍ വിദേശ പൗരനെ രക്ഷിക്കാനായി തൊണ്ടിമുതലായ അടിവസ്ത്രത്തില്‍ കൃത്രിമം കാട്ടിയെന്നായിരുന്നു അദ്ദേഹത്തിനെതിരായ കുറ്റം. കേസില്‍ ജനുവരി മൂന്നിനായിരുന്നു ആന്റണി രാജുവിന് കോടതി ശിക്ഷ വിധിച്ചത്.

മൂന്ന് വര്‍ഷം തടവും പതിനായിരം രൂപ പിഴയുമായിരുന്നു ആന്റണി രാജുവിന് ലഭിച്ച ശിക്ഷ. ' തന്റെ കക്ഷിയെ രക്ഷിക്കാന്‍ ആന്റണി രാജു കൃത്രിമം നടത്തി. ജുഡീഷ്യറിയുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കേണ്ടവരാണ് കുറ്റം ചെയ്തത്. പ്രതികളുടെ പ്രവൃത്തി കേവലം ഒരു ക്രമക്കേടല്ല. നീതിയുടെ ഗതിയെ ബോധപൂര്‍വം തടസ്സപ്പെടുത്താനുള്ള ശ്രമമാണ് നടന്നത്', എന്നാണ് കോടതി വിധിപ്പകര്‍പ്പില്‍ പറഞ്ഞത്. നീതിന്യായ വ്യവസ്ഥയെ അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കമാണ് നടന്നതെന്നും അന്ന് നീതിന്യായ വ്യവസ്ഥയുടെ പരാജയമുണ്ടായെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

1990 ഏപ്രില്‍ നാലിന് തിരുവനന്തപുരം വിമാനത്താവളത്തില്‍ ലഹരിമരുന്ന് കേസില്‍ പിടിയിലായ ഓസ്‌ട്രേലിയന്‍ പൗരനെ ശിക്ഷയില്‍നിന്ന് രക്ഷപ്പെടുത്താന്‍ തൊണ്ടിയായ അടിവസ്ത്രത്തില്‍ കൃത്രിമം കാട്ടിയെന്നതാണ് ആന്റണി രാജുവിന് എതിരായ കേസ്. അടിവസ്ത്രത്തില്‍ ഒളിപ്പിച്ച 61 ഗ്രാം ഹാഷിഷുമായി ഓസ്‌ട്രേലിയക്കാരന്‍ ആന്‍ഡ്രൂ സാല്‍വദോര്‍ സര്‍വലി പിടിയിലായിരുന്നു. ഈ കേസില്‍ പ്രധാന തൊണ്ടിമുതലായിരുന്ന സര്‍വലിയുടെ അടിവസ്ത്രത്തില്‍ അഭിഭാഷകനായിരുന്ന ആന്റണി രാജുവും കോടതിയിലെ ക്ലര്‍ക്കായിരുന്ന കെ എസ് ജോസും ചേര്‍ന്ന് കൃത്രിമം കാണിച്ചെന്നതാണ് കുറ്റം.

Content Highlights: Setback for Antony Raju in the Thondimul embezzlement case

dot image
To advertise here,contact us
dot image