

കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പില്‍ എംപിമാര്‍ മത്സരിക്കേണ്ടതില്ലെന്ന ഹൈക്കമാന്‍ഡ് തീരുമാനത്തിന് പിന്നാലെ കണ്ണൂർ ഡിസിസിക്ക് മുന്നിൽ വീണ്ടും കെ സുധാകരനെ അനുകൂലിച്ച് ബാനർ. 'പിണറായി സർക്കാരിനെ താഴെയിറക്കാൻ കോൺഗ്രസിൻ്റെ പടനായകൻ എത്തുന്നു'വെന്ന ബാനറാണ് സ്ഥാപിച്ചത്. ഇന്നലെ രാത്രിയിലാണ് ബാനർ സ്ഥാപിച്ചത്.
തെരഞ്ഞെടുപ്പില്‍ എംപിമാര്‍ മത്സരിക്കേണ്ടതില്ലെന്ന തീരുമാനം ഹൈക്കമാന്‍ഡ് നേരത്തെ തന്നെ അറിയിച്ചിരുന്നു. എന്നാൽ കെ സുധാകരന്‍ ഉള്‍പ്പെടെ എം കെ രാഘവന്‍, അടൂര്‍ പ്രകാശ് എന്നിവരും മത്സരസന്നദ്ധത പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ സമ്മര്‍ദ്ദത്തിന് വഴങ്ങേണ്ടതില്ലെന്ന നിലപാടിലാണ് ഹൈക്കമാന്‍ഡ് ഇപ്പോൾ എടുത്തിരിക്കുന്നത്.
അതേസമയം കണ്ണൂരില്‍ നിന്നും ജനവിധി തേടുമെന്ന ഉറച്ച നിലപാടിലാണ് കെ സുധാകരന്‍. അങ്ങനെയെങ്കില്‍ സുധാകരന്റെ അടുത്ത നീക്കം നിര്‍ണ്ണായകമാകും. മത്സരിക്കാന്‍ എംപിമാര്‍ക്ക് അവകാശമുണ്ടെന്നും പ്രവര്‍ത്തകരുടെ വികാരം മനസ്സിലാക്കിയാണ് മത്സരിക്കാന്‍ തീരുമാനിച്ചതെന്നുമാണ് കെ സുധാകരന്റെ വാദം. മത്സരിക്കാന്‍ അര്‍ഹതയുള്ളവര്‍ മത്സരിക്കണം. ചര്‍ച്ചയ്ക്ക് നേതൃത്വം വേദിയൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും കെ സുധാകരന്‍ പറഞ്ഞിരുന്നു.
സീറ്റ് ചര്‍ച്ചകള്‍ക്കായി സുധാകരന്‍ ഡല്‍ഹിയിലേക്ക് പുറപ്പെട്ടതായാണ് വിവരം. ഹൈക്കമാന്‍ഡിന്റെ അനുനയത്തിന് സുധാകരന്‍ വഴങ്ങുമോയെന്നത് വൈകാതെ അറിയാം. സുധാകരന്‍ കലാപക്കൊടി ഉയര്‍ത്തിയാല്‍ കേരത്തിലാകെ പ്രത്യേകിച്ചും മലബാറില്‍ അത് പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയാകും. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് മത്സരിക്കുന്ന പേരാവൂരില്‍ ഇത് പ്രതിഫലിക്കും. കെ കെ ശൈലജയെ സിപിഐഎം കളത്തിലിറക്കിയതോടെ കനത്ത തെരഞ്ഞെടുപ്പ് പോരിലേക്കാണ് പേരാവൂര്‍ നീങ്ങുന്നത്.
Content Highlight : A banner supporting K. Sudhakaran has once again appeared in front of the District Congress Committee office in Kannur.