

കോഴിക്കോട് : ഒരു രൂപ നോട്ടിന് 2000 രൂപയുടെ ഷൂ ഓഫർ അറിഞ്ഞ് കോഴിക്കോട് മാനാഞ്ചിറ വൈക്കം മുഹമ്മദ് ബഷീർ റോഡിലെത്തിയത് മംഗലാപുരം മുതൽ തൃശ്ശൂർ വരെയുള്ള ആളുകൾ. പതിനായിരത്തിലധികം ആളുകൾ ആണ് കടയ്ക്ക് മുന്നിലെത്തിയത്. ആദ്യം എത്തിയ 100 പേർക്ക് ഷൂ നൽകുമെന്നാണ് പരസ്യം. പുലർച്ചെ രണ്ട് മണിയോടെ എത്തിയ ആളുകൾ ഓഫർ ലഭിക്കില്ലയെന്ന് അറിഞ്ഞതോടെ പ്രകോപിതരാവുകയായിരുന്നു.
കൂപ്പൺ നാലുമണിക്ക് തന്നെ പലരുടെയും കൈകളിൽ എത്തിയെന്നും കടയുടമ വിശ്വാസവഞ്ചന കാട്ടിയെന്നും ആരോപണം ഉയരുന്നുണ്ട്. കൂപ്പൺ നൽകിയത് സ്വന്തം ആളുകൾക്കെന്നും ഓഫറിൽ ലഭിക്കുക 10 മണിക്ക് എന്ന് പരസ്യത്തിൽ വ്യക്തമാക്കിയിരുന്നുവെന്നും പരാതി.അതേസമയം കൂപ്പൺ വിതരണം ചെയ്തതിന്റെ തെളിവുകൾ റിപ്പോർട്ടർ ടിവിക്ക് ലഭിച്ചു. പുലർച്ചെ നാലുമണിയോടെ കൂപ്പൺ വിതരണം ചെയ്തുവെന്നും കണ്ടെത്തി. കട തുറക്കുമ്പോൾ വിതരണം ചെയ്യുമെന്ന ഉറപ്പ് ലംഘിക്കപ്പെട്ടതോടെയാണ് ഓഫർ അറിഞ്ഞെത്തിയവർ പ്രകോപിതരാവുകയും സംഘർഷത്തിലെത്തുകയുമായിരുന്നു.
തിരക്ക് നിയന്ത്രിക്കാൻ കഴിയാതെ വന്നതോടെ പൊലീസ് ലാത്തീ വീശി. ലാത്തിച്ചാർജിൽ കുട്ടികൾക്ക് പരിക്കേറ്റതായും പൊലീസ് ലാത്തി വീശുന്ന ദൃശൃങ്ങൾ പകർത്തിയ കുട്ടിയുടെ ഫോൺ പൊലീസ് മേടിച്ച് ദൃശൃങ്ങൾ ഡിലീറ്റ് ചെയ്തുവെന്നും ആരോപണം ഉയരുന്നുണ്ട്. പ്രകോപിതരായ ജന കൂട്ടത്തിനെ പിരിച്ച് വിടാൻ മറ്റ് മാർഗമില്ലയെന്നാണ് പൊലീസിൻ്റെ ഭാഗം. ലാത്തീ അടിയേറ്റത് യാദൃശ്ചികമാണെന്നും പൊലീസ് പറഞ്ഞു. ട്രെൻഡ് ഫാക്ടറി' എന്ന കടയുടെ ഉടമകളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ കട തുറക്കില്ലയെന്ന് പൊലീസ് പറഞ്ഞു
കഴിഞ്ഞ ദിവസങ്ങളിൽ ഇൻസ്റ്റാഗ്രാം ഉൾപ്പെടെയുള്ള സോഷ്യൽമീഡിയ പ്ലാറ്റ്‌ഫോമുകളിൽ വൈറലായ ഒരു റീലാണ് ഇത്ര വലിയ ആൾക്കൂട്ടത്തിന് കാരണമായത്. ഒരു രൂപയുടെ നോട്ടും കൊണ്ട് ആദ്യം എത്തുന്ന 100 ആളുകൾക്ക് ഇഷ്ടമുള്ള ഷൂ തിരഞ്ഞെടുക്കാം എന്നതായിരുന്നു കടയുടമകളുടെ വാഗ്ദാനം. 2000 രൂപയുടെ ഷൂ ഒരു രൂപ കൊണ്ടു വരുന്ന 100 പേര്‍ക്ക് കൊടുക്കാമെന്നും അത് കഴിഞ്ഞ് വരുന്നവര്‍ക്ക് വാച്ച് കൊടുക്കാമെന്ന് പറഞ്ഞാണ് കട ഉടമകൾ പറഞ്ഞിരുന്നു. രാവിലെ ഏഴ് മണിമുതൽ ടോക്കൻ കൊടുക്കുമെന്നും 10 മണി മുതൽ ഷൂ വിതരണം ചെയ്യും എന്നായിരുന്നു ഓഫർ നൽകിയ കടയുടെ വാഗ്ദാനം. എന്നാൽ ഉദ്ഘാടന സമയം അടുത്തതോടെ തിരക്ക് നിയന്ത്രണാതീതമാവുകയും ആളുകൾ കടയ്ക്കുള്ളിലേക്ക് ഇരച്ചുകയറാൻ ശ്രമിക്കുകയും ചെയ്തതോടെ സംഘര്‍ഷത്തിലെത്തുകയുമായിരുന്നു.
Content Highlight : Huge rush witnessed in Kozhikode as shoppers from Mangalapuram to Thrissur arrived as early as 2 am to grab special offer deals.