

ഇടുക്കി: ആറന്മുളയിൽ യൂത്ത് കോണ്‍ഗ്രസ് നേതാവ് അബിൻ വർക്കിക്കെതിരെ പോസ്റ്റർ പതിച്ചതിൽ വിമർശനവുമായി എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. ഒരു സ്ഥാനാർത്ഥിയെയും ഇതുവരെ തീരുമാനിച്ചിട്ടില്ല എന്നും അങ്ങനെ തീരുമാനിക്കുന്നതിന് മുമ്പുള്ള ഇത്തരം വികാരപ്രകടനങ്ങൾ ഒഴിവാക്കണമെന്നും കെ സി വേണുഗോപാൽ നിർദേശിച്ചു. ഈ തെരഞ്ഞെടുപ്പ് കോൺഗ്രസിന് ജയിക്കാൻ വേണ്ടിയുള്ളതാണ്. ജനങ്ങൾ യുഡിഎഫിനെ വിജയിപ്പിക്കാൻ തയ്യാറായി നിൽക്കുകയാണ്. അതിന്റെ സ്പിരിറ്റ് കളയുന്ന ഒരു സമീപനവും ആരിൽനിന്നും ഉണ്ടാകാൻ പാടില്ല എന്നും എല്ലാ തലങ്ങളിലും ചർച്ച നടത്തിയാകും സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുക എന്നും കെ സി പറഞ്ഞു.
യുഡിഎഫ് നൂറിലധികം സീറ്റുകൾ നേടി അധികാരത്തിൽ വരുമെന്നും കെ സി വേണുഗോപാൽ പ്രതീക്ഷ പങ്കുവെച്ചു. സ്ഥാനാർത്ഥികളെ തീരുമാനിക്കുമ്പോൾ വിജയസാധ്യത മാത്രമാണ് പരിഗണിക്കുക. എംപിമാർ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ തീരുമാനം ആയില്ല എന്നും കെ സി വേണുഗോപാൽ പറഞ്ഞു. 'പുതുയുഗ യാത്ര' വലിയ ആവേശമായി മാറിയെന്നും കെ സി കൂട്ടിച്ചേർത്തു. സിപിഐഎമ്മുമായി പിണങ്ങിനിൽക്കുന ജി സുധാകരനുമായി തങ്ങൾ ചർച്ച നടത്തിയിട്ടില്ല എന്നും അദ്ദേഹം ഇപ്പോഴും സിപിഐഎമ്മിൽ ഉറച്ചുനിൽക്കുകയാണ് എന്നും കെ സി വേണുഗോപാൽ വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് അബിന്‍ വര്‍ക്കിക്കെതിരെ ആറന്മുള മണ്ഡലത്തിന്റെ വിവിധയിടങ്ങളില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. 'പത്തനംതിട്ടയ്ക്ക് അബിന്‍ വര്‍ക്കിയെ വേണ്ട' എന്ന തലക്കെട്ടിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. കോൺഗ്രസ് പ്രവർത്തകരുടെ പേരിലാണ് പത്തനംതിട്ട നഗരത്തിൽ പോസ്റ്റർ പ്രചരിച്ചത്. ഡിസിസി ഓഫീസ്, പ്രസ് ക്ലബ് എന്നിവയുടെ സമീപത്തും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
ഞങ്ങൾ കോൺഗ്രസുകാരുടെ ഹൃദയവികാരത്തെ മുറിവേൽപ്പിക്കരുതെന്നും കോൺഗ്രസിന് വെറും നാല് മണ്ഡലങ്ങൾ മാത്രമുള്ള പത്തനംതിട്ടയിൽ ഇവിടുത്തെ കോൺഗ്രസുകാർക്ക് അവസരം നൽകണമെന്നുമാണ് ആവശ്യം. നാളിത് വരെയും സംഘടനപ്രവർത്തനം നടത്തി കേസിന് മുകളിൽ കേസും പട്ടിണിയുമായി നടക്കുന്ന ഈ ജില്ലയിൽ നിന്നും പ്രാപ്തമായ കോൺഗ്രസുകാർക്ക് മുന്നിൽ സംഘടന പ്രവർത്തനത്തിന്റെ പേരിൽ പത്തനംതിട്ടയിൽ നിന്നൊരു കേസ് പോലും അബിൻ വർക്കിക്കെതിരെ ഇല്ല. സാധാരണക്കാരുടെ ആത്മാഭിമാനത്തെ പണയം വെച്ച് കൊടുക്കരുതെന്നും പോസ്റ്ററിൽ വിമർശനമുണ്ട്.
ഞങ്ങൾക്ക് അഞ്ച് എംഎൽഎമാരെ നിയമസഭയിൽ വിടണമെന്നും പക്ഷേ അത് തങ്ങളെ അറിയാവുന്ന തങ്ങളിൽ നിന്ന് ഒരുത്തൻ എംഎൽഎ ആകണമെന്നും പോസ്റ്ററിൽ ആവശ്യമുണ്ട്. ആറന്മുളയില്‍ അബിന്‍ വര്‍ക്കി സ്ഥാനാര്‍ഥിയാകുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു. ഈ നീക്കങ്ങള്‍ക്ക് തിരിച്ചടിയാണ് മണ്ഡലത്തില്‍ അബിനെതിരെയുള്ള പോസ്റ്ററുകള്‍.
Content Highlights: Congress leader K. C. Venugopal responded to the controversy surrounding posters raised against Abin Varkey in Aranmula. He clarified that no candidate has been officially decided yet and urged party workers and supporters to avoid emotional reactions or protests before a final decision is made.