

പാലക്കാട്: സിപിഐഎം പുറത്താക്കിയ നേതാവ് പികെ ശശിക്കെതിരെ ഗുരുതര ആരോപണവുമായി ഡിവൈഎഫ്‌ഐ നേതാവ്. സിപിഐഎം ഓഫീസ് പികെ ശശിക്ക് അനാശാസ്യ കേന്ദ്രമായിരുന്നെന്നും അവിടെ കാണാൻ പാടില്ലാത്തത് നേരിൽ കണ്ട മുൻ ഏരിയ കമ്മിറ്റി അംഗത്തിന്റെ ഭർത്താവ് ഒരു തുണ്ട് കയറിൽ ജീവനൊടുക്കിയെന്നും ഡിവൈഎഫ്‌ഐ പാലക്കാട് ജില്ലാ സെക്രട്ടറി കെ സി റിയാസുദ്ദീൻ ആരോപിച്ചു. ഫേസ്ബുക്ക് കുറിപ്പിലാണ് പികെ ശശിക്കെതിരെ റിയാസുദ്ദീൻ ആരോപണം ഉന്നയിച്ചത്.
ജീവനൊടുക്കിയ ആ മനുഷ്യൻ ഇപ്പോൾ പരലോകത്തിരുന്ന് പൊട്ടിച്ചിരിക്കുന്നുണ്ടാകുമെന്നും അതേ ഓഫീസിൽ ശശി മാനത്തിന് വില പറഞ്ഞപ്പോൾ കാർക്കിച്ച് തുപ്പി മടങ്ങിയ അതിജീവിതയുടെ ശാപവാക്കുകൾ ഇനിയും തന്നെ പിന്തുടരുമെന്നും കുറിപ്പിൽ ഡിവൈഎഫ്‌ഐ നേതാവ് പറയുന്നു.
സിപിഐഎം സംസ്ഥാന സെക്രട്ടറിക്കും ജില്ലാ സെക്രട്ടറിക്കുമെതിരെ അടക്കം രൂക്ഷ വിമർശനം ഉന്നയിച്ച് രംഗത്തെത്തിയതിന് പിന്നാലെ പി കെ ശശിയെ സിപിഐഎം പ്രാഥമിക അംഗത്വത്തിൽ പുറത്താക്കിയിരുന്നു. തൊട്ടുപിന്നാലെ പാർട്ടി നടപടിയോട് പ്രതികരിച്ച് പി കെ ശശിയും രംഗത്തെത്തി. പുറത്താക്കാനുള്ള സമ്പൂർണ അധികാരം പാർട്ടിക്കുണ്ടെന്ന് പി കെ ശശി പറഞ്ഞു. ദീർഘകാലത്തെ സിപിഐഎം ബന്ധം അവസാനിച്ചു. പക്ഷേ പോരാട്ടം തുടരും. കള്ളന്മാരെ ജനങ്ങൾക്ക് മുന്നിൽ തുറന്നുകാട്ടുമെന്നും പി കെ ശശി പറഞ്ഞു.
വ്യാഴാഴ്ച രാവിലെയായിരുന്നു സിപിഐഎമ്മിനോട് എതിർത്തുനിൽക്കുന്നവർ ഒത്തുചേർന്ന പരിപാടിയിൽ പി കെ ശശി പങ്കെടുത്തത്. സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി സുരേഷ് ബാബുവിനെതിരെ രൂക്ഷ വിമർശനമായിരുന്നു പി കെ ശശി ഉന്നയിച്ചത്. പല മഹാന്മാരും ജനകീയ നേതാക്കളും ഇരുന്ന കസേരയിലാണ് സ്പിരിറ്റ് കച്ചവടക്കാരൻ കയറിയിരിക്കുന്നതെന്ന് പി കെ ശശി പറഞ്ഞു.
Content Highlights: A leader of Democratic Youth Federation of India has made serious allegations against P. K. Sasi