വീണ്ടും ചികിത്സാപ്പിഴവ്;ശസ്ത്രക്രിയയ്ക്ക് ശേഷംതുണി തുന്നിക്കെട്ടി;കഴക്കൂട്ടം സിഎസ്ഐമിഷൻ ആശുപത്രിക്കെതിരെ പരാതി

മൂന്നു മാസമാണ് യുവതി വേദന അനുഭവിച്ചത്

വീണ്ടും ചികിത്സാപ്പിഴവ്;ശസ്ത്രക്രിയയ്ക്ക് ശേഷംതുണി തുന്നിക്കെട്ടി;കഴക്കൂട്ടം സിഎസ്ഐമിഷൻ ആശുപത്രിക്കെതിരെ പരാതി
dot image

തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും ചികിത്സ പിഴവ് ആരോപണം. ശസ്ത്രക്രിയയ്ക്ക് ശേഷം തുണികഷ്ണം വയറ്റിൽ വെച്ച് തുന്നിക്കെട്ടിയെന്നാണ് പരാതി. കഴക്കൂട്ടം സിഎസ്ഐ മിഷൻ ആശുപത്രിക്കെതിരെയാണ് ആരോപണം ‌ഉയരുന്നത്.മേനംകുളം സ്വദേശിയായ ഷീബ പ്രമോദിനാണ് ദുരവസ്ഥ ഉണ്ടായത്. മൂന്നു മാസമാണ് യുവതി വേദന അനുഭവിച്ചത്.

2025 ഡിസംബർ മൂന്നിനാണ് കഴക്കൂട്ടം സിഎസ്ഐ മിഷൻ ആശുപത്രിയിൽ ഷീബ പ്രമോദിന് അപ്പൻഡിസൈറ്റിസ് ശസ്ത്രക്രിയ നടന്നത്. ഡിസംബർ 12ന് ഡിസ്ചാർജ് ചെയ്തെങ്കിലും മുറിവിൻ്റെ ഭാഗം ഉണങ്ങാതെ പഴുത്തു. വേദന കൂടിയതോടെ മറ്റൊരു ആശുപത്രിയിൽ ചികിത്സ തേടി നടത്തിയ പരിശോധനയിൽ മുറിവിൻ്റെ ഒരു വശത്തുകൂടി നൂല് പുറത്തേക്കുവന്നു. ഇതോടെയാണ് വയറിനുളളിൽ പഞ്ഞിയും തുണിയും ഉണ്ടെന്ന് കണ്ടെത്തിയത്.

ഇതിനെ തുടർന്ന് ശസ്ത്രക്രിയ നടത്തിയ സിഎസ്ഐ ആശുപത്രിയിൽ തന്നെ വീണ്ടും ശസ്ത്രക്രിയ നടത്തി തുണി പുറത്തെടുക്കുകയായിരുന്നു. തുണി എങ്ങനെ വയറ്റിൽ പോയെന്ന് അറിയില്ലെന്നും മറ്റു ആശുപത്രിയിൽ ചികിത്സ തേടിയപ്പോൾ പോയതാകാമെന്നുമാണ് ശസ്ത്രക്രിയ നടത്തിയ ഡോക്ടറുടെ വിശദീകരണം. ആശുപത്രിക്കെതിരെ നിയമ പോരാട്ടം നടത്തുമെന്നും പരാതിക്കാരി ഷീബ പ്രമോദ് പറഞ്ഞു.

അതേസമയം ഇടുക്കി നെടുങ്കണ്ടം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലും ചികിത്സ പിഴവ് ആരോപണം ഉയരുന്നുണ്ട്. യുവാവിൻ്റെ കാലിൽ ഇട്ട ടൈറ്റാനിയം കമ്പി ഒരു വർഷം കൊണ്ട് ഒടിഞ്ഞുവെന്നാണ് പരാതി. മറ്റൊരു ആശുപത്രിയിൽ ശസ്ത്രക്രിയ ചെയ്ത് പുറത്തെടുത്തപ്പോൾ കമ്പി തുരുമ്പ് എടുത്ത നിലയിൽ ആയിരുന്നുവെന്നും ആരോപണം ഉയരുന്നുണ്ട്. പച്ചടി സ്വദേശി രാഹുൽ രഘു ( 21 ) ആണ് ദുരവസ്ഥ നേരിട്ടത്.

വാഹനാപകടത്തിൽ പരിക്കേറ്റ യുവാവിൻ്റെ കാലിൽ ചെയ്തത് മൂന്ന് ശസ്ത്രക്രിയകൾ ആണ്.

മൂന്നിലും പിഴവ് ഉണ്ടായതോടെ തൊടുപുഴയിലെ മറ്റൊരു ആശുപത്രിയിൽ ചികിത്സ തേടേണ്ടി വന്നുവെന്നും കുടുംബം ആരോപിച്ചു. പിഴവ് ആശുപത്രിയെ അറിയിച്ചപ്പോൾ മരിച്ചു പോയില്ലല്ലോ എന്നായിരുന്നു പ്രതികരണം. ആശുപത്രിയുടെ ഗുരുതര പിഴവാണ് തന്നെ ഈ അവസ്ഥയിലാക്കിയത് എന്നും മറ്റൊരാൾക്കും ഈ അവസ്ഥ ഉണ്ടാകരുതെന്നും കുടുംബം പറഞ്ഞു.

എന്നാൽ ചികിത്സ പിഴവിൽ വിചിത്ര വാദമാണ് മെഡിക്കൽ ട്രസ്റ്റ് ആശുപത്രി നടത്തിയത്. ടൈറ്റാനിയം കമ്പി മറ്റൊരു കമ്പനിയിൽ നിന്നാണ് വാങ്ങിയതെന്നും അതിനാൽ തങ്ങൾക്ക് ഉത്തരവാദിത്വമില്ലെന്നുമാണ് ആശുപത്രിയുടെ വിശദീകരണം. വേണമെങ്കിൽ കമ്പനിയുമായി സംസാരിക്കാമെന്നുമാണ് ആശുപത്രിയുടെ പ്രതികരണം.

Content Highlight : A case of alleged medical negligence has been reported in Thiruvananthapuram. After a surgical procedure, a piece of cloth is reportedly left inside the patient’s abdomen.

dot image
To advertise here,contact us
dot image