

പാലക്കാട്: പാലക്കാട് നിന്ന് പൊള്ളാച്ചിയിലേക്ക് പുതിയ മെമു ട്രെയിൻ അനുവദിച്ചതായി കേന്ദ്രമന്ത്രി സുരേഷ് ഗോപി എംപി. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിൽ നിന്നും അനുമതി ലഭിച്ചതായും ദീർഘനാളത്തെ ആവശ്യത്തിന് അംഗീകാരമായിരിക്കുന്നുവെന്നും സുരേഷ് ഗോപി വ്യക്തമാക്കി. റെയിൽവേ മന്ത്രിയുടെ ഔദ്യോഗിക കുറിപ്പ് പങ്കുവെച്ചുകൊണ്ട്, ഫേസ്ബുക്കിലൂടെയായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.
ട്രെയിനിന്റെ സമയവും മറ്റ് കാര്യങ്ങളും തയ്യാറായിട്ടില്ല. ഇത് സംബന്ധിച്ച് വിജ്ഞാപനം പുറപ്പെടുവിക്കേണ്ടത് റെയിൽവേയാണ്. നിലവിൽ പാലക്കാട് നിന്ന് പൊള്ളാച്ചിയിലേക്ക് മൂന്ന് ട്രെയിനുകൾ മാത്രമാണ് ഉള്ളത്. കാലത്ത് 4.20 നുള്ള അമൃത എക്സ്പ്രസ്സ്, 6.10നുള്ള തിരുച്ചെന്തൂർ എക്സ്പ്രസ്സ്, വൈകുന്നേരം 3.50ന് ചെന്നൈ എക്സ്പ്രസ്സ് എന്നിവയാണവ.
നേരത്തെ പാലക്കാട് ടൗൺ - പറളി ബൈപ്പാസിന് ലൈനിന് കേന്ദ്രസർക്കാർ 163.7 കോടി രൂപ അനുവദിച്ചിരുന്നു. ഇത് സംബന്ധിച്ച ഫയലുകളിൽ റെയിൽവേ മന്ത്രി ഒപ്പുവെയ്ക്കുകയും ചെയ്തിരുന്നു. ബൈപ്പാസ് ലൈൻ യാഥാർഥ്യമായാൽ പാലക്കാട് ജംഗ്ഷനിലേക്ക് കയറാതെത്തന്നെ ട്രെയിനുകൾക്ക് പാലക്കാട് ടൗൺ, പൊള്ളാച്ചി പാതയിലേക്ക് പ്രവേശിക്കാം. സമയലാഭവും കൂടുതൽ ട്രെയിനുകളും ഈ ബൈപ്പാസ് യാതാർത്ഥ്യമായാൽ പ്രതീക്ഷിക്കാം.
Content Highlights: new train between palakkad and pollachi approved, suresh gopi posts in facebook thanking railway ministry