

തിരുവനന്തപുരം: ക്രിസ്ത്യൻ ജനവിഭാഗങ്ങൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾ പഠിക്കാൻ സർക്കാർ നിയോഗിച്ച ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് ഔദ്യോഗികമായി പ്രസിദ്ധീകരിച്ചു. കമ്മീഷൻ റിപ്പോർട്ടുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് വിളിച്ച വിവിധ ക്രിസ്ത്യൻ സഭാ പ്രതിനിധികളുടെ യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് തീരുമാനം പ്രഖ്യാപിച്ചത്. കമ്മീഷൻ റിപ്പോർട്ടിലെ ഇതുവരെ നടപ്പിലാക്കിയ ശുപാർശകൾ യോഗത്തിൽ വിശദീകരിച്ചു. നടപ്പിലാക്കിയ കാര്യങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.
കേന്ദ്ര സംസ്ഥാന നയങ്ങളും വിവിധ നിയമങ്ങളും ചട്ടങ്ങളും പരിഷ്കരിച്ചാൽ മാത്രം നടപ്പിലാക്കാൻ കഴിയുന്നവയും കൂടുതൽ ആഴത്തിൽ പരിശോധന ആവശ്യമായവയുമാണ് കമ്മീഷൻ റിപ്പോർട്ടിൽ നടപ്പാക്കാൻ അവശേഷിക്കുന്നത്. എല്ലാ വിഭാഗങ്ങളെയും ചേർത്ത് നിർത്താനും അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനുമാണ് സർക്കാർ ശ്രമിച്ച് കൊണ്ടിരിക്കുന്നത്. വിവിധ വിഭാഗങ്ങളുടെ പ്രശ്നം രേഖാമൂലം നൽകണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു.
പ്രസിദ്ധീകരിച്ച വിവരങ്ങളെപ്പറ്റിയും ഇനി നടപ്പാക്കാൻ ഉള്ളവയെപ്പറ്റിയും സർക്കാരുമായി ചർച്ച ചെയ്യാൻ ഒരു മേൽനോട്ട സമിതിയെ നിയോഗിക്കണമെന്ന് ചർച്ചയിൽ ആവശ്യം ഉയർന്നു. ഇക്കാര്യം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി. ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ടിനെ പറ്റി ചർച്ചയിൽ ഉയർന്ന് വന്ന അഭിപ്രായങ്ങളും എഴുതി തരുന്ന വിവരങ്ങളും സർക്കാർ വിശദമായി പഠിച്ച ശേഷം വീണ്ടും യോഗം ചേരാമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് പുറത്ത് വിട്ട സർക്കാരിൻ്റെ നടപടിയെ സ്വാഗതം ചെയ്യുന്നതായി കർദിനാൾ ക്ലീമീസ് കാതോലിക്ക ബാവ യോഗത്തിൽ പറഞ്ഞു. വെബ്സൈറ്റിലെ വിവരങ്ങൾ പഠിച്ച ശേഷം അഭിപ്രായം അറിയിക്കാമെന്ന് വിവിധ സഭാ മേലധ്യക്ഷന്മാരും സഭാ പ്രതിനിധികളും വ്യക്തമാക്കി.
ന്യൂനപക്ഷ വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ, നിയമ വകുപ്പ് മന്ത്രി പി രാജീവ്, ചീഫ് സെക്രട്ടറി ഡോ എ ജയതിലക് , അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ ഖോബ്രഗഡെ, പ്രിൻസിപ്പൽ സെക്രട്ടറി ശർമിള മേരി ജോസഫ്, മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ കെ എം എബ്രഹാം തുടങ്ങിയവരും ക്രിസ്ത്യൻ സഭാ മേലധ്യക്ഷന്മാരും സഭാ പ്രതിനിധികളും പങ്കെടുത്തു.
Content Highlight : The Justice J.B. Koshi Commission report has been officially published, with various church bodies welcoming the government’s decision.