

തിരുവനന്തപുരം: പിണറായി വിജയൻ തന്നെയായിരിക്കും അടുത്ത മുഖ്യമന്ത്രിയെന്ന പ്രസ്താവനയ്ക്ക് പിന്നാലെ മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ മണിശങ്കർ അയ്യരെ തള്ളി രമേശ് ചെന്നിത്തല. മണിശങ്കർ അയ്യർ പാർട്ടിയിൽ ഇല്ലെന്നും അക്കാര്യം എഐസിസി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
മണിശങ്കർ അയ്യറുടെ പ്രസ്താവന ചടങ്ങിന് വിളിച്ചതിന്റെ ഉപകാരസ്മരണയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. മഹാത്മാഗാന്ധിയുടെ ദർശനം ഇന്ത്യയിൽ നടപ്പാക്കിയ ഏക സംസ്ഥാനം കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടി ഭരിക്കുന്ന കേരളമാണെന്ന മണിശങ്കർ അയ്യരുടെ പരാമർശത്തെ പരിഹസിച്ച രമേശ് ചെന്നിത്തല, മുഖ്യമന്ത്രിയെ ഗാന്ധിയെന്ന് പറയാത്തത് തന്നെ ഭാഗ്യമെന്ന് പ്രതികരിച്ചു.
ആസൂത്രണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തിയ 'വിഷൻ 2031' എന്ന അന്താരാഷ്ട്ര കോൺഫറൻസിന്റെ ഉദ്ഘാടന വേദിയിലായിരുന്നു മണിശങ്കർ അയ്യർ സംസ്ഥാനത്തിന്റെ വികസനത്തെയും സംസ്ഥാന സർക്കാരിനെയും പുകഴ്ത്തിയത്. അടുത്ത മുഖ്യമന്ത്രിയും പിണറായി വിജയൻതന്നെ ആയിരിക്കുമെന്നും അദ്ദേഹത്തെ വേദിയിലിരുത്തി മണിശങ്കർ അയ്യർ പറഞ്ഞിരുന്നു. സമ്മേളനം ബഹിഷ്‌കരിച്ച കോൺഗ്രസിന്റെ നടപടിയിൽ വളരെയധികം ഖേദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.
വിഷയത്തിൽ മണിശങ്കർ അയ്യരെ തള്ളി ഹൈക്കമാൻഡ് രംഗത്തെത്തിയിരുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി മണിശങ്കർ അയ്യർക്ക് കോൺഗ്രസുമായി യാതൊരു ബന്ധവുമില്ലെന്നായിരുന്നു കോൺഗ്രസ് വക്താവ് പവൻ ഖേര പറഞ്ഞത്. മണിശങ്കർ പറയുന്നത് വ്യക്തിപരമായ അഭിപ്രായങ്ങളാണെന്നും അദ്ദേഹം എക്സിൽ കുറിച്ചിരുന്നു. അതേസമയം മണിശങ്കര്‍ അയ്യരെ അധിക്ഷേപിച്ചായിരുന്നു കെപിസിസി വക്താവ് ഡോ. ജിന്റോ ജോണിന്‍റെ പ്രതികരണം. ഈ അലവലാതിയെ ഇനിയും ചുമക്കണോയെന്നായിരുന്നു ജിൻ്റോ ജോൺ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ്.
Content Highlights: Mani Shankar Aiyar is not in the party says congress leader ramesh chennithala