

കൊല്ലം: വികസന കാര്യങ്ങളില്‍ ഒപ്പം നില്‍ക്കുന്നതുകൊണ്ട് പ്രേമചന്ദ്രന്‍ എംപിയെ 'അര സംഘി' എന്നും 'മുക്കാല്‍ സംഘി എന്നും' വിളിക്കേണ്ടതില്ലെന്ന് സുരേഷ്‌ഗോപി എംപി. രാഷ്ട്രീയപരമായി ശക്തമായ എതിര്‍പ്പുണ്ടെങ്കിലും രാജ്യത്തിന്റെ വികസന കാര്യത്തില്‍ സര്‍ക്കാരിനൊപ്പം ഒന്നിച്ചു നില്‍ക്കുന്ന എംപിമാരാണ് എന്‍ കെ പ്രേമചന്ദ്രനും ശശിതരൂരൂമെന്നും സുരേഷ്‌ഗോപി പറഞ്ഞു. രാജ്യം ജയിക്കണമെന്ന് ആഗ്രഹിക്കുന്ന അപൂർവ്വം രാഷ്ട്രീയക്കാരാണ് ഇരുവരുമെന്നും സുരേഷ് ഗോപി പറഞ്ഞു. കൊല്ലം ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍ പുതുതായി നിര്‍മിച്ച മള്‍ട്ടി ലെവല്‍ കാര്‍ പാര്‍ക്കിംഗ് ഉദ്ഷാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
റെയില്‍വേ അടിസ്ഥാന വികസനത്തില്‍ കേരളത്തില്‍ ഒന്നാംസ്ഥാനത്ത് കൊല്ലമാണെന്നും സുരേഷ്‌ഗോപി പറഞ്ഞു. കേരളത്തിലെ ആദ്യത്തെ മള്‍ട്ടിലെവല്‍ കാര്‍ പാര്‍ക്കിംഗ് സിസ്റ്റം പ്രധാനമന്ത്രിയുടെ അനുമതിയോടെയാണ് കൊല്ലത്ത് ഉദ്ഘാടനം ചെയ്യാന്‍ സാധിച്ചതെന്നും സുരേഷ്‌ഗോപ് കൂട്ടിച്ചേര്‍ത്തു.
മുന്‍പ് പല സര്‍ക്കാരുകളും മന്ത്രിമാരും മാറിമാറി ഭരിച്ചിട്ടും മുന്‍പ് മുടങ്ങിപ്പോയ ഈ പദ്ധതി പൂര്‍ത്തീകരിക്കാന്‍ നരേന്ദ്രമോദി സര്‍ക്കാര്‍ വേണ്ടിവന്നുവെന്നും സുരേഷ്‌ഗോപി പറഞ്ഞു. രാജ്യസഭാ എംപിയായിരുന്ന കാലത്ത് ഫ്ളെെ ഓവറുകൾക്കും അണ്ടർപാസുകൾക്കും വേണ്ടി താനും വാദിച്ചിട്ടുണ്ടെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
Content Highlights: Suresh Gopi said that NK Premachandran and Shashi Tharoor are MPs who stand by us on development issues, Don't call Premachandran MP 'half sanghi' say Suresh Gopi