

ന്യൂഡല്‍ഹി: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹര്‍ജികള്‍ സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും. സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം അനുവദിക്കണമെന്ന 2018 ലെ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികളാണ് പരിഗണിക്കുക.
2019 ന് ശേഷം ആദ്യമായാണ് ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രീംകോടതി പരിഗണിക്കുന്നത്. തിങ്കളാഴ്ച ചീഫ് ജസ്റ്റിസ് അംഗമായ മൂന്നംഗ ബെഞ്ചാവും ഹര്‍ജികള്‍ പരിഗണിക്കുന്നത്. ഒന്‍പതംഗ ബെഞ്ച് ഹർജികളിൽ എന്ന് മുതല്‍ വാദം കേള്‍ക്കുമെന്നതിലും ഭരണഘടനാ ബെഞ്ച് രൂപീകരിക്കുന്നതിലുമടക്കം തിങ്കളാഴ്ച തീരുമാനമുണ്ടായേക്കും. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ വീണ്ടും ശബരിമല വിഷയം സുപ്രീംകോടതിയില്‍ എത്തുന്നത് സംസ്ഥാന സര്‍ക്കാരിന് നിര്‍ണായകമാകും.
സുപ്രീംകോടതി പുനഃപരിശോധനാ ഹർജികൾ പരിഗണിക്കുന്നതുമായി ബന്ധപ്പെട്ട് പ്രതികരിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ രംഗത്തെത്തി. ഒരു ഹർജി നൽകിയിരിക്കുന്നത് എൻഎസ്എസ് ആണെന്ന് സുകുമാരൻ നായർ പറഞ്ഞു. യുവതീപ്രവേശനം
ശരിയാണെന്നോ തെറ്റാണെന്നോ എന്ന് കോടതി പറഞ്ഞിട്ടില്ല. സ്ത്രീ പ്രവേശനം വീണ്ടും ചർച്ചയാവുകയാണ്. അതിനുവേണ്ടിയുള്ള കാര്യങ്ങൾ തങ്ങൾ സ്വീകരിച്ചിട്ടുണ്ട്. സർക്കാർ നിലപാട് തങ്ങൾ ചോദിച്ചിട്ടില്ല. സർക്കാരിന്റെ തീരുമാനം അറിയട്ടെ. സർക്കാർ അവരുടെ തീരുമാനമെടുക്കട്ടെയെന്നും സുകുമാരൻ നായർ പറഞ്ഞു.
Content Highlights- Supreme Court will consider petitions related women’s entry at Sabarimala on Monday