

ഉത്തരാഖണ്ഡ്: പ്രസിദ്ധമായ ബദരീനാഥ്, കേദാർനാഥ് ക്ഷേത്രങ്ങളിൽ അഹിന്ദുക്കൾക്ക് വിലക്കേർപ്പെടുത്താനുള്ള നീക്കവുമായി ക്ഷേത്ര കമ്മിറ്റി. ക്ഷേത്രങ്ങളിലേക്കുള്ള പ്രവേശനം ഹിന്ദുക്കൾക്ക് മാത്രമായിരിക്കുമെന്ന് ക്ഷേത്രഭരണസമിതി അറിയിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ചാതുർ ധാം യാത്രയുടെ ഭാഗമായ ഈ രണ്ടു ക്ഷേത്രങ്ങളിലും ഹിന്ദു ഇതര മതസ്ഥർക്ക് പ്രവേശന വിലക്കേർപ്പെടുത്തുമെന്ന് ക്ഷേത്ര ഭരണസമിതി അറിയിച്ചു.
ബദരീനാഥ്- കേദാർനാഥ് ക്ഷേത്ര കമ്മിറ്റിയുടെ കീഴിലുള്ള മറ്റ് ക്ഷേത്രങ്ങളിലും വിലക്ക് ബാധകമായിരിക്കുമെന്ന് ബദരീനാഥ്- കേദാർനാഥ് ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് ഹേമന്ദ് ദ്വിവേദി വ്യക്തമാക്കി. ഇത് സംബന്ധിച്ച നിർദേശം വരാനിരിക്കുന്ന ക്ഷേത്ര കമ്മിറ്റി ബോർഡ് യോഗത്തിൽ പാസാക്കും.
ആറ് മാസകാലത്തെ ശൈത്യകാല അടച്ചിടലിന് ശേഷം ഈ വർഷം ഏപ്രിൽ 23നാണ് ബദരീനാഥ് ക്ഷേത്രം തുറക്കുക. കേദാർനാഥ് ക്ഷേത്രത്തിന്റെ നടതുറക്കുന്ന തീയതി ശിവരാത്രി ദിനത്തിൽ പ്രഖ്യാപിക്കും. ഗംഗോത്രി, യമുനോത്രി എന്നിവയാണ് ചാർധാമിന്‍റെ ഭാഗമായ മറ്റ് രണ്ട് പുണ്യസ്ഥലങ്ങൾ. ഈ ക്ഷേത്ര നടകൾ അക്ഷയതൃതീയ പ്രമാണിച്ച് ഏപ്രിൽ 19ന് തുറക്കും. ഹിമാലയ സാനുക്കളിൽ സ്ഥിതിചെയ്യുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള കേദാർനാഥ്, ബദരീനാഥ്, ഗംഗോത്രി, യമുനോത്രി എന്നിവയെ ബന്ധിപ്പിച്ചുള്ള ചാർ ധാം യാത്രയിൽ ഒട്ടേറെ തീർത്ഥാടകർ പങ്കെടുക്കാറുണ്ട്. ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട തീർത്ഥാടന യാത്രകൂടിയാണ് ഇത്.
Content Highlights: The temple committee has initiated steps to impose restrictions on the entry of non-Hindus at the Badrinath and Kedarnath temples, sparking debate