

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേനിലെ മേയര്‍-ഡെപ്യൂട്ടി മേയര്‍ സ്ഥാനങ്ങളിലേക്ക് ആര്‍ ശ്രീലേഖയെ തഴഞ്ഞ് ബിജെപി നേതൃത്വം. വി വി രാജേഷ് മേയര്‍ സ്ഥാര്‍ത്ഥിയായും ജിഎസ് ആശാനാഥ് ഡെപ്യൂട്ടി മേയര്‍ സ്ഥാര്‍ത്ഥിയായും മത്സരിക്കും. ഇരുവരുടെയും സ്ഥാനാർത്ഥിത്വം സംസ്ഥാന ജനറല്‍ സെക്രട്ടറി എസ് സുരേഷ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ശ്രീലേഖയെ വേദിയില്‍ ഇരുത്തിയായിരുന്നു പ്രഖ്യാപനം. ആശാ നാഥിനെ ആർ ശ്രീലേഖ അഭിനന്ദിച്ചു.
മേയർ സ്ഥാനാർത്ഥിയെ തീരുമാനിക്കാന്‍ ബിജെപിയില്‍ തിരക്കിട്ട കൂടിയാലോചനകളാണ് നടന്നത്. ആര്‍ ശ്രീലേഖ മേയറാകും എന്നുള്ള തരത്തിലാണ് ചർച്ചകൾ നടന്നിരുന്നത്. എന്നാൽ ഒരു വിഭാഗം എതിർപ്പുയർത്തുകയായിരുന്നു. നേതാക്കളുടെ അനുനയശ്രമത്തിനൊടുവില്‍ ആർ ശ്രീലേഖ ജില്ലാ കമ്മിറ്റി ഓഫീസിലെ യോഗത്തിനെത്തിയിരുന്നു. ജില്ലാ അധ്യക്ഷന്‍ അടക്കമുള്ളവർ വീട്ടിലെത്തി കണ്ടാണ് അനുനയ ശ്രമങ്ങള്‍ നടത്തിയത്. പ്രഖ്യാപനം വരും വരെ പരസ്യ പ്രതികരണം ഉണ്ടാവരുതെന്ന് ശ്രീലേഖയോട് നേതൃത്വം അഭ്യർഥിച്ചു.
ഏത് പ്രതിസന്ധിയിലും ഒപ്പം നിന്നിരുന്ന തിരുവനന്തപുരം കോർപ്പറേഷൻ 45 വർഷത്തിന് ശേഷം ആദ്യമായാണ് എൽഡിഎഫിന്‍റെ കയ്യിൽ നിന്ന് പോയത്. കോർപ്പറേഷനിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായായിരുന്നു ബിജെപിയുടെ മുന്നേറ്റം. ആകെയുള്ള 101 സീറ്റിൽ എൻഡിഎ 50 സീറ്റ് നേടിയപ്പോൾ എൽഡിഎഫ് 29 സീറ്റിലേക്ക് ചുരുങ്ങുകയായിരുന്നു. യുഡിഎഫ് 19 സീറ്റുമായി മൂന്നാം സ്ഥാനത്തേക്ക് പോയി. രണ്ട് സ്വതന്ത്രരാണ് ജയിച്ചത്. വിഴിഞ്ഞം വാർഡിൽ തെരഞ്ഞെടുപ്പ് നടന്നിട്ടില്ല. കഴിഞ്ഞ തവണ 51 സീറ്റായിരുന്നു എൽഡിഎഫ് നേടിയത്. എൻഡിഎ 34 സീറ്റ് നേടിയപ്പോൾ 10 സീറ്റായിരുന്നു യുഡിഎഫിന്.
Content Highlights: Sreelekha will not be the deputy mayor in thiruvananthapuram