

തിരുവനന്തപുരം: തിരിച്ചടികൾ ഉൾക്കൊണ്ടുകൊണ്ട് അതിൽ നിന്ന് പാഠം പഠിച്ച് തിരുത്തലുകൾ വരുത്തി കൂടുതൽ കരുത്തോടെ തിരിച്ചു വന്ന ചരിത്രമാണ് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഉള്ളതെന്ന് സിപിഐഎം നേതാവ് അഡ്വ കെ എസ് അരുൺ കുമാർ. ഭൂരിപക്ഷ വർഗീയത ആളിക്കത്തിച്ച് ജനാധിപത്യത്തെ പണാധിപത്യം കൊണ്ട് കീഴടക്കി തിരുവനന്തപുരം കോർപ്പറേഷൻ ബിജെപിക്ക് പിടിക്കാൻ കഴിഞ്ഞത് ഏറ്റവും ഗൗരവമുള്ള കാര്യം തന്നെയാണെന്നും വർഗീയശക്തികളുടെ ദുഷ്പ്രചരണങ്ങളിലും കുടിലതന്ത്രങ്ങളിലും ജനങ്ങൾ അകപ്പെട്ടു പോകാതിരിക്കാൻ ഉള്ള ജാഗ്രത ശക്തമാക്കുമെന്നും അരുൺ കുമാർ ഫേസ്ബുക്കിൽ കുറിച്ചു. എല്ലാത്തരം വർഗീയതകൾക്കും എതിരായ പോരാട്ടം കൂടുതൽ ശക്തമായി മുന്നോട്ട് കൊണ്ടുപോകും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനത്തിൽ പ്രാദേശികമായി ഏതെങ്കിലും തരത്തിലുള്ള പോരായ്മകൾ പരാജയത്തിലേക്ക് നയിച്ചിട്ടുണ്ടോ എന്ന് വിശദമായി പരിശോധിക്കുമെന്നും കുറിപ്പിൽ പറയുന്നു.
കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രവർത്തകർ വെള്ളത്തിലെ മത്സ്യങ്ങൾ പോലെയാണ്. വെള്ളത്തിലെ മത്സ്യത്തെ പിടിച്ച് കരക്കിട്ടാൽ അവ നിമിഷങ്ങൾക്കുള്ളിൽ ചത്തുപോകും. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രവർത്തകരും ജനങ്ങളിൽ നിന്ന് അകന്നാൽ പിന്നെ അവർക്ക് നിലനിൽപ്പില്ല എന്ന യാഥാർത്ഥ്യം തിരിച്ചറിഞ്ഞുകൊണ്ടുതന്നെയാണ് തങ്ങൾ ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്നത്. ആ ജനങ്ങൾ എന്നും നൽകിയ കരുതലും കരുത്തും ആണ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ശക്തി. 1957 ൽ ജമാഅത്തെ ഇസ്ലാമി പുറത്തിറക്കിയ ഭരണഘടനയിൽ നിന്ന് 'മതരാഷ്ട്ര നിർമതി' എന്ന അവരുടെ പ്രഖ്യാപിത ലക്ഷ്യത്തിൽ നിന്നും അവർ പിന്നോട്ട് പോയതായി ഒരു ഘട്ടത്തിലും അവർ പറഞ്ഞിട്ടില്ല. രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയും ഉമ്മൻചാണ്ടി മുഖ്യമന്ത്രിയുമായി ഭരിക്കുമ്പോൾ രാജ്യത്തെ നിയമവ്യവസ്ഥയെ അംഗീകരിക്കാത്ത മതതീവ്രവാദ സംഘടനയാണ് ജമാഅത്തെ ഇസ്ലാമി എന്ന് സൂചിപ്പിച്ചത് ഇപ്പോഴും ഒരു പൊതു രേഖയായി സമൂഹത്തിലുണ്ട്. ഇപ്പോൾ ജമാഅത്തെ ഇസ്ലാമി ഒരു മതരാഷ്ട്ര വാദികൾ അല്ല എന്ന് പത്രസമ്മേളനം നടത്തി പ്രതിപക്ഷ നേതാവ് പ്രഖ്യാപിച്ചതിന്റെ പിന്നിലുള്ള യുക്തി എന്താണ് എന്ന് നിങ്ങൾ ഈ നാടിനോട് മറുപടി പറയുക തന്നെ ചെയ്യേണ്ടിവരും. മതരാഷ്ട്ര വാദികളുടെ കൂട്ടുപിടിച്ച് താൽക്കാലികവിജയങ്ങളും ലാഭങ്ങളും ഉണ്ടാക്കിയവർ ജാഗ്രതൈ, എന്നും കുറിപ്പിൽ പറയുന്നു.
കെ എസ് അരുൺകുമാറിന്‍റെ കുറിപ്പിന്‍റെ പൂർണരൂപം
ഞങ്ങളെ എഴുതിത്തള്ളാൻ വരട്ടെ…….
ഇത് ചുവന്നു തുടുത്ത കൊടുങ്ങല്ലൂർ ??
ഇത് കൊടുങ്ങല്ലൂർ നഗരസഭയിൽ വൻ വിജയം നേടിയതിനുശേഷമുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ റാലിയാണിത്. ഇത്തവണ കൊടുങ്ങല്ലൂർ, ഗുരുവായൂർ നഗരസഭയും തൃശ്ശൂർ കോർപ്പറേഷനും ബിജെപി പിടിക്കും എന്ന രൂപത്തിലുള്ള വലിയ പ്രചരണം ഉണ്ടായിരുന്നു. കഴിഞ്ഞതവണ കൊടുങ്ങല്ലൂർ മുനിസിപ്പാലിറ്റിയിൽ ഒരു സീറ്റിന്റെ വ്യത്യാസമാണ് ഇടതുപക്ഷവും ബിജെപിയും തമ്മിലുണ്ടായിരുന്നത്. ഇത്തവണ വലിയ വ്യത്യാസത്തോടെ തന്നെ ഭരണം നിലനിർത്താൻ ഇടതുപക്ഷത്തിന് കഴിഞ്ഞു. ഗുരുവായൂർ മുനിസിപ്പാലിറ്റിയിലും സ്ഥിതി വ്യത്യസ്തം അല്ല. കഴിഞ്ഞതവണ രണ്ടു മുൻസിപ്പാലിറ്റിയാണ് ബിജെപിക്ക് കേരളത്തിൽ ലഭിച്ചത് അതിൽ പന്തളം മുൻസിപ്പാലിറ്റി അവർക്ക് നഷ്ടപ്പെട്ടു. പാലക്കാട് മുനിസിപ്പാലിറ്റിയിൽ കേവലപൂരിപക്ഷം നഷ്ടമായി. ശബരിമലയുടെ ചുറ്റുപാടുമുള്ള കുളനട, ചെറുകോല്, മുത്തോലി പഞ്ചായത്തുകളിൽ ഭരണം ബിജെപിയിൽ നിന്ന് എൽഡിഎഫ് പിടിച്ചെടുത്തു. രാഷ്ട്രീയ വോട്ടുകൾ പ്രതിഫലിക്കുന്നത് ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിൽ ആണ് എന്ന് ഏവർക്കും അറിവുള്ളതാണ്. കേരളത്തിൽ 345 ഓളം ജില്ലാ പഞ്ചായത്ത് ഡിവിഷനുകൾ ഉള്ളതിൽ ഒരു ഡിവിഷനിൽ മാത്രമാണ് ബിജെപിക്ക് വിജയിക്കാനായത് എന്നുള്ളത് ശ്രദ്ധേയമാണ്.
ഭൂരിപക്ഷ വർഗീയത ആളിക്കത്തിച്ച് ജനാധിപത്യത്തെ പണാധിപത്യം കൊണ്ട് കീഴടക്കി തിരുവനന്തപുരം കോർപ്പറേഷൻ ബിജെപിക്ക് പിടിക്കാൻ കഴിഞ്ഞത് ഏറ്റവും ഗൗരവമുള്ള കാര്യം തന്നെയാണ്. വർഗീയശക്തികളുടെ ദുഷ്പ്രചരണങ്ങളിലും കുടിലതന്ത്രങ്ങളിലും ജനങ്ങൾ അകപ്പെട്ടു പോകാതിരിക്കാൻ ഉള്ള ജാഗ്രത ശക്തമാക്കും. എല്ലാത്തരം വർഗീയതകൾക്കും എതിരായ പോരാട്ടം കൂടുതൽ ശക്തമായി മുന്നോട്ട് കൊണ്ടുപോകും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനത്തിൽ പ്രാദേശികമായി ഏതെങ്കിലും തരത്തിലുള്ള പോരായ്മകൾ പരാജയത്തിലേക്ക് നയിച്ചിട്ടുണ്ടോ എന്ന് വിശദമായി പരിശോധിക്കും. സംസ്ഥാന സർക്കാരിനോടുള്ള വിധിയെഴുത്ത് അല്ലെങ്കിലും സർക്കാരിന്റെ നേട്ടങ്ങൾ എന്തുകൊണ്ട് വോട്ടിംഗിൽ പ്രതിഫലിച്ചില്ല എന്ന കാര്യം പ്രത്യേകം പരിശോധിക്കും. സംഘടനാതലത്തിൽ പോരായ്മകൾ സംഭവിച്ചിട്ടുണ്ടോ എന്ന കാര്യവും വിശദമായി പരിശോധിച്ച് ആവശ്യമായ തിരുത്തലുകൾ വരുത്തും. ജനങ്ങളിലേക്ക് കൂടുതൽ ഇറങ്ങിച്ചെന്ന് അവരുടെ കാഴ്ചപ്പാടുകളും ചിന്തകളും മനസ്സിലാക്കിക്കൊണ്ട് കൂടുതൽ ശക്തമായി മുന്നോട്ടു പോകും. ജനവിശ്വാസം കൂടുതൽ നേടാനുള്ള പ്രവർത്തനങ്ങൾ സർക്കാർതലത്തിലും സംഘടനാ തലത്തിലും നടത്തി തിരഞ്ഞെടുപ്പിൽ ഉണ്ടായ തിരിച്ചടികൾ പരിശോധിച്ചു ആവശ്യമായ ഇടപെടലുകൾ നടത്തി പാർട്ടി കരുത്തോടെ തിരിച്ചു വരിക തന്നെ ചെയ്യും.
കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രവർത്തകർ വെള്ളത്തിലെ മത്സ്യങ്ങൾ പോലെയാണ്. വെള്ളത്തിലെ മത്സ്യത്തെ പിടിച്ച് കരക്കിട്ടാൽ അവ നിമിഷങ്ങൾക്കുള്ളിൽ ചത്തുപോകും. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രവർത്തകരും ജനങ്ങളിൽ നിന്ന് അകന്നാൽ പിന്നെ അവർക്ക് നിലനിൽപ്പില്ല എന്ന യാഥാർത്ഥ്യം തിരിച്ചറിഞ്ഞുകൊണ്ടുതന്നെയാണ് ഞങ്ങൾ ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്നത്. ആ ജനങ്ങൾ എന്നും നൽകിയ കരുതലും കരുത്തും ആണ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ശക്തി. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രം എടുത്തു പരിശോധിച്ചാൽ നിരവധി തിരിച്ചടികൾ ഉണ്ടായിട്ടുണ്ട് ആ തിരിച്ചടികൾ ഉൾക്കൊണ്ടുകൊണ്ട് അതിൽ നിന്ന് പാഠം പഠിച്ച് തിരുത്തലുകൾ വരുത്തി കൂടുതൽ കരുത്തോടെ തിരിച്ചു വന്ന ചരിത്രമാണ് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഉള്ളത്.
2019-ലെ ലോകസഭാ തിരഞ്ഞെടുപ്പിൽ 19 സീറ്റിലും പരാജയപ്പെട്ട് 140 ൽ 111 നിയമസഭാ മണ്ഡലങ്ങളിലും പുറകിൽ പോയപ്പോൾ ഇനി ഇടതുപക്ഷത്തിന്റെ പ്രസക്തി എന്ത് എന്ന് ചോദിച്ചവരുണ്ട്. മാസങ്ങൾക്ക് ശേഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ 99 സീറ്റിൽ വൻ വിജയം നേടിയാണ് നമ്മൾ ചരിത്രം കുറിച്ചുകൊണ്ട് ഭരണത്തുടർച്ച നേടിയത്.
തെരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച വിജയം നേടാൻ കഴിയാത്ത സാഹചര്യം ഞങ്ങൾ അംഗീകരിക്കുകയാണ്. ഞങ്ങളുടെ ഏതെങ്കിലും തരത്തിലുള്ള കുറവുകൾ ശ്രദ്ധയിൽപ്പെട്ടാൽ അവ പരിഹരിക്കാൻ പാകത്തിനുള്ള ശക്തമായ സംഘടനാ സംവിധാനം ഞങ്ങൾക്കുണ്ട്. അതുകൊണ്ടുതന്നെ വളരെ ആത്മവിശ്വാസത്തോടെ എല്ലാ കുറവുകളും പരിഹരിച്ച് ഞങ്ങൾ തിരിച്ചു വരിക തന്നെ ചെയ്യും. എന്നാൽ ഇടതുപക്ഷത്തെ എഴുതിത്തള്ളാൻ വെമ്പൽ കൊള്ളുന്നവരോട് ഒന്നു പറയാനുണ്ട്, വർഗീയതയ്ക്ക് ബദൽ വർഗീയതയല്ല മാനവികതയും മനുഷ്യസ്‌നേഹവും ആണ്. ഭൂരിപക്ഷ വർഗീയതയെ ആളിക്കത്തിച്ച് ബിജെപിയും കോൺഗ്രസും ന്യൂനപക്ഷ വർഗീയതയെ ആളിക്കത്തിച്ച് കോൺഗ്രസും ലീഗും ഈ തെരഞ്ഞെടുപ്പിൽ നേട്ടങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. വർഗീയതക്കെതിരെ ഞങ്ങൾ നടത്തിയ നിരന്തരമായി ഉള്ള പോരാട്ടത്തിന്റെ ഗുണഫലങ്ങൾ അനുഭവിക്കാൻ കോൺഗ്രസും ബിജെപിയും നിരവധി കുടില തന്ത്രങ്ങൾ മെനഞ്ഞു. അത് ഒരു വിഭാഗം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും വിശ്വസിപ്പിക്കുവാനും ഇവർക്ക് കഴിഞ്ഞു എന്നത് ശരിയാണ്. അത്തരം കുൽസിത തന്ത്രങ്ങളെ കുറിച്ച് ഞങ്ങൾ ജനങ്ങൾക്ക് മുന്നിൽ വിശദീകരിക്കും. വർഗീയതയുള്ള പോരാട്ടം ഒരു തെരഞ്ഞെടുപ്പ് കാലത്തെ മാത്രമാശ്രയിച്ചുകൊണ്ട് നടത്തുന്നതല്ല. വർഗീയതയ്ക്ക് എതിരായ നിരന്തരമായ പോരാട്ടം ഈ രാജ്യത്തിൻറെ ജനാധിപത്യവും ഫെഡറലിസവും മതനിരപേക്ഷതയും മാനവികതയും മനുഷ്യ സ്‌നേഹവും സംരക്ഷിക്കാനും ഈ രാജ്യത്തിൻറെ നിലനിൽപ്പിനും വേണ്ടിയിട്ടാണ്. ഏതു തെരഞ്ഞെടുപ്പിൽ തോൽവി ഉണ്ടായാലും മതരാഷ്ട്ര വാദികൾക്കെതിരെയുള്ള പോരാട്ടം ഞങ്ങൾ തുടരുക തന്നെ ചെയ്യും.
മതരാഷ്ട്ര വാദികളുടെ പരസ്യ പിന്തുണയോടെ തെരഞ്ഞെടുപ്പ് വിജയം നേടിയവർ അത് വലിയരൂപത്തിൽ ആഘോഷിക്കുമ്പോൾ ഒരൊറ്റ ചോദ്യം മതനിരപേക്ഷവാദികളായ മനുഷ്യസ്‌നേഹികളുടെ ഇടയിൽ മുഴങ്ങി കേൾക്കുകയാണ്. 1957 ൽ ജമാഅത്തെ ഇസ്ലാമി പുറത്തിറക്കിയ ഭരണഘടനയിൽ നിന്ന് 'മതരാഷ്ട്ര നിർമതി ' എന്ന അവരുടെ പ്രഖ്യാപിത ലക്ഷ്യത്തിൽ നിന്നും അവർ പിന്നോട്ട് പോയതായി ഒരു ഘട്ടത്തിലും അവർ പറഞ്ഞിട്ടില്ല. 2014 ജനുവരി 28ന് രമേശ് ചെന്നിത്തലയും ഉമ്മൻചാണ്ടിയും യഥാക്രമം ആഭ്യന്തരമന്ത്രിയും മുഖ്യമന്ത്രിയുമായി ഭരിക്കുമ്പോൾ ബഹുമാനപ്പെട്ട ഹൈക്കോടതിയിൽ കൊടുത്ത അഫിഡവിറ്റിൽ രാജ്യത്തെ നിയമവ്യവസ്ഥയെ അംഗീകരിക്കാത്ത മതതീവ്രവാദ സംഘടനയാണ് ജമാഅത്തെ ഇസ്ലാമി എന്ന് സൂചിപ്പിച്ചത് ഇപ്പോഴും ഒരു പൊതു രേഖയായി സമൂഹത്തിലുണ്ട്. ഇപ്പോൾ ജമാഅത്തെ ഇസ്ലാമി ഒരു മതരാഷ്ട്ര വാദികൾ അല്ല എന്ന് പത്രസമ്മേളനം നടത്തി പ്രതിപക്ഷ നേതാവ് പ്രഖ്യാപിച്ചതിന്റെ പിന്നിലുള്ള യുക്തി എന്താണ് എന്ന് നിങ്ങൾ ഈ നാടിനോട് മറുപടി പറയുക തന്നെ ചെയ്യേണ്ടിവരും. മതരാഷ്ട്ര വാദികളുടെ കൂട്ടുപിടിച്ച് താൽക്കാലികവിജയങ്ങളും ലാഭങ്ങളും ഉണ്ടാക്കിയവർ ജാഗ്രതൈ….
അഡ്വ. കെ എസ് അരുൺ കുമാർ
Content Highlights: cpim leader KS Arun Kumar reaction about local body election result