

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് അനുകൂല തരംഗം ഉണ്ടാകുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. എല്ലാവരും ശ്രദ്ധിക്കുന്നത് തിരുവനന്തപുരം കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പാണെന്നും ഇത്തവണയും മികച്ച വിജയം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ തവണ എല്‍ഡിഎഫ് 54 സീറ്റ് നേടി. ഇത്തവണയും പുറകോട്ട് പോകില്ല. പ്രതിപക്ഷം പറയുന്ന ഒരു ആരോപണവും ജനങ്ങളെ ഏശിയിട്ടില്ല. 55-60 സീറ്റെങ്കിലും ഇത്തവണ നേടും. ബിജെപിയുടെ 10 സീറ്റുകള്‍ എങ്കിലും കുറയുമെന്നും ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു. ബിജെപിയുടെ സാങ്കല്‍പിക മേയര്‍മാരായി മത്സരിച്ചവര്‍ തന്നെ പരാജയപ്പെടുമെന്നും കഴിഞ്ഞ തവണ ബിജെപിക്ക് സീറ്റ് കൂടിയത് ബിജെപി - കോണ്‍ഗ്രസ് രഹസ്യ ബന്ധത്തിലൂടെയാണെന്നും അദ്ദേഹം ആരോപിച്ചു.
റിസള്‍ട്ട് വരാനുള്ള രണ്ട് മണിക്കൂര്‍ ബിജെപിയും കോണ്‍ഗ്രസും അവരുടെ മേയര്‍ ഉണ്ടാകും എന്ന് കരുതട്ടെ. റിസള്‍ട്ടിന് ശേഷം തങ്ങള്‍ നോക്കിക്കോളാമെന്നും മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി.
30 വര്‍ഷത്തോളമായി തിരുവനന്തപുരം കോര്‍പ്പറേഷന്‍ എല്‍ഡിഎഫാണ് ഭരിക്കുന്നത്. കഴിഞ്ഞ രണ്ട് തവണയും പ്രതിപക്ഷ കക്ഷിയാകാന്‍ ബിജെപിക്ക് കഴിഞ്ഞ കോർപ്പറേഷന്‍ കൂടിയാണ് തിരുവനന്തപുരം. 2020ൽ 10 സീറ്റിലേക്ക് ഒതുങ്ങിയ യുഡിഎഫിന്‍റെ സ്ഥിതി ദയനീയമായിരുന്നു. എന്നാല്‍ ഇത്തവണ കേരളത്തില്‍ത്തന്നെ ആദ്യമായി സ്ഥാനാര്‍ഥി നിര്‍ണയം നടത്തി കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിന് ഇറങ്ങിയ കോണ്‍ഗ്രസ് മുന്‍ എംഎല്‍എ ശബരിനാഥിനെയാണ് മേയര്‍ സ്ഥാനാര്‍ത്ഥിയാക്കി ഉയര്‍ത്തികാട്ടുന്നത്.
മുന്‍ ഡിജിപി ആര്‍ ശ്രീലേഖയെ മേയര്‍ സ്ഥാനാര്‍ത്ഥിയാക്കി ബിജെപിയും കച്ചമുറുക്കിയതോടെ കേരളം ഉറ്റുനോക്കുന്ന ത്രികോണ മത്സരമാണ് തിരുവനന്തപുരം കോര്‍പ്പറേഷനിലേത്. ജില്ലാ കമ്മിറ്റി അംഗങ്ങളായ എസ്പി ദീപക്, മുന്‍ മേയര്‍ കെ ശ്രീകുമാര്‍ വഞ്ചിയൂര്‍ ബാബു, ആര്‍ പി ശിവജി തുടങ്ങിയവരാണ് ഇടതുപക്ഷത്തിന്‍റെ പ്രമുഖര്‍.
Content Highlights: V Sivankutty says there will be a favorable wave for LDF in the local body election results