

കൊച്ചി: 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ കർട്ടൻ റെയ്സറായി കണക്കാക്കുന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫിന് മേൽക്കൈ. സംസ്ഥാനത്ത് ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളിലും മുൻസിപ്പാലിറ്റിയിലും കോർപ്പറേഷനുകളിലും യുഡിഎഫ് വലിയ മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്. ആകെയുള്ള 941 ഗ്രാമപഞ്ചായത്തുകളിൽ 505 ഇടത്താണ് യുഡിഎഫ് മുന്നേറ്റം. 341 ഗ്രാമപഞ്ചായത്തുകളിലാണ് എൽഡിഎഫിന് മുന്നേറ്റം നടത്താനായത്. 26 ഗ്രാമ പഞ്ചായത്തുകളിൽ ബിജെപിയും ശക്തി തെളിയിച്ചു. ആകെയുള്ള 86 മുൻസിപ്പാലിറ്റികളിൽ 54 ഇടത്ത് യുഡിഎഫും 28 ഇടത്ത് എൽഡിഎഫുമാണ് നേട്ടമുണ്ടാക്കിയത്. രണ്ട് മുൻസിപ്പാലിറ്റികളിൽ ബിജെപി നേട്ടമുണ്ടാക്കി. ആകെയുള്ള ആറ് കോർപ്പറേഷനുകളിൽ നാലിടത്ത് യുഡിഎഫും ഒരിടത്ത് എൽഡിഎഫും ഒരിടത്ത് എൻഡിഎയുമാണ് നേട്ടമുണ്ടാക്കിയത്. ബോക്ക് പഞ്ചായത്തിലും യുഡിഎഫ് തന്നെയാണ് നേട്ടമുണ്ടാക്കിയത്. ആകെയുള്ള 152 ബ്ലോക്ക് പഞ്ചായത്തുകളിൽ യുഡിഎഫ് 78, എൽഡിഎഫ് 64 എന്നിങ്ങനെയാണ് മുന്നേറ്റം ഉണ്ടാക്കിയിരിക്കുന്നത്. ജില്ലാ പഞ്ചായത്തുകളിൽ ഏഴ് വീതം നേടി ഇരുമുന്നണികളും ഒപ്പത്തിനൊപ്പമാണ്.
രണ്ട് ഘട്ടങ്ങളായി നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ 941 ഗ്രാമപഞ്ചായത്തുകളിലെ 17,337 വാര്‍ഡുകള്‍, 152 ബ്ലോക്ക് പഞ്ചായത്തുകളിലെ 2,267 വാര്‍ഡുകള്‍, 14 ജില്ലാപഞ്ചായത്തുകളിലെ 346 വാര്‍ഡുകള്‍, 86 നഗരസഭകളിലെ 3,205 വാര്‍ഡുകള്‍, 6 കോര്‍പ്പറേഷനുകളിലെ 421 വാര്‍ഡുകളിലേയ്ക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്. ഇത്തവണ രണ്ട് ഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പിൽ 73.68 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. 2020 ല്‍ ഇത് 75. 95 ശതമാനമായിരുന്നു. സംസ്ഥാനത്ത് ആകെ 2,10,79,021 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ആദ്യഘട്ട തെരഞ്ഞെടുപ്പ് നടന്ന ഡിസംബര്‍ 9ന് 70.9 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. ഡിസംബര്‍ 11ന് നടന്ന രണ്ടാംഘട്ട തെരഞ്ഞെടുപ്പില്‍ 76.08 ശതമാനം പോളിംഗും രേഖപ്പെടുത്തി.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിലായിരുന്നു ഡിസംബര്‍ ഒന്‍പതിന് ആദ്യഘട്ട തെരഞ്ഞെടുപ്പ് നടന്നത്. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് രണ്ടാം ഘട്ട പോളിംഗ് നടന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയത് വയനാട് ജില്ലയിലാണ്. ഇവിടെ 78.29 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. ഇവിടെ ആകെ 6,47,378 പേരില്‍ 5,06,823 പേര്‍ വോട്ട് രേഖപ്പെടുത്തി.
തിരുവനന്തപുരം നഗരസഭയിലെ ഉള്‍പ്പെടെ ഹിന്ദുത്വ ശക്തികളുടെ വിജയവും വോട്ട് ശതമാനത്തിലെ വര്‍ദ്ധനവും അതീവ ഗൗരവതരമായ പഠനത്തിന് വിധേയമാക്കേണ്ട വിഷയമാണെന്ന് ടി എസ് ശ്യാംകുമാര്‍. മുസ്‌ലിം വിരുദ്ധ വികാരം പടര്‍ത്തിയുള്ള വിദ്വേഷ പ്രചാരണവും 'മെച്ചപ്പെട്ട' ബ്രാഹ്‌മണ മതാനുഷ്ഠാനങ്ങളുടെ വക്താക്കളായും പ്രചാരകരായും മാറിത്തീരുന്നതിനായുള്ള ആഗോള സംഗമങ്ങളും രാഷ്ട്രീയ പിന്തുണയായി മാറിത്തീര്‍ന്നോ എന്നും സംശയാസ്പദമാണ്. ഹിന്ദുത്വം കേരളീയ മണ്ണില്‍ വേരുപടര്‍ത്തുന്നു എന്നത് അത്ര നിസാരമായ കാര്യമല്ല. വേണമെങ്കില്‍ പരാജയം ഏറ്റുവാങ്ങിയവരെ 'ഇതെന്തൊരു ഫ്‌ളോപ്പാണെന്ന്' ആക്ഷേപിക്കാം. എന്നാല്‍ സമഗ്രമായി ഹിന്ദുത്വം കേരളത്തെ പിടിമുറുക്കുമ്പോള്‍ പോരാട്ടം തന്നെയാണ് പ്രതീക്ഷയുടെ തുരുത്തെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
കോഴിക്കോട് ഏറാമല തുരുത്തി മുക്കില്‍ കോണ്‍ഗ്രസ് ഓഫീസിന് നേരെ ബോംബേറ്. ഇന്ദിരാ ഗാന്ധിയുടെ സ്തൂപം തകര്‍ന്നു. ആക്രമണത്തിന് പിന്നില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകരാണെന്ന് യുഡിഎഫ് ആരോപിച്ചു.
തിരുവനന്തപുരം നഗരസഭാ വിജയം കേരള രാഷ്ട്രീയത്തില്‍ മാറ്റത്തിന്റെ സൂചനയെന്ന് ബിജെപി നേതാവ് പ്രകാശ് ജാവദേക്കര്‍. നിയമസഭാ തെരഞ്ഞെടുപ്പിലും മാറ്റം സംഭവിക്കും. ഒരു എംഎല്‍എ മാത്രമേ കേരളത്തില്‍ ബിജെപിക്ക് ഉണ്ടായിട്ടുള്ളൂ. എന്നാല്‍ അടുത്ത തെരഞ്ഞെടുപ്പില്‍ നിങ്ങള്‍ ബിജെപിയുടെ യഥാര്‍ത്ഥ വിജയം കാണും. അടുത്ത നിയമസഭയില്‍ ബിജെപിയുടെ നിരവധി എംഎല്‍എമാര്‍ ഉണ്ടാകുമെന്നും ജാവദേക്കര്‍ പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയില്‍ പ്രതികരിച്ച് എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ്. ജനങ്ങള്‍ക്ക് വേണ്ടിയുള്ള നിലയ്ക്കാത്ത പോരാട്ടത്തിന്റെ പ്രത്യയശാസ്ത്രമാണ് കമ്മ്യൂണിസമെന്നും പോരാട്ടം തുടരുമെന്നും ശിവപ്രസാദ് ഫേസ്ബുക്കില്‍ കുറിച്ചു.
തിരുവനന്തപുരം തൃക്കണ്ണാപുരത്ത് സിപിഐഎം-ബിജെപി സംഘര്‍ഷം. പ്ലാവിളയിലാണ് സംഘര്‍ഷമുണ്ടായത്. ഇരുവിഭാഗത്തിന്റെയും തെരഞ്ഞെടുപ്പ് ഓഫീസുകള്‍ തകര്‍ത്തു. പ്രവര്‍ത്തകര്‍ തമ്മില്‍ നേരിയ സംഘര്‍ഷമുണ്ടായി. സ്ഥലത്ത് വന്‍ പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തി.
കോട്ടയം വൈക്കത്ത് എല്‍ഡിഎഫ് വിമത സ്ഥാനാര്‍ത്ഥിക്ക് മര്‍ദനം. വൈക്കം നഗരസഭ 13-ാം വാര്‍ഡില്‍ നിന്ന് ജയിച്ച എല്‍ഡിഎഫ് വിമത സ്ഥാനാര്‍ത്ഥി എ സി മണിയമ്മയ്ക്കും സഹപ്രവര്‍ത്തകര്‍ക്കുമാണ് മര്‍ദനമേറ്റത്. ആക്രമണത്തിന് പിന്നില്‍ സിപിഐഎം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനാണെന്ന് മണിയമ്മ ആരോപിച്ചു. മണിയമ്മ 288 വോട്ടുകള്‍ നേടിയപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ആശ ലിജി കുമാറിന് 168 വോട്ടുകളാണ് ലഭിച്ചത്.
കൊല്ലം കടയ്ക്കലില്‍ ബിജെപി സ്ഥാനാര്‍ത്ഥികളുടെ വീടിന് നേരെ ആക്രമണം. കുറ്റിക്കാട് വാര്‍ഡില്‍ മത്സരിച്ച അനൂപിന്റെ വീട്ടുപകരണങ്ങള്‍ തല്ലി തകര്‍ത്ത് തീയിട്ടു. വടക്കേവയല്‍ വാര്‍ഡില്‍ മത്സരിച്ച് ജയിച്ച അനുപമയുടെ വീടിന് നേരെ ബോംബേറിയുമെന്ന് ഭീഷണിയും ഉയര്‍ന്നു. പിന്നില്‍ സിപിഐഎം ആണെന്നാണ് ആരോപണം.
തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ത്ഥിയെ സിപിഐഎം സ്ഥാനാര്‍ത്ഥി മര്‍ദിച്ചതായി പരാതി. കാവിന്‍പുറത്ത് വിജയിച്ച ബിജെപി സ്ഥാനാര്‍ത്ഥി സജിത ശശിധരനാണ് മര്‍ദനമേറ്റത്. സിപിഐഎം സ്ഥാനാര്‍ത്ഥി അനില്‍കുമാറിന്റെ നേതൃത്വത്തിലാണ് ആക്രമണമെന്നാണ് ആരോപണം.
പരിക്കേറ്റ സജിത ശശിധരന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി.
ഇടതുപക്ഷം തകരുന്നത് തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമ്പോഴല്ല മറിച്ച് ഇടതുപക്ഷ മൂല്യങ്ങളില്‍ നിന്നും ആശയങ്ങളില്‍ നിന്നും ഇടത് പ്രസ്ഥാനങ്ങളും ഇടതുപക്ഷക്കാരും അകലുമ്പോള്‍ മാത്രമാണെന്ന് ഗായകന്‍ സൂരജ് സന്തോഷ്. ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു പ്രതികരണം.
മലപ്പുറത്ത് വിജയാഹ്ലാദത്തിനിടെ പടക്കം പൊട്ടിച്ചതിന് പിന്നാലെ തീപടര്‍ന്നുപിടിച്ച് യുഡിഎഫ് പ്രവര്‍ത്തകന് ദാരുണാന്ത്യം. ചെറുകാവ് സ്വദേശി ഇര്‍ഷാദ് (27) ആണ് മരിച്ചത്. കൊണ്ടോട്ടി ചെറുകാവിലാണ് സംഭവമുണ്ടായത്. ഒന്‍പതാം വാര്‍ഡ് പെരിയമ്പലത്തെ വിജയാഹ്ലാദ ആഘോഷത്തിനിടെയാണ് അപകടമുണ്ടായത്. സ്‌കൂട്ടറില്‍ സൂക്ഷിച്ച പടക്കത്തിലേക്ക് തീ പടര്‍ന്നുപിടിക്കുകയായിരുന്നു. സ്‌കൂട്ടറിന് സമീപമുണ്ടായിരുന്ന ഇര്‍ഷാദിന്റെ ശരീരത്തിലേക്ക് തീപടര്‍ന്ന് പിടിക്കുകയും ഗുരുതരമായ പരിക്കുകളോടെ മരിക്കുകയുമായിരുന്നു.
ഏറെക്കാലമായി കേരളം ആഗ്രഹിച്ച വിധി നിര്‍ണയമാണ് തദ്ദേശ തെരഞ്ഞെടുപ്പിലൂടെ സംഭവിച്ചിരിക്കുന്നതെന്ന് മുസ്‌ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്റ് കെ സൈനുല്‍ ആബിദീന്‍. വരാനിരിക്കുന്ന ഭരണ മാറ്റത്തിന്റെ മുന്നേയുള്ള ജനങ്ങളുടെ പ്രതിജ്ഞയായി തന്നെ ഈ ഫലത്തെ കാണണം. നാടിന്റെ പ്രശ്നങ്ങളില്‍ അസ്വസ്ഥരായ ജനമനസുകള്‍ ഒരു മാറ്റത്തെ എത്രത്തോളം തീവ്രമായി അഭിലഷിക്കുന്നുണ്ടെന്നതിന്റെ തെളിവാണ് തെരഞ്ഞെടുപ്പ് ഫലമെന്നും കെ സൈനുല്‍ ആബിദീന്‍ പറഞ്ഞു.
കോഴിക്കോട് പേരാമ്പ്രയില്‍ ബിജെപിയുടെ വിജയാഹ്ലാദ പ്രകടനത്തിനിടെ സിപിഐഎം പ്രവര്‍ത്തകന്റെ വീട്ടിലേക്ക് സ്‌ഫോടക വസ്തു എറിഞ്ഞതായി പരാതി. ചാലില്‍ മീത്തല്‍ രഞ്ജിത്തിന്റെ വീടിന് നേരെയാണ് സ്‌ഫോടക വസ്തു എറിഞ്ഞത്.
കണ്ണൂരില്‍ ആളുകള്‍ക്ക് നേരെ വടിവാള്‍ വീശി സിപിഐഎം പ്രവര്‍ത്തകര്‍. പാറാട് ആണ് സംഭവം. കുന്നോത്തുപറമ്പ് പഞ്ചായത്തിലെ തോല്‍വിക്ക് പിന്നാലെ ആണ് ആക്രമണമുണ്ടായത്.
എസ്എഫ്ഐ മുന്‍ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോയുടെ വാര്‍ഡില്‍ യുഡിഎഫ് ജയിച്ചു. പാലക്കാട് തച്ചമ്പാറ ആറാം വാര്‍ഡ് പിച്ചളമുണ്ട വാര്‍ഡിലാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ജയിച്ചത്. 64 വോട്ടിനാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി വിജയിച്ചത്.
കൊച്ചി കോര്‍പ്പറേഷന്‍രവിപുരം ഡിവിഷനില്‍ എല്‍ഡിഎഫ് സ്വതന്ത്രയായി മത്സരിച്ച നടി എസ് ശശികലയ്ക്ക് വീണ്ടും ജയം. കഴിഞ്ഞ തവണയും രവിപുരം വാര്‍ഡില്‍ നിന്ന് എല്‍ഡിഎഫ് സ്വതന്ത്രയായി മത്സരിച്ച് ശശികല വിജയിച്ചിരുന്നു.

ഷാഫി പറമ്പിലിന്റെ വീട് സ്ഥിതി ചെയ്യുന്ന പാലക്കാട് ഓങ്ങല്ലൂര്‍ പഞ്ചായത്തിലെ 13-ാം വാര്‍ഡില്‍ എസ് എസ്ഡിപിഐ സ്ഥാനാര്‍ത്ഥിക്ക് ജയം. എസ്ഡിപിഐ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച അനില അശോകന്‍ 248 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു.
സ്വന്തം വാര്‍ഡിലെ തോല്‍വിയില്‍ പ്രതികരിച്ച് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്. അത് ഇടതുപക്ഷത്തിന് സ്വാധീനമില്ലാത്ത വാര്‍ഡാണെന്നായിരുന്നു കെ കെ രാഗേഷിന്റെ പ്രതികരണം. പയ്യന്നൂര്‍ കാരയിലെ സിപിഐഎം വിമതന്റെ ജയത്തിലും കെ കെ രാഗേഷ് പ്രതികരിച്ചു. കാരയിലെ തോല്‍വിയില്‍ സംഘടനാപരമായ പരിശോധന നടത്തുമെന്നായിരുന്നു കെ കെ രാഗേഷ് പറഞ്ഞത്.
കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സിപിഐയിലെ ഹേമലത പ്രേം സാഗര്‍ കങ്ങഴ ഡിവിഷനില്‍ തോറ്റു. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാവ് അജിത് മുതിരമല ആണ് തോല്‍പ്പിച്ചത്.
കേരള ജനതയ്ക്ക് സല്യൂട്ട് എന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഹൃദയസ്പര്‍ശിയായ ജനവിധിയാണിത്. നിയമസഭാ തെരെഞ്ഞെടുപ്പില്‍ വന്‍ഭൂരിപക്ഷത്തില്‍ യുഡിഎഫ് വിജയിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. എക്‌സിലൂടെയായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.
കോട്ടയം പള്ളിക്കത്തോട് യുഡിഎഫ്-കേരള കോണ്‍ഗ്രസ് എം സംഘര്‍ഷത്തിനിടെ ഒരാള്‍ കുഴഞ്ഞുവീണ് മരിച്ചു. പള്ളിക്കത്തോട് ആനിക്കാട് പള്ളി സ്വദേശി സിബി ആണ് മരിച്ചത്. ഹൃദയസംബന്ധമായ അസുഖമുള്ള ആളായിരുന്നു സിബി. സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ട സഹോദരനെ പിടിച്ചുമാറ്റാന്‍ എത്തിയതായിരുന്നു സിബി. കുഴഞ്ഞുവീണ സിബിയെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
യുഡിഎഫിന്‍ഫെ വിജയത്തിന്റെ ശില്‍പി മുഖ്യമന്ത്രി പിണറായി വിജയനെന്ന് ടി സിദ്ദിഖ് എംഎല്‍എ. തെറ്റ് തിരുത്താതെ വീണ്ടും തെറ്റിലേക്ക് ആണ് ഇടത് മുന്നണി പോയത്. കേരളത്തിന്റെ മതേതര മനസിന് മുറിവേല്‍പ്പിച്ച ആദ്യത്തെ മുഖ്യമന്ത്രിയാണ് പിണറായി. യുഡിഎഫിന്റെ വിജയം ഇടതുപക്ഷത്തിന് മുഖത്തിനേറ്റ അടിയാണെന്നും ടി സിദ്ദിഖ് പറഞ്ഞു.
കിഴക്കമ്പലത്ത് ഇത്തവണ ട്വന്റി-ട്വന്റിക്ക് തിളങ്ങാനായില്ല.
ഭരണ വിരുദ്ധ തരംഗം യുഡിഎഫിന് അനുകൂലമായെന്ന് ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ. നികുതി വര്‍ദ്ധിപ്പിച്ചതിന് ജനങ്ങള്‍ മറുപടി നല്‍കി. വയനാട്ടിലെ കോണ്‍ഗ്രസ് തകര്‍ന്നെന്ന് പറയുന്നവര്‍ക്കുള്ള മറുപടി കൂടിയാണ് തെരഞ്ഞെടുപ്പ് ഫലം. വിശ്വാസികളെയും കര്‍ഷകരെയും വഞ്ചിക്കുന്ന ഗവണ്‍മെന്റാണ് കേരളം ഭരിക്കുന്നതെന്നും ഐ സി വ്യക്തമാക്കി.
മലപ്പുറത്ത് യുഡിഎഫ് ആഹ്ലാദപ്രകടനത്തിനിടെ പടക്കം പൊട്ടിക്കുന്നതിനിടെ സിപിഐഎം പ്രവര്‍ത്തകന്റെ വീടിന് തീപിടിച്ചു. പൊന്നാനിയിലാണ് സംഭവം. ഓലപ്പുരക്ക് തീപിടിക്കുകയായിരുന്നു.
കോഴിക്കോട് കോര്‍പ്പറേഷനില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി നവ്യ ഹരിദാസിന് ജയം. കാരപ്പറമ്പ് ഡിവിഷനില്‍ ഇത് നവ്യയുടെ ഹാട്രിക് വിജയമാണ്. വിജയത്തിന് പിന്നാലെ വോട്ടര്‍മാര്‍ക്ക് നവ്യ നന്ദി പറഞ്ഞു.
തൃശൂര്‍ തിരുവില്വാമല ഗ്രാമപഞ്ചായത്തില്‍ ബിജെപി. ലീഡ് നിലകള്‍ മാറിമറിഞ്ഞ അവസാനഘട്ടത്തില്‍ ബിജെപിക്ക് അട്ടിമറി ജയം. പത്ത് വാര്‍ഡുകളില്‍ എന്‍ഡിഎ വിജയിച്ചു. എല്‍ഡിഎഫ് ജയിച്ചത് ഏഴ് വാര്‍ഡുകളിലാണ് ജയിച്ചത്. യുഡിഎഫ് ആറില്‍ നിന്ന് ഒന്നിലേക്ക് ചുരുങ്ങി. യുഡിഎഫ് സ്വതന്ത്രനാണ് ജയിച്ചത്.
തലയില്‍ ടി വി ചുമന്ന് പ്രചരണം നടത്തിയ യുഡിഎഫ് സ്ഥാനാര്‍ഥി ജയിച്ചു. കോട്ടയം എലിക്കുളം പഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍ മാത്യൂസ് പെരുമനങ്ങാട്ടാണ് വിജയിച്ചത്. 312 വോട്ടിനാണ് ജയം.
കേരളത്തിലെ പ്രബലമായ സമുദായത്തെ സംഘി രാഷ്ട്രീയത്തില്‍ കയറ്റിയതിന്റെ പേരില്‍ പിണറായി വിജയന്‍ അറിയപ്പെടുമെന്ന് കെ എം ഷാജി. രാജാക്കന്മാര്‍ പ്രജകളോട് പെരുമാറും പോലെയാണ് എം എം മണിയുടെ പ്രതികരണമെന്നും കെ എം ഷാജി പറഞ്ഞു. ബീച്ചിലെ മണല്‍ തരികള്‍ പോലും മുസാഫിര്‍ വിറ്റു. കച്ചവടത്തിന് മുസാഫിറും മുഹമ്മദ് റിയാസും ഒരുമിച്ച് നിന്നു, പക്ഷേ തെരഞ്ഞെടുപ്പില്‍ പരസ്പരം തോല്‍പിച്ചുവെന്നും കെ എം ഷാജി.
തദ്ദേശതെരഞ്ഞെടുപ്പ് ഫലം യുഡിഎഫിന് അനുകൂലമായ സാഹചര്യത്തില്‍ സിപിഐഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി എം കെ മുനീര്‍. അന്നന്ന് കാണുന്നവരെ വാപ്പ എന്ന് വിളിക്കുന്നവരാണ് സിപിഐഎമ്മെന്നും അതിന് കിട്ടിയ ഫലമാണ് തെരഞ്ഞെടുപ്പില്‍ കണ്ടതെന്നും എം കെ മുനീര്‍ പറഞ്ഞു. മുന്‍പ് ജമാഅത്തെ ഇസ്‌ലാമിയെ വാപ്പയെന്ന് വിളിച്ചു. ഇപ്പോള്‍ വെള്ളാപ്പള്ളിയാണ് വാപ്പയെന്ന് എം കെ മുനീര്‍ പറഞ്ഞു.
സിപിഐ വിട്ട് കോൺഗ്രസിലെത്തിയ ശ്രീനാദേവി കുഞ്ഞമ്മയ്ക്ക് വിജയം. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പള്ളിക്കൽ ഡിവിഷനിൽ നിന്നാണ് ശ്രീനാദേവി കുഞ്ഞമ്മ തെരഞ്ഞെടുക്കപ്പെട്ടത്.
സിപിഐഎമ്മിൻ്റെ ശക്തികേന്ദ്രമായ കരുനാഗപ്പള്ളി നഗരസഭ യുഡിഎഫ് പിടിച്ചെടുത്തു. സിപിഐഎമ്മിൽ കടുത്ത വിഭാഗീയ പ്രശ്നങ്ങൾ നിലനിന്ന പ്രദേശമാണ് കരുനാഗപ്പള്ളി. യുഡിഎഫ് 19, എൽഡിഎഫ് 12, എൻഡിഎ ആറ് എന്നിങ്ങനെയാണ് കക്ഷിനില
വിവാദമായ കുന്നംകുളം കസ്റ്റഡി മർദ്ദനത്തിന് ഇരയായ കോൺഗ്രസ് നേതാവ് വി എസ് സുജിത്തിന് പരാജയം. ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്തിലെ ചൊവ്വന്നൂർ ഡിവിഷനിൽ നിന്നുമാണ് വി.എസ് സുജിത്ത് മത്സരിച്ചത്. 765 വോട്ടുകൾക്ക് എൽഡിഎഫ് സ്ഥാനാർഥി ബിബിൻ കണ്ണനാണ് ഇവിടെ വിജയിച്ചത്.
പുതുപ്പള്ളിയിൽ യുഡിഎഫിന് വിജയം. കഴിഞ്ഞ തവണ പഞ്ചായത്ത് ഭരിച്ച എൽഡിഎഫ് ഒരൊറ്റ സീറ്റിലേയ്ക്ക് ചുരുങ്ങിയപ്പോൾ നാല് സീറ്റിൽ വിജയിച്ച ബിജെപിയാണ് പ്രതിപക്ഷത്ത്.
താമരശ്ശേരി പഞ്ചായത്ത് 11-ാം വാർഡിൽ മത്സരിച്ച ബാബു കുടുക്കലിന് വിജയം. ഫ്രഷ് കട്ട് സമരനായകനായ ബാബു കുടുക്കിൽ ഒളിവിലിരുന്നാണ് മത്സരിച്ചത്.
ബിജെപി ഭരിച്ചിരുന്ന പന്തളം നഗരസഭ തിരിച്ച് പിടിച്ച് ഇടതു മുന്നണി
കണ്ണൂരിലെ പിണറായി, പന്ന്യന്നൂർ, കാങ്കോൽ - ആലപ്പടമ്പ്, കല്യാശ്ശേരി, കണ്ണപുരം, കതിരൂർ, കരിവെള്ളൂർ - പെരളം എന്നീ പഞ്ചായത്തുകളിൽ പ്രതിപക്ഷമില്ലാതെ എൽഡിഎഫ്. ആന്തൂർ നഗരസഭയിലും പ്രതിപക്ഷമില്ല. കഴിഞ്ഞതവണ എൽഡിഎഫ് വിജയിച്ച 11 പഞ്ചായത്തുകളിൽ പ്രതിപക്ഷമില്ലായിരുന്നു.
അങ്കമാലി തുറവൂരിൽ കോൺഗ്രസ് സ്ഥാനാർത്ഥി ജിൻ്റോ ജോണിന് വിജയം
ഏലംകുളം പഞ്ചായത്തിൽ ഭരണം പിടിച്ച് യുഡിഎഫ്
തൃശ്ശൂരിലെ അടാട്ട് പഞ്ചായത്തിൽ യുഡിഎഫിന് വിജയം.
കണ്ണൂർ ജില്ലാ പഞ്ചായത്തിലെ പിണറായി ഡിവിഷനിൽ എസ്എഫ്ഐ മുൻ സംസ്ഥാന പ്രസിഡൻ്റ് കെ അനുശ്രീക്ക് വിജയം
2020ലെ തെരഞ്ഞെടുപ്പിൽ വിജയിച്ച് പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റായി ചരിത്രം കുറിച്ച രേഷ്മ മറിയം റോയിക്ക് ഇത്തവണ പരാജയം. പത്തനംതിട്ട ജില്ലാ പഞ്ചായത്തിലെ മലയാലപ്പുഴ ഡിവിഷനിലാണ് രേഷ്മ മറിയം റോയി പരാജയപ്പെട്ടത്.
കൂത്താട്ടുകുളം നഗരസഭയിലെ 26-ാം വാർഡിൽ എൽഡിഎഫ് സ്ഥാനാർത്ഥി മായാ വിക്ക് പരാജയം.
അടുത്ത തവണ യുഡിഎഫ് കേരളം ഭരിക്കുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖ് അലി ശിഹാബ് തങ്ങൾ.
വടകര നഗരസഭയിൽ സിപിഐഎമ്മിൻ്റെ സിറ്റിംഗ് സീറ്റ് പിടിച്ചെടുത്ത് ആർഎംപിഐ. ആദ്യമായാണ് വടകര നഗരസഭയിൽ ആര്‌എംപിഐ വിജയിച്ചത്. കുറുമ്പയിൽ വാർഡിൽ ആർഎംപിഐ സ്ഥാനാർത്ഥി ശരണ്യ വാഴയിലാണ് വിജയിച്ചത്.
തിരുവനന്തപുരത്ത് ജഗതി വാർഡിൽ എൽഡിഎഫ് സ്ഥാനാർത്ഥി പൂജപ്പുര രാധാകൃഷ്ണന് തോൽവി
കക്ഷി നില
38 വർഷമായി എൽഡിഎഫ് ഭരിക്കുന്ന പാലക്കാട്ടെ അകത്തേത്തറ പഞ്ചായത്തിൽ ചരിത്രത്തിൽ ആദ്യമായി ബിജെപിക്ക് ഭരണം.
നിലമ്പൂർ ബ്ലോക്ക് പഞ്ചായത്തിലെ എടക്കര ഡിവിഷൻ നിന്ന് കോൺഗ്രസ് വിമത സ്ഥാനാർത്ഥി കെ സി ഷാഹുൽ ഹമീദിന് വിജയം
കൊല്ലം നഗരസഭയിൽ വടക്കുംഭാഗം ഡിവിഷനിൽ യൂത്ത് കോൺഗ്രസ് കുരുവിളി ജോസഫിന് അട്ടിമറി വിജയം. മേയർ ഹണി ബെഞ്ചമിനെ 368 വോട്ടിനാണ് ഹണി ബെഞ്ചമിൻ്റെ വിജയം.
പെരുനാട് ഗ്രാമപഞ്ചായത്തിലെ ശബരിമല വാർഡിൽ എൽഡിഎഫിന് വിജയം. പഞ്ചായത്തിൽ എൽഡിഎഫ് തുടർ ഭരണം ഉറപ്പിച്ചു
തലശ്ശേരി നഗരസഭയിൽ കാരായി ചന്ദ്രശേഖരന് വിജയം. തലശ്ശേരി നഗരസഭയിലെ ചെള്ളക്കര വാർഡിൽ നിന്നാണ് കാരായി ചന്ദ്രശേഖരൻ വിജയിച്ചത്.
തിരുവനന്തപുരം കോർപ്പറേഷനിലെ കൊടുങ്ങാനൂർ ഡിവിഷനിൽ ബിജെപി നേതാവ് വി വി രാജേഷിന് വിജയം
കോഴിക്കോട് ചക്കിട്ടപാറ പഞ്ചായത്തിൽ രണ്ട് പതിറ്റാണ്ടിന് ശേഷം ഭരണം പിടിച്ച് യുഡിഎഫ്
തിരുവനന്തപുരം കോർപ്പറേഷനിലെ ശാസ്തമംഗലം ഡിവിഷനിൽ ബിജെപി സ്ഥാനാർത്ഥി ആർ ശ്രീലേഖയ്ക്ക് വിജയം
തിരുവനന്തപുരം കോർപ്പറേഷനിൽ കവടിയാർ ഡിവിഷനിൽ നിന്നും മത്സരിച്ച യുഡിഎഫ് സ്ഥാനാർത്ഥി കെ എസ് ശബരീനാഥിന് വിജയം
ഏലൂരിലെ 27-ാം വാര്‍ഡില്‍ യുഡിഎഫിൻ്റെ സുഭാഷ് ചന്ദ്രൻ തോറ്റു. ഇവിടെ യുഡിഎഫ് മൂന്നാം സ്ഥാനത്താണ്
നിലമ്പൂരിൽ യുഡിഎഫിൻ്റെ മുന്നേറ്റം.
സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷിൻ്റെ വാർഡിൽ മുസ്ലിം ലീഗ് സ്ഥാനാർത്ഥി പി അഷ്‌റഫിന് വിജയം
പയ്യന്നൂർ നഗരസഭയിലെ 46-ാം വാർഡിൽ പോലീസിനെ ബോംബെറിഞ്ഞ കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിലുള്ള എൽഡിഎഫ് സ്ഥാനാർത്ഥി വി കെ നൗഷാദിന് വിജയം
കോട്ടയം നഗരസഭയിലെ തിരുനക്കര ഡിവിഷനിൽ എൽഡിഎഫ് സ്ഥാനാർത്ഥി ലതികാ സുഭാഷിന് പരാജയം
വയനാട് ജില്ലയിലെ വയനാട് മുണ്ടക്കൈ-ചൂരൽമല ദുരന്ത മേഖലയിൽ എൽഡിഎഫിന് നേട്ടം. ചൂരൽമലയിൽ മുൻ പഞ്ചായത്ത് പ്രസിഡൻ്റ് കെ കെ സഹദും അട്ടമലയിൽ കെ ഷൈലജയുമാണ് വിജയിച്ചത്.
കോഴിക്കോട്കോർപ്പറേഷനിലെ കുറ്റിച്ചിറ ഡിവിഷനിൽ മുസ്ലിം ലീഗ് നേതാവ് ഫാത്തിമ തെഹ്‌ലിയയ്ക്ക് വിജയം
പ്രതിപക്ഷ നേതാവ് വി ഡി സതീശൻ്റെ വാർഡിൽ ബിജെപിയുടെ ആശാ മുരളിക്ക് വിജയം.
തിരുവനന്തപുരം കോർപ്പറേഷനിലെ കുന്നുകുഴി ഡിവിഷനിൽ സിപിഐഎം നേതാവ് ഐ പി ബിനുവിന് പരാജയം.
കണ്ണൂർ നഗരസഭയിലെ ആദികടലായിയിൽൃ മത്സരിച്ച കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റിയ്ക്ക് വിജയം
ആലപ്പുഴ നഗരസഭ കൈതവന വാർഡിൽ എൽഡിഎഫിൻ്റെ സൗമ്യ രാജിന് വിജയം. എം പി കെ സി വേണുഗോപാലിൻ്റെ വാർഡാണ് കൈതവന
കോഴിക്കോട് കൊടുവള്ളി നഗരസഭയിൽ ഇടതുസ്വതന്ത്രനായി മത്സരിച്ച കാരാട്ട് ഫൈസലിന് തോൽവി
കട്ടപ്പന നഗരസഭയിൽ യുഡിഎഫ് സ്ഥാനാർത്ഥിയായ മുൻ എംഎൽഎ ഇ എം അഗസ്തിക്ക് തോൽവി
വടക്കാഞ്ചേരി 22-ാം വാർഡിൽ എൽഡിഎഫ് സ്ഥാനാർത്ഥി പി ആർ അരവിന്ദാക്ഷൻ പരാജയപ്പെട്ടു. മംഗലംസൗത്ത് വാർഡിൽ സണ്ണി പുത്തൂരാണ് വിജയിച്ചത്. കരുവന്നൂർ കേസിൽ 14 മാസം ജയിലിൽ കിടന്ന ആളാണ് അരവിന്ദാക്ഷൻ.
കേരള കോൺഗ്രസ് നേതാവ് ജോസ് കെ മാണിയുടെ വാർഡിൽ എൽഡിഎഫിന് പരാജയം
കോഴിക്കോട് നഗരസഭയിൽ കോൺഗ്രസ് നേതാവ് പി എം നിയാസിന് തോൽവി
മേലുകാവ് പഞ്ചായത്തിലെ ഇടമറുക് എട്ടാം വാർഡിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച റോബിൻ ബസ് ഉടമ ഗിരീഷ് തോറ്റു.
പയ്യന്നൂർ നഗരസഭയിലെ കാര വാർഡിൽ വിമതനായി മത്സരിച്ച സിപിഐഎം മുൻ ബ്രാഞ്ച് സെക്രട്ടറി സി വൈശാഖ് വിജയിച്ചു. 419 വോട്ടിനാണ് ഇവിടെ വൈശാഖിൻ്റെ വിജയം. എൽഡിഎഫ് സ്ഥാനാർത്ഥി ഇവിടെ മൂന്നാമതാണ്.
ഒഞ്ചിയം ഗ്രാമപഞ്ചായത്തിൽ സിപിഐഎം മുന്നേറ്റം. എട്ട് സീറ്റുകളിൽ എൽഡിഎഫ് സ്ഥാനാർത്ഥികൾ ലീഡ് ചെയ്യുന്നു.
അടൂർ നഗരസഭയിലെ പോത്രാട് മത്സരിച്ച യുഡിഎഫ് സ്ഥാനാർത്ഥി ഫെന്നി നൈനാന് പരാജയം. രാഹുൽ മാങ്കൂട്ടത്തിലിൻ്റെ വലംകൈയ്യും ബലാത്സംഗക്കേസിൽ കൂട്ടുപ്രതിയുമാണ് ഫെന്നി നൈനാൻ
വടക്കൻ പറവൂർ നഗരസഭയിലെ ഏഴാം വാർഡിൽ എൽഡിഎഫ് സ്ഥാനാർഥി ആശ ശർമ്മ തോറ്റു. സിപിഐഎം നേതാവ് എസ് ശർമ്മയുടെ ഭാര്യയാണ് ആശ ശർമ്മ. 11 വോട്ടിന് എൻഡിഎയാണ് ഇവിടെ വിജയിച്ചത്.
തൃശ്ശൂർ കോർപ്പറേഷനിലെ കണ്ണൻകുളങ്ങര ഡിവിഷനിൽ ബിജെപിയുടെ മുംതാസിന് വിജയം. യുഡിഎഫിൻ്റെ സിറ്റിംഗ് സീറ്റിലാണ് ബിജെപി വിജയം
ചോറോട് പഞ്ചായത്തിലെ ആർഎംപിയുടെ സിറ്റിംഗ് സീറ്റായ നാലാം വാർഡ് പിടിച്ചെടുത്ത് എൽഡിഎഫ്. സിപിഐയിലെ ബീനയാണ് ഇവിടെ 24 വോട്ടിന് വിജയിച്ചത്.
കൊണ്ടോട്ടി നഗരസഭയിൽ രണ്ടാം വാർഡ് പനയംപറമ്പിൽ യുഡിഎഫിന്റെ വിമത സ്ഥാനാർത്ഥി ലീഗിൽ നിന്നുള്ള മുഹമ്മദ് ഖാലിദ് വി കെ ആറ് വോട്ടിന് വിജയിച്ചു.
പാല നഗരസഭയിലെ 13, 14, 15 വാർഡുകളിൽ ബിനു പുളിക്കകണ്ടവും, മകളും സഹോദരനും വിജയിച്ചു. ജോസ് കെ മാണി വിമർശിച്ചതിന് സിപിഎം പുറത്താക്കിയ വ്യക്തിയാണ് ബിനു പുളിക്കകണ്ടം.
കൊല്ലം കോർപ്പറേഷനിലെ ശക്തികുളങ്ങര വാർഡിൽ NDA സ്ഥാനാർഥി ഷിജി പ്രമോദാണ് വിജയിച്ചത്
ശക്തികേന്ദ്രമായ കുന്നത്തുനാട് പഞ്ചായത്തിൽ ട്വൻ്റി 20ക്ക് ഇതുവരെ ഒരു സീറ്റിലും ലീഡ് ചെയ്യാൻ സാധിച്ചിട്ടില്ല. കുന്നത്തുനാട്ടിൽ യുഡിഎഫ് മുന്നേറ്റം
തലശ്ശേരി നഗരസഭയിലെ ബാലത്തിൽ വാർഡിൽ എസ്ഡിപിഐയുടെ റഹീമിന് വിജയം
പാലക്കാട്ടെ പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്തിൽ എൽഡിഎഫ് പിന്തുണയോടെ മത്സരിച്ച എ വി ഗോപിനാഥ് തോറ്റു
കോഴിക്കോട് കോർപ്പറേഷനിലെ കുറ്റിച്ചിറ ഡിവിഷനിൽ മുസ്ലിം ലീഗിൻ്റെ ഫാത്തിമ തെഹ്‌ലിയ മുന്നിൽ
കണ്ണൂർ ജില്ലയിലെ ശ്രീകണ്ഠാപുരം നഗരസഭയിൽ യുഡിഎഫ് മുന്നേറ്റം. ഫലം വന്ന ആറ് സീറ്റിലും യുഡിഎഫിന് വിജയം
ശക്തമായ മത്സരം നടക്കുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ ശാസ്തമംഗലത്ത് ബിജെപിയുടെ മേയർ സ്ഥാനാർത്ഥി ആർ ശ്രീലേഖയെ പിന്നിലാക്കി എൽഡിഎഫിൻ്റെ ആർ ആമൃത
പാലക്കാട് നഗരസഭയിലെ മണപ്പുള്ളിക്കാവ് വാർഡിലാണ് ബിജെപിക്ക് വിജയം
കൽപ്പറ്റ നഗരസഭയിലെ വാർഡ് രണ്ടിൽ ബിജെപിക്ക് വിജയം
തിരുവനന്തപുരം കോർപ്പറേഷനിൽ മുട്ടട വാർഡിൽ കോൺഗ്രസിൻ്റെ വൈഷ്ണ സുരേഷ് പിന്നിൽ
തിരുവനന്തപുരം കോർപ്പറേഷനിൽ കവടിയാർ വാർഡിൽ കോൺഗ്രസ് സ്ഥാനാർത്ഥി കെ എസ് ശബരിനാഥൻ മുന്നിൽ
തിരുവനന്തപുരം കോർപ്പറേഷനിൽ സിപിഐഎം വിമതൻ കെ വി മോഹനനൻ ലീഡ് ചെയ്യുന്നു
കൊച്ചി കോർപ്പറേഷനിൽ തപാൽ വോട്ട് എണ്ണി തുടങ്ങി
സംസ്ഥാനത്ത് ആകെ 244 വോട്ടെണ്ണൽ കേന്ദ്രങ്ങൾ
വോട്ടെണ്ണൽ രാവിലെ 8 മുതൽ
ആകെ പോളിംഗ് 73.68 ശതമാനം
ആദ്യഘട്ട തെരഞ്ഞെടുപ്പ് നടന്ന ഡിസംബര്‍ 9ലെ പോളിംഗ് 70.9 ശതമാനം
രണ്ടാംഘട്ട തെരഞ്ഞെടുപ്പ് നടന്ന ഡിസംബര്‍ 11ലെ പോളിംഗ് 76.08 ശതമാനം
2020ലെ പോളിംഗ് 75. 95 ശതമാനം