

ആലപ്പുഴ: അച്ഛനെ മകന്‍ വെട്ടിക്കൊന്നതിന്റെ ഞെട്ടലിലാണൊരു നാട്. ഭാര്യ നവ്യ ഇന്ന് പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിക്കാനിരിക്കെയാണ് അതിദാരുണമായ ക്രൂരകൃത്യം നവജിത്ത് കഴിഞ്ഞ ദിവസം നടത്തിയത്.
രക്ഷിതാക്കളുമായുണ്ടായിരുന്ന കുടുംബ പ്രശ്‌നമാകാം കൊലപാതകത്തിന് പിന്നിലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. മാവേലിക്കര കോടതിയിലെ അഭിഭാഷകന്‍ കൂടിയാണ് നവജിത്ത്. നിധിന്‍ രാജ്, നിധിമോള്‍ എന്നിവര്‍ സഹോദരങ്ങളാണ്. സംഭവം നടക്കുമ്പോള്‍ ഇവര്‍ സ്ഥലത്തുണ്ടായിരുന്നില്ല.
ഇന്നലെ രാത്രി 8.30-നാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. കണ്ടല്ലൂര്‍ തെക്ക് പീടികത്തിറയില്‍ നവജിത്ത്(30) അച്ഛന്‍ നടരാജനെ(48)യും അമ്മ സിന്ധു(48)വിനെയും വെട്ടിയ ശേഷം വീടിന്റെ മുകളിലെ നിലയില്‍ നിലയുറപ്പിക്കുകയായിരുന്നു. വെട്ടുകത്തികൊണ്ടായിരുന്നു ആക്രമണം. ആശുപത്രിയിലെത്തിച്ചെങ്കിലും നടരാജന്‍ മരിച്ചിരുന്നു. സിന്ധു അതീവഗുരുതരാവസ്ഥയില്‍ മാവേലിക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
പ്രതി നവജിത്തിനെ അതിസാഹസികമായാണ് പൊലീസ് കീഴ്‌പ്പെടുത്തിയത്. കയർ ഉപയോഗിച്ച് പ്രതിയെ വരിഞ്ഞു മുറുക്കി കീഴ്‌പ്പെടുത്തുകയായിരുന്നു. വിവരമറിഞ്ഞ് പ്രദേശത്ത് വൻജനക്കൂട്ടമാണ് തടിച്ചുകൂടിയത്. പ്രതിക്കെതിരെ ജനം അക്രമാസക്തരായയോടെ വീടിന് പിൻവശത്തെ വാതിലിലൂടെയാണ് കൊണ്ടുപോയത്.
Content Highlights: son attacked parents at kayamkulam