ഇനി സെലിബ്രിറ്റി വേണ്ട; കോഴിക്കോട് മേയര്‍ സ്ഥാനാര്‍ത്ഥിയായി പ്രാദേശിക നേതൃത്വത്തെ രംഗത്തിറക്കാന്‍ കോണ്‍ഗ്രസ്

കെപിസിസി ആവശ്യപ്പെട്ടാല്‍ മാത്രമേ മുതിര്‍ന്ന നേതാക്കന്മാരെ സ്ഥാനാര്‍ത്ഥിയാക്കണമോയെന്ന തീരുമാനം കൈക്കൊള്ളുകയുള്ളു

ഇനി സെലിബ്രിറ്റി വേണ്ട; കോഴിക്കോട് മേയര്‍ സ്ഥാനാര്‍ത്ഥിയായി പ്രാദേശിക നേതൃത്വത്തെ രംഗത്തിറക്കാന്‍ കോണ്‍ഗ്രസ്
dot image

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ത്ഥിയായി പ്രാദേശിക നേതൃത്വത്തെ പരിഗണിക്കാന്‍ കോണ്‍ഗ്രസ്. വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തതിനാല്‍ സംവിധായകന്‍ വി എം വിനുവിന് മത്സരിക്കാന്‍ സാധിക്കാതെ വന്നതോടെയാണ് സെലിബ്രിറ്റികളെ ഇനി പരിഗണിക്കേണ്ടെന്ന തീരുമാനത്തില്‍ കോണ്‍ഗ്രസ് എത്തിയത്. കഴിഞ്ഞ ദിവസം ചേര്‍ന്ന കോര്‍ കമ്മിറ്റിയില്‍ ഈ തീരുമാനം കൈകൊണ്ടതായാണ് വിവരം.

മണ്ഡലം പ്രസിഡന്റ് കാളക്കണ്ടി ബൈജു, നിലവിലെ കൗണ്‍സിലര്‍ എം സി സുധാമണി, സുരേഷ് കുമാര്‍ തുടങ്ങിയവരാണ് പരിഗണനയിലുള്ളത്. മുതിര്‍ന്ന നേതാക്കളെ കളത്തിലിറക്കാമെന്ന ആലോചനയുണ്ടായിരുന്നെങ്കിലും നേരത്തെ സ്ഥനാര്‍ത്ഥി പട്ടികയില്‍ പരിഗണിക്കപ്പെട്ടവരെ രംഗത്തിറക്കാനാണ് കോര്‍ കമ്മിറ്റി തീരുമാനം. കെപിസിസി ആവശ്യപ്പെട്ടാല്‍ മാത്രമേ മുതിര്‍ന്ന നേതാക്കന്മാരെ സ്ഥാനാര്‍ത്ഥിയാക്കണമോയെന്ന തീരുമാനം കൈക്കൊള്ളുകയുള്ളു.

കഴിഞ്ഞ ദിവസം വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് വി എം വിനു നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിയതോടെയാണ് വിനുവിന് മത്സരിക്കാനാകില്ലെന്ന് തീര്‍പ്പായത്. സെലിബ്രിറ്റി ആയതിനാല്‍ മാത്രം അനുകൂല ഉത്തരവ് നല്‍കാനാവില്ലെന്നും സെലിബ്രിറ്റികള്‍ക്കും സാധാരണക്കാര്‍ക്കും ഒരേ നിയമമാണെന്നും കോടതി ചൂണ്ടിക്കാണിച്ചു. താങ്കള്‍ ഈ രാജ്യത്തെ പൗരനല്ലെ എന്നും ഹൈക്കോടതി വിഎം വിനുവിനോട് ചോദിച്ചു.

തന്നെ വോട്ടര്‍പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനെതിരെയായിരുന്നു വി എം വിനു ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. 2020-21 ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വോട്ടര്‍പട്ടികയില്‍ പേര് ഉണ്ടായിരുന്നു എന്നായിരുന്നു വി എന്‍ വിനു വാദിച്ചിരുന്നത്. രാഷ്ട്രീയത്തില്‍ സജീവമല്ലാത്തതിനാല്‍ വോട്ടര്‍ പട്ടിക പരിശോധിച്ചില്ലെന്നും പാര്‍ട്ടി സമീപിച്ചപ്പോള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിക്കുകയായിരുന്നു എന്നും വിനു ഹൈക്കോടതിയില്‍ പറഞ്ഞു.

നോമിനേഷന്‍ നല്‍കാന്‍ തയ്യാറായപ്പോഴാണ് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല എന്ന് മനസിലായത്. ഉടന്‍ തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥനെ സമീപിച്ചു. എന്നാല്‍ ഒന്നും ചെയ്യാനാവില്ല എന്നായിരുന്നു മറുപടി. വിനു കല്ലായി ഡിവിഷനില്‍നിന്നും വോട്ട് തേടി പ്രചാരണം തുടങ്ങിയിരുന്നു. എന്നാല്‍ പുതിയ പട്ടികയിലാണ് വിനുവിന് വോട്ടില്ലെന്ന വിവരം പുറത്തുവന്നത്.

Content Highlights: Congress will consider local leaders as Kozhikode Mayor candidate

dot image
To advertise here,contact us
dot image