വോട്ട് വെട്ടിയെന്ന കോൺഗ്രസ് വാദം പൊളിയുന്നു; 2020ൽ വി എം വിനുവിന് വോട്ടുണ്ടായിരുന്നില്ലെന്ന് രേഖകൾ

2020ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തിട്ടുണ്ടെന്ന വാദം ആവർത്തിച്ച് വിനുവും കോൺഗ്രസും

വോട്ട് വെട്ടിയെന്ന കോൺഗ്രസ് വാദം പൊളിയുന്നു; 2020ൽ വി എം വിനുവിന് വോട്ടുണ്ടായിരുന്നില്ലെന്ന് രേഖകൾ
dot image

കോഴിക്കോട്: കോർപ്പറഷേനിലേക്ക് മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർത്ഥി വി എം വിനുവിന്റെ വോട്ട് വെട്ടിയെന്ന കോൺഗ്രസ് വാദം പൊളിയുന്നു. 2020ലെ വോട്ടെടുപ്പിൽ വി എം വിനുവിന് വോട്ട് ഉണ്ടായിരുന്നില്ലെന്നാണ് പുറത്തുവരുന്ന വിവരം. വിനുവിന്റെ ഭാര്യ, മകൻ, മകൾ എന്നിവരും 2020ൽ വോട്ട് ചെയ്തില്ല. എന്നാൽ 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ വി എം വിനുവും ഭാര്യയും വോട്ട് ചെയ്തിട്ടുമുണ്ട്.

എന്നാൽ 2020ലെ വോട്ടർ പട്ടികയിൽ പേരില്ലെന്ന് കണ്ടെത്തിയിട്ടും 2020ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തിട്ടുണ്ടെന്ന വാദം ആവർത്തിക്കുകയാണ് വിനുവും കോൺഗ്രസും. കോർപ്പറേഷനിലെ എട്ടാം ഡിവിഷനിലെ നാലാം നമ്പർ ബൂത്തിൽനിന്ന് താൻ വോട്ട് ചെയ്തിട്ടുണ്ടെന്നാണ് വിനു പറയുന്നത്. അന്നത്തെ കൗൺസിലറായിരുന്ന കെ പി രാജേഷ് കുമാറിനൊപ്പം വന്നാണ് വോട്ട് ചെയ്തതെന്നും വിനു പറഞ്ഞിരുന്നു. ഇക്കാര്യം കോൺഗ്രസ് കൗൺസിലർമാർ സ്ഥിരീകരിക്കുന്നുണ്ട്. എന്നാൽ വോട്ടർ പട്ടികയിൽ പേരില്ലെങ്കിൽ പിന്നെ എങ്ങനെയാണ് വിനു വോട്ട് ചെയ്തത് എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്.

കോർപ്പറേഷനിലേക്കുള്ള യുഡിഎഫിന്റെ മേയർ സ്ഥാനാർത്ഥിയാണ് വി എം വിനു. കല്ലായി ഡിവിഷനിൽ നിന്നും വിനു വോട്ട് തേടി പ്രചാരണത്തിലും സജീവമായിരുന്നു. എന്നാൽ പുതിയ പട്ടികയിലാണ് വിനുവിന് വോട്ടില്ലെന്ന വിവരം അറിയുന്നത്. കരട് വോട്ടർ പട്ടികയോ അന്തിമ പട്ടികയോ പരിശോധിക്കാതെയാണോ സ്ഥാനാർത്ഥിയെ തീരുമാനിച്ചതെന്ന ചോദ്യവും ഇതിനോടകം കോൺഗ്രസ് ജില്ലാ നേതൃത്വത്തിനെതിരെ ഉയരുന്നുണ്ട്.

വോട്ടർ പട്ടിക പരിശോധിക്കാതെയാണോ സ്ഥാനാർത്ഥിയെ തീരുമാനിച്ചതെന്ന ചോദ്യത്തോട് 18 വയസ് കഴിഞ്ഞ ഒരാൾക്ക് വോട്ടുണ്ടാവില്ലെന്ന് ഇതുവരെ ചിന്തിച്ചിട്ടില്ലെന്നും ഇനി ചിന്തിക്കേണ്ട സമയമായെന്നുമാണ് കോഴിക്കോട് ഡിസിസി പ്രസിഡന്റ് പ്രവീൺ കുമാർ പ്രതികരിച്ചത്. വിഷയത്തിൽ കോടതിയെ സമീപിക്കാനിരിക്കയാണ് വി എം വിനു. വോട്ടർപട്ടികയിൽ തട്ടിപ്പ് നടന്നുവെന്ന് ആരോപിച്ച വിനു കോർപ്പറേഷൻ ഓഫീസിലെ തെരഞ്ഞെടുപ്പ് റിട്ടേണിങ് ഓഫീസർക്ക് പരാതി നൽകും.

Content Highlights: VM Vinu's name not in 2020 elections voters list

dot image
To advertise here,contact us
dot image