

കണ്ണൂർ: ഫസൽ വധക്കേസിലെ എട്ടാം പ്രതി കാരായി ചന്ദ്രശേഖരൻ തലശ്ശേരി നഗരസഭയിൽ എൽഡിഎഫ് സ്ഥാനാർത്ഥി. 16-ാം വാർഡിൽ നിന്നാണ് ചന്ദ്രശേഖരൻ മത്സരിക്കുക. ഫസൽ വധക്കേസിൽ ഗൂഢാലോചനാക്കുറ്റമാണ് ഇദ്ദേഹത്തിനെതിരെ ചുമത്തിയിരുന്നത്. 2006 ഒക്ടോബറിലാണ് പത്രവിതരണക്കാരനായ ഫസൽ തലശ്ശേരി സെയ്ദാർ പള്ളിക്ക് സമീപത്തുവെച്ച് കൊല്ലപ്പെട്ടത്.
കേസിലെ ജാമ്യവ്യവസ്ഥയിൽ എറണാകുളം ജില്ല വിട്ട് പോകരുതെന്ന ഉപാധിയുണ്ടായിരുന്നു. ഇതേ തുടർന്ന് ഇദ്ദേഹം എറണാകുളം ഇരുമ്പനത്തായിരുന്നു താമസിച്ചിരുന്നത്. ഒമ്പത് വർഷത്തിന് ശേഷമാണ് ജാമ്യ വ്യവസ്ഥയിൽ ഇളവ് ലഭിച്ചത്. ഇതിന് പിന്നാലെ കാരായി ചന്ദ്രശേഖരനും കേസിലെ മറ്റൊരു പ്രതിയായ സഹോദരൻ കാരായി രാജനും തലശേരിയിലേക്ക് മടങ്ങിയെത്തിയിരുന്നു. .
അതേസമയം വാട്‌സ് ആപ്പ് ഗ്രൂപ്പിൽ നഗ്നഫോട്ടോ അയച്ചതിന്റെ പേരിൽ സംഘടനാ നടപടി നേരിട്ടയാളും കണ്ണൂരിൽ സിപിഐഎം സ്ഥാനാർത്ഥിയാണ്. കണ്ണൂർ പയ്യന്നൂർ നഗരസഭയിലെ ഏഴാം വാർഡിലാണ് മുൻ ഏരിയാ സെക്രട്ടറി കെ പി മധുവിനെ സിപിഐഎം സ്ഥാനാർത്ഥിയാക്കിയത്. നഗ്‌ന ഫോട്ടോ അയച്ചതിന്റെ പേരിൽ മധുവിനെ ഏരിയാ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു.
Content Highlights: Fasal case accused Karayi Chandrasekharan is LDF candidate in Thalassery Municipality