തമ്മനത്ത് ജല അതോറിറ്റിയുടെ കൂറ്റൻ വാട്ടർടാങ്ക് തകർന്നു; വീടുകളില്‍ വെള്ളം ഇരച്ചുകയറി; മതിലുകളും റോഡും തകർന്നു

ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം

തമ്മനത്ത് ജല അതോറിറ്റിയുടെ കൂറ്റൻ വാട്ടർടാങ്ക് തകർന്നു; വീടുകളില്‍ വെള്ളം ഇരച്ചുകയറി; മതിലുകളും റോഡും തകർന്നു
dot image

കൊച്ചി: എറണാകുളം തമ്മനത്ത് ജല അതോറിറ്റിയുടെ കൂറ്റന്‍ വാട്ടര്‍ടാങ്ക് തകര്‍ന്നു. കുത്താപ്പാടിയിലാണ് സംഭവം. വെള്ളം ഇരച്ച് പുറത്തേയ്ക്ക് ഒഴുകി. ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം. സമീപപ്രദേശങ്ങളിലെ വീടുകളില്‍ വെള്ളം കയറി.

1.38 കോടി ലിറ്റര്‍ സംഭരണ ശേഷിയുള്ള ടാങ്കാണ് തകര്‍ന്നത്. അപകടം നടക്കുമ്പോള്‍ 1.10 ലക്ഷം ലിറ്റര്‍ വെള്ളമായിരുന്നു ടാങ്കില്‍ ഉണ്ടായിരുന്നത്. ഇതോടെ അതിവേഗത്തില്‍ വെള്ളം പുറത്തേയ്ക്ക് ഒഴുകി. തൊട്ടടുത്ത വീടുകളില്‍ നിമിഷ നേരം കൊണ്ട് വെള്ളം ഒഴുകിയെത്തി. ചില വീടുകളുടെ ഉള്‍ഭാഗത്ത് വെള്ളം കയറി. കമ്പ്യൂട്ടര്‍, വാഷിങ്‌മെഷീന്‍, ഫ്രിഡ്ജ്, മോട്ടര്‍ അടക്കം ചില വീടുകളില്‍ വലിയ രീതിയില്‍ നാശനഷ്ടമുണ്ടായി. മതില്‍ തകര്‍ന്നുവീണ് വീടിന് പുറത്ത് നിര്‍ത്തിയിട്ട കാറിന് നാശനഷ്ടം സംഭവിച്ചു. അടുത്തിടെ പുതുക്കി പണിത റോഡ് തകര്‍ന്നു. ഇരുചക്രവാഹനങ്ങള്‍ ഒഴുകി പോകുകയും ചെയ്തു.

24 മണിക്കൂറും പമ്പിംഗ് നടക്കുന്ന പമ്പിംഗ് സ്റ്റേഷനാണിത്. കൊച്ചി നഗരത്തിലെ 80 ശതമാനം ഭാഗങ്ങളിലേയ്ക്കുള്ള കുടിവെള്ള വിതരണം നടക്കുന്നത് ഇവിടെ നിന്നാണ്. വാട്ടര്‍ടാങ്ക് തകര്‍ന്ന പശ്ചാത്തലത്തില്‍ കൊച്ചി നഗരത്തില്‍ കുടിവെള്ള വിതരണം മുടങ്ങും. തമ്മനം, കടവന്ത്ര, വൈറ്റില, കലൂര്‍, പനമ്പിള്ളിനഗര്‍, പാലാരിവട്ടം, പേട്ട, സൗത്ത് തുടങ്ങിയ ഭാഗങ്ങളിലേയ്ക്കുള്ള കുടിവെള്ള വിതരണമാകും മുടങ്ങുക. ആലുവയില്‍ നിന്ന് വരുന്ന വെള്ളം സംഭരിക്കുന്നയിടം കൂടിയാണിത്. അതുകൊണ്ടുതന്നെ ആലുവയില്‍ നിന്നുള്ള വെള്ളം വഴിതിരിച്ചുവിടേണ്ടി വരും.

Content Highlights- Water authority's tank broken in Thammanam

dot image
To advertise here,contact us
dot image