
പത്തനംതിട്ട: ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍ നടന്ന അഷ്ടമിരോഹിണി വള്ളസദ്യയില്‍ ആചാരലംഘനം നടന്നതായി ചൂണ്ടിക്കാണിച്ച് ദേവസ്വം ബോര്‍ഡിന് തന്ത്രിയുടെ കത്ത്. ആചാരലംഘനം ഉണ്ടായതിനാല്‍ പരിഹാരക്രിയകള്‍ നടത്തണമെന്നും തന്ത്രി തെക്കേടത്ത് കുഴിക്കാട്ടില്ലത്ത് പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിപ്പാട് കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
വള്ളസദ്യ ആചാരമനുസരിച്ച് ദേവനു നേദിക്കുന്നതിനു മുൻപ് മന്ത്രിക്കു വിളമ്പിയെന്ന് നേരത്തേ പരാതിയുയർന്നിരുന്നു. ഇതുശരിവെക്കുന്നതാണ് കത്ത്. അന്വേഷണത്തില്‍ ആചാരലംഘനം നടന്നതായി വ്യക്തമായെന്നും ശുദ്ധിക്രിയകള്‍ നടത്തണമെന്നും കത്തില്‍ തന്ത്രി ആവശ്യപ്പെടുന്നു. മന്ത്രി വി എന്‍ വാസവനായിരുന്നു വള്ളസദ്യ ഉദ്ഘാടനം ചെയ്തത്.
എന്നാല്‍, വിഷയത്തില്‍ തന്ത്രി തന്നെ വിശദീകരണം നല്‍കട്ടെ എന്നായിരുന്നു മന്ത്രി വി എന്‍ വാസവന്‍ പ്രതികരിച്ചത്. ആചാരലംഘനം നടന്നിട്ടില്ലെന്ന് ആറന്മുള പള്ളിയോട സേനാസംഘം ഭാരവാഹികള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. മന്ത്രിക്കും മറ്റ് വിശിഷ്ട വ്യക്തികള്‍ക്കും തിരക്കുണ്ടായിരുന്നതിനാലാണ് ആദ്യം സദ്യ വിളമ്പിയതെന്നായിരുന്നു പള്ളിയോട സേനാസംഘം നല്‍കിയിരുന്ന വിശദീകരണം.
അതേസമയം, അഷ്ടമിരോഹിണി വള്ളസദ്യ വിശ്വാസികള്‍ക്ക് പറഞ്ഞിട്ടുള്ളതാണെന്ന് ആയിരുന്നു വിഷയത്തില്‍ ആന്റോ ആന്റണി എം പിയുടെ പ്രതികരണം.
Content Highlight: Thantri to Devaswom Board alleges violation of rituals during Ashtamirohini Vallasadya