
കോട്ടയം: ആർഎസ്എസിനെതിരെ സമൂഹമാധ്യമത്തിൽ പോസ്റ്റിട്ട ശേഷം യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകി ഡിവൈഎഫ്‌ഐ. പോക്‌സോ വകുപ്പ് അടക്കം ചുമത്തി അന്വേഷണം നടത്തണമെന്നാണ് പരാതിയിലെ ആവശ്യം. ഡിവൈഎഫ്‌ഐ വാഴൂർ ബ്ലോക്ക് കമ്മിറ്റിയാണ് പൊൻകുന്നം സ്റ്റേഷനിൽ പരാതി നൽകിയത്.
ആര്‍എസ്എസ് ശാഖയില്‍വെച്ച് നിരന്തരം ക്രൂര ലൈംഗിക പീഡനത്തിന് ഇരയായെന്ന് കുറിപ്പെഴുതിവെച്ചായിരുന്നു കോട്ടയം തമ്പലക്കാട് സ്വദേശി ജീവനൊടുക്കിയത്. ആര്‍എസ്എസ് ശാഖയില്‍ നിന്നും പ്രവര്‍ത്തകരില്‍ നിന്നും നേരിടേണ്ടിവന്ന ക്രൂരതകള്‍ മരണമൊഴിയായി ഇന്‍സ്റ്റഗ്രാമിലൂടെ എഴുതി ഷെഡ്യൂള്‍ ചെയ്ത് പോസ്റ്റ് ചെയ്താണ് യുവാവ് ജീവനൊടുക്കിയത്. നാലുവയസുളളപ്പോള്‍ തന്നെ ആര്‍എസ്എസുകാരനായ ഒരാള്‍ ബലാത്സംഗം ചെയ്തിട്ടുണ്ടെന്നും ആര്‍എസ്എസ് എന്ന സംഘടനയിലെ പലരില്‍ നിന്നും ലൈംഗിക പീഡനം നേരിടേണ്ടിവന്നിട്ടുണ്ടെന്നും യുവാവ് ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറഞ്ഞിരുന്നു.
തന്നെ നിരന്തരം ബലാത്സംഗത്തിനിരയാക്കിയ ആള്‍ മൂലം ഒസിഡി (ഒബ്‌സസീവ് കംപള്‍സീവ് ഡിസോര്‍ഡര്‍) ഉണ്ടായെന്നും പാനിക് അറ്റാക്ക് ഉണ്ടായെന്നും യുവാവ് കുറിപ്പിൽ ആരോപിക്കുന്നുണ്ട്. തനിക്ക് ജീവിതത്തിൽ ഇത്രയധികം വെറുപ്പുളള മറ്റൊരു സംഘടനയില്ലെന്നും ജീവിതത്തിൽ ഒരിക്കലും ഒരു ആർഎസ്എസ് പ്രവർത്തകനെ സുഹൃത്താക്കരുതെന്നുമാണ് യുവാവ് പറയുന്നത്. അത് അച്ഛനാണെങ്കിലും സഹോദരനാണെങ്കിലും മകനാണെങ്കിലും അവരെ ജീവിതത്തിൽ നിന്ന് ഒഴിവാക്കണമെന്നും അത്രയ്ക്ക് വിഷം കൊണ്ട് നടക്കുന്നവരാണ് ആർഎസ്എസുകാരെന്നും യുവാവ് പറയുന്നു.
യുവാവിന്‍റെ മരണത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് പറഞ്ഞു. ആര്‍എസ്എസ് ശാഖയില്‍ വച്ച് കുട്ടിക്കാലം മുതലേ നേരിടേണ്ടി വന്ന ലൈംഗിക പീഡനത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് മരണത്തിന് മുന്‍പ് യുവാവ് ഇന്‍സ്റ്റഗ്രാം വഴി പങ്ക് വെച്ചതെന്നും ആര്‍എസ്എസിന്റെ മനുഷ്യവിരുദ്ധ മുഖമാണ് ഇതിലൂടെ അനാവരണം ചെയ്യപ്പെട്ടതെന്നും വി കെ സനോജ് പറഞ്ഞിരുന്നു.
Content Highlights: RSS worker death and assault allegation; DYFI filed complaint