കുന്നംകുളം കസ്റ്റഡിമർദ്ദനം;പൊലീസ് ഡ്രൈവറായിരുന്ന സുഹൈറിനെയും പ്രതി ചേർക്കണമെന്ന് സുജിത്തിൻ്റെ സ്വകാര്യ അന്യായം

സിസിടിവി ദൃശ്യങ്ങളിൽ ഇല്ലെന്ന് ചൂണ്ടിക്കാണിച്ച് നേരത്തെ സുഹൈറിനെ കോടതി കേസിൽ നിന്ന് ഒഴിവാക്കിയിരുന്നു

കുന്നംകുളം കസ്റ്റഡിമർദ്ദനം;പൊലീസ് ഡ്രൈവറായിരുന്ന സുഹൈറിനെയും പ്രതി ചേർക്കണമെന്ന് സുജിത്തിൻ്റെ സ്വകാര്യ അന്യായം
dot image

തൃശ്ശൂർ: കുന്നംകുളം പൊലീസ് കസ്റ്റഡി മർദ്ദനവുമായി ബന്ധപ്പെട്ട് പൊലീസ് ഡ്രൈവറായിരുന്ന സുഹൈറിനെ കൂടി പ്രതി ചേർക്കണമെന്ന് ആവശ്യപ്പെട്ട് മർദ്ദനത്തിനിരയായ യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്‍റ് സുജിത്ത് സ്വകാര്യ അന്യായം ഫയൽ ചെയ്തു. കുന്നംകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് അന്യായം ഫയൽ ചെയ്തത്. കുന്നംകുളം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്‍റും അഭിഭാഷകനുമായ സി ബി രാജീവ് മുഖേനയാണ് സ്വകാര്യ അന്യായം ഫയൽ ചെയ്തിരിക്കുന്നത്. സിസിടിവി ദൃശ്യങ്ങളിൽ ഇല്ലെന്ന് ചൂണ്ടിക്കാണിച്ച് സുഹൈറിനെ കോടതി കേസിൽ നിന്ന് ഒഴിവാക്കിയിരുന്നു.

എന്നാൽ സുജിത്ത് നൽകിയ മൊഴിയിൽ പൊലീസ് ഡ്രൈവർ സുഹൈർ തന്നെ ആക്രമിച്ചതായി വ്യക്തമാക്കിയിരുന്നു. നിലവിലെ ദൃശ്യങ്ങൾ പരിശോധിക്കുന്നതിനായി കോടതി കേസ് പതിനൊന്നാം തീയതിയിലേക്ക് മാറ്റി. സുജിത്തിന്റെ കാലിൽ മുപ്പതോളം അടികൾ അടിച്ചത് സുഹൈറാണെന്നും സംഭവത്തിൽ അഞ്ചാം പ്രതിയായി സുഹൈറിനെ ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് സുജിത്ത് കുന്നംകുളം കോടതിയിൽ സ്വകാര്യ അന്യായം ഫയൽ ചെയ്തിരിക്കുന്നത്.

പൊലീസുകാരുടെ മർദ്ദനത്തിൽ സുജിത്തിന്റെ കർണ്ണപടം പൊട്ടിയ സാഹചര്യത്തിൽ പത്തു കൊല്ലം വരെ ശിക്ഷ ലഭിക്കാവുന്ന വകുപ്പുകൾ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വെള്ളിയാഴ്ച കോടതിയിൽ മറ്റൊരു കേസ് കൂടി ഫയൽ ചെയ്യുമെന്ന് സുജിത്ത് പറഞ്ഞിരുന്നു.

യൂത്ത്‌ കോൺഗ്രസ് നേതാവ് സുജിത്തിനെ പൊലീസ് മർദിച്ച സംഭവത്തിൽ നേരത്തെ നാല് പൊലീസ് ഉദ്യോ​ഗസ്ഥ‍ർക്കെതിരെ നടപടി സ്വീകരിച്ചിരുന്നു. സിപിഒമാരായ എസ് സന്ദീപ്, ശശിധരൻ, കെ ജെ സജീവൻ, എസ് ഐ നുഹ്‌മാൻ എന്നിവരെ സസ്പെൻ്ഡ് ചെയ്തിരുന്നു. ഡിഐജി ഹരിശങ്കറിന്റെ റിപ്പോർട്ടിന് പിന്നാലെ ഉത്തരമേഖല ഐജിയുടേതായിരുന്നു നടപടി.

2023 ഏപ്രിൽ അഞ്ചിനാണ് യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് വി എസ് സുജിത്തിനെ കുന്നംകുളം പൊലീസ് സ്റ്റേഷനിൽവെച്ച് പൊലീസുകാർ ക്രൂര മർദനത്തിന് ഇരയാക്കിയത്. സ്റ്റേഷനിലെത്തിച്ച തന്നെ പൊലീസ് ലാത്തികൊണ്ട് കാലിന് പതിനഞ്ച് മിനുട്ടോളം അടിച്ചെന്നും കുടിക്കാൻ വെള്ളം ചോദിച്ചിട്ട് തന്നില്ലെന്നും സുജിത്ത് റിപ്പോർട്ടറിനോട് പറഞ്ഞിരുന്നു. വഴിയരികിൽ നിന്നിരുന്ന സുഹൃത്തുക്കളെ പൊലീസ് ഭീഷണിപ്പെടുത്തിയത് ചോദ്യം ചെയ്തതിന് പിന്നാലെയായിരുന്നു പൊലീസിന്റെ ക്രൂരത. നീ ആരാണ് ഇടപെടാൻ എന്ന് ചോദിച്ച പൊലീസ്, തന്റെ ഷർട്ടിന്റെ കോളറിന് പിടിച്ച് ജീപ്പിൽ കയറ്റിയെന്നും സ്റ്റേഷനിലെത്തിച്ച് ക്രൂരമായി മർദിച്ചെന്നും സുജിത്ത് പറഞ്ഞിരുന്നു.

കുന്നംകുളം പൊലീസ് സ്റ്റേഷനിലെ എസ്‌ഐ നുഹ്‌മാൻ, സുജിത്തിനെ സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും തുടർന്ന് സിപിഒമാരായ ശശീന്ദ്രൻ, സന്ദീപ്, സജീവൻ എന്നിവർ ചേർന്ന് മർദ്ദിക്കുകയായിരുന്നു. മദ്യപിച്ച് പ്രശ്‌നമുണ്ടാക്കുകയും പൊലീസിനെ ഉപദ്രവിക്കുകയും കൃത്യ നിർവഹണം തടസപ്പെടുത്തുകയും ചെയ്തു എന്ന വ്യാജ എഫ്‌ഐആർ ഉണ്ടാക്കി സുജിത്തിനെ ജയിലിലടയ്ക്കാനായിരുന്നു പൊലീസിന്റെ നീക്കം. എന്നാൽ വൈദ്യ പരിശോധനയിൽ സുജിത്ത് മദ്യപിച്ചിട്ടില്ലെന്ന് മനസ്സിലാക്കിയ ചാവക്കാട് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചിരുന്നു.

തുടർന്ന് കോടതിയുടെ നിർദ്ദേശാനുസരണം നടത്തിയ വൈദ്യ പരിശോധനയിൽ പൊലീസ് ആക്രമണത്തിൽ സുജിത്തിന്റെ ചെവിക്ക് കേൾവി തകരാർ സംഭവിച്ചുവെന്ന് വ്യക്തമായി. പിന്നാലെ സുജിത്ത് പൊലീസ് ഉദ്യോഗസ്ഥർക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നൽകി. എന്നാൽ പൊലീസ് ഈ പരാതിയിൽ കേസ് എടുക്കാനോ നടപടി സ്വീകരിക്കാനോ തയ്യാറായില്ല. ഇതിനെതിരെ സുജിത്ത് കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് തെളിവുകൾ പരിശോധിച്ച കുന്നംകുളം ഒന്നാം ക്ലാസ്സ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി കുന്നംകുളം പൊലീസുകാർക്കെതിരെ നേരിട്ട് കേസെടുക്കുകയായിരുന്നു.

Content Highlights: Sujith wants driver Zuhair also to be named as an accused in the Kunnamkulam custodial torture case

dot image
To advertise here,contact us
dot image