
തിരുവനന്തപുരം: സര്‍ക്കാരിന്‍റെയും തദ്ദേശ സ്ഥാപനങ്ങളുടേയും ഭരണ- വികസന നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതിനായി വിപുലമായ പ്രചാരണ പരിപാടികള്‍ക്ക് തുടക്കം കുറിക്കാൻ സംസ്ഥാന സര്‍ക്കാര്‍. സെപ്തംബര്‍ 20 മുതല്‍ ഒക്ടോബര്‍ 20 വരെ രണ്ടു തരത്തിലുള്ള പ്രചാരണത്തിലൂടെയാണ് പരിപാടി സംഘടിപ്പിക്കുക. തദ്ദേശവകുപ്പിനാണ് പ്രചാരണ ഏകോപന ചുമതല.
സംസ്ഥാനം ആര്‍ജിച്ച നേട്ടങ്ങളെകുറിച്ചുള്ള ബോധവത്കരണം, ഭാവി വികസനത്തിനായുള്ള പൊതുജനാഭിപ്രായ രൂപവത്കരണം എന്നിവയാണ് പ്രധാന ലക്ഷ്യം. വിവിധ മേഖലകളിലുള്ള 500 ഓളം പേരെ പങ്കെടുപ്പിച്ച് എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഒരു ദിവസം വികസന സദസ്സ് നടത്തും. സര്‍ക്കാരിന്‍റെ നേട്ടങ്ങളെ അവതരിപ്പിക്കുന്നതിനുള്ള റിസോഴ്സ് പേഴ്സണെ പിആര്‍ഡിയില്‍നിന്ന് നല്‍കും. സംസ്ഥാനതല വീഡിയോയും ലഭ്യമാക്കും. തദ്ദേശ സ്ഥാപനങ്ങളിലെ നേട്ടം വിശദീരിക്കുന്ന സെഷനും ജനങ്ങളുടെ പ്രതികരണവും വികസന നിര്‍ദേശങ്ങളും സദസില്‍ സ്വീകരിക്കും. മുഖ്യമന്ത്രി, തദ്ദേശമന്ത്രി, ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാര്‍ എന്നിവരുടെ പ്രസംഗം വീഡിയോയിലൂടെ കാണിക്കും.
വികസന സദസിന്‍റെ ഭാഗമായി എല്ലാ ജില്ലകളിലും 30 ഓളം വകുപ്പുകളെ പങ്കെടുപ്പിച്ച് വികസന സെമിനാര്‍ സംഘടിപ്പിക്കും. മന്ത്രിമാരെല്ലാം പങ്കെടുക്കും വിധമാണ് സെമിനാര്‍ ക്രമീകരിക്കുക. സംസ്ഥാന രൂപവത്കരണത്തിന്‍റെ 75 വര്‍ഷമാകുന്ന 2031ല്‍ നടപ്പാക്കേണ്ട വികസന കാഴ്ചപ്പാട് രൂപവല്‍ക്കരിക്കാനുള്ള സെമിനാര്‍ എന്ന പേരിലാണ് ഇത് സംഘടിപ്പിക്കുന്നത്.
Content Highlights: State government to embark on extensive campaign programs