കോളേജുകളില്‍ വിഭജന ഭീതി ദിനാചരണം നടത്തരുതെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ്; തടയുമെന്ന് എസ്എഫ്‌ഐ;ആചരിച്ച് എബിവിപി

കാസര്‍കോട് കേന്ദ്ര സര്‍വ്വകലാശാലയില്‍ വിഭജന ഭീതി ദിനം ആചരിച്ചു

dot image

തിരുവനന്തപുരം: സംസ്ഥാനത്തെ കോളേജുകളില്‍ വിഭജന ഭീതി ദിനാചരണം പാടില്ലെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ്. പരിപാടി സാമുദായിക സൗഹാര്‍ദം തകര്‍ക്കുന്നതിനും സാമുദായിക സ്പര്‍ധ വളര്‍ത്തുന്നതിനും കാരണമാകുമെന്ന് വകുപ്പ് ഇമെയില്‍ വഴി നിര്‍ദേശം നല്‍കി. ഇത് സംബന്ധിച്ച് മുഴുവന്‍ കോളേജുകള്‍ക്കും അടിയന്തിരമായി അറിയിപ്പ് നല്‍കണമെന്ന് സര്‍വ്വകലാശാല ഡീന്‍ നിര്‍ദേശം നല്‍കി.

വിഭജന ഭീതി ദിനാചരണം എവിടെ നടത്തിയാലും നേരിടുമെന്നാണ് എസ്എഫ്‌ഐ നിലപാട്. തടയാന്‍ കോളേജ് യുണിറ്റുകള്‍ക്ക് നിര്‍ദേശം നല്‍കിയെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് റിപ്പോര്‍ട്ടറിനോട് പറഞ്ഞു. കേരള സര്‍വ്വകലാശാലയില്‍ പരിപാടി നടത്താന്‍ വൈസ് ചാന്‍സലര്‍ ആലോചിക്കുന്നുണ്ടെങ്കില്‍ നടക്കില്ല. നേതാക്കളെല്ലാം തിരുവനന്തപുരത്തുണ്ട്. ഇതുവരെ കാണാത്ത പ്രതിഷേധമാകും സംഘടിപ്പിക്കുകയെന്നും എസ്എഫ്‌ഐ പറഞ്ഞു.

അതിനിടെ കാസര്‍കോട് കേന്ദ്ര സര്‍വ്വകലാശാലയില്‍ വിഭജന ഭീതി ദിനം ആചരിച്ചു. പുലര്‍ച്ചെ 12.30 ഓടെയാണ് വിഭജന ഭീതി ദിനം ആചരിച്ചത്. എബിവിപി ദേശീയ നിര്‍വാഹക സമിതി അംഗം അഭിനവ് തൂണേരിയുടെ നേതൃത്വത്തില്‍ ആയിരുന്നു പരിപാടി.സര്‍വ്വകലാശാലയില്‍ ഇന്ന് മുഴുവന്‍ വിഭജന ഭീതി ദിനമായി ആചരിക്കാനാണ് തീരുമാനം.

കേരള സര്‍വ്വകലാശാലയ്ക്ക് കീഴിലെ കോളേജുകളില്‍ വിഭജന ഭീതി ദിനം ആചരിക്കണമെന്ന് വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍ സര്‍ക്കുലര്‍ അയച്ചിരുന്നു. ഓഗസ്റ്റ് 14 വിഭജനഭീതി ദിനമായി ആചരിക്കണമെന്നാണ് നിര്‍ദ്ദേശം. സര്‍വകലാശാലയിലും പരിപാടികള്‍ സംഘടിപ്പിക്കും. സെനറ്റ് ഹാളില്‍ പരിപാടി നടത്താനാണ് ആലോചന. ഇന്ത്യാ വിഭജനത്തിന്റെ ഭീകരത സ്മരിക്കാന്‍ ഓഗസ്റ്റ് 14-ന് പ്രത്യേക ദിനാചരണം സംഘടിപ്പിക്കാനാണ് സംസ്ഥാനത്തെ സര്‍വകലാശാലകള്‍ക്ക് ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ നിര്‍ദ്ദേശം നല്‍കിയത്.


Content Highlights: don't conduct partition horror Day at colleges R Bindhu circular

dot image
To advertise here,contact us
dot image