ഗോവിന്ദച്ചാമിക്ക് ജയില്‍ ചാടാൻ ആരുടെയും സഹായം ലഭിച്ചിട്ടില്ല; സുരക്ഷാ വീഴ്ച സമ്മതിച്ച് അന്വേഷണ റിപ്പോര്‍ട്ട്

ജയില്‍ അസിസ്റ്റന്റ് സുപ്രണ്ടിന് വീഴ്ചയുണ്ടായതായാണ് ചൂണ്ടികാട്ടുന്നത്. അന്വേഷണ റിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറി

dot image

തിരുവനന്തപുരം: ജയില്‍ ചാടാൻ കൊടുകുറ്റവാളി ഗോവിന്ദച്ചാമിക്ക് ആരുടെയും സഹായം ലഭിച്ചിട്ടില്ലെന്ന് ഉത്തരമേഖല ജയില്‍ ഡിഐജിയുടെ അന്വേഷണ റിപ്പോര്‍ട്ട്. ജീവനക്കാരോ തടവുകാരോ ഗോവിന്ദച്ചാമിയെ സഹായിച്ചതിന് ജയിലിനകത്ത് സുരക്ഷാവീഴ്ചയുണ്ടായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജയില്‍ അസിസ്റ്റന്റ് സുപ്രണ്ടിന് വീഴ്ചയുണ്ടായതായാണ് ചൂണ്ടികാട്ടുന്നത്. അന്വേഷണ റിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറി.

ഗോവിന്ദച്ചാമിയുടെ ഇടതുകൈക്ക് സാധാരണ ഒരു കൈയുടെ കരുത്തുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. ഗോവിന്ദച്ചാമി എല്ലാവരുമായി പ്രശ്‌നമുണ്ടാക്കുന്നയാളാണ്. അതിനാല്‍ സഹതടവുകാരുടെ സഹായം ലഭിക്കാന്‍ സാധ്യതയില്ലെന്നാണ് റിപ്പോട്ടില്‍ പറയുന്നത്. ജയില്‍ ചാടാന്‍ ഉപയോഗിച്ച രണ്ട് പ്ലാസ്റ്റിക് വീപ്പകളില്‍ ഒരെണ്ണം വെള്ളം ശേഖരിക്കാനായി മതിലിന് സമീപം ഉണ്ടായിരുന്നു. മറ്റൊന്ന് സമീപത്ത് നിന്നും സംഘടിപ്പിച്ചു, തടവുകാര്‍ ഉണക്കാനിട്ട തുണിയും ശേഖരിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പിടികൂടിയപ്പോള്‍ ഗോവിന്ദച്ചാമിയുടെ പക്കല്‍ നിന്നും പിടിച്ചെടുത്ത അരം ഉപയോഗിച്ച് മാത്രം അഴി മുറിക്കാനാകില്ലെന്നും കണ്ടെത്തിയതായി റിപ്പോര്‍ട്ടിലുണ്ട്. ഇക്കാര്യത്തില്‍ ശാസ്ത്രീയ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു. സിസിടിവി ചുമതലയുള്ള ഉദ്യോഗസ്ഥനെ അന്നേദിവസം മറ്റൊരു രോഗിക്കൊപ്പം ആശുപത്രിയിലേക്ക് വിട്ടു. ജീവനക്കാരുടെ ക്ഷാമമുണ്ട്. അതിനാല്‍ ലഭ്യമായ ഉദ്യോഗസ്ഥനെ വിടുകയായിരുന്നുവെന്നും ഇതില്‍ വീഴ്ച സംഭവിച്ചുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇന്നലെ രാത്രിയാണ് ജയില്‍ മേധാവിക്ക് ഡിഐജി എ വിജയകുമാര്‍ അന്വേഷണ റിപ്പോര്‍ട്ട് കൈമാറിയത്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് സാധ്യതയുണ്ട്.

ഗോവിന്ദച്ചാമിയുടെ ജയില്‍ ചാട്ടത്തിലെ അവിശ്വസനീയത ഇപ്പോഴും തുടരുകയാണ്. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ഒരുപാട് കാര്യങ്ങള്‍ പുറത്തുവന്നെങ്കിലും ജയില്‍ ചാട്ടത്തിലെ ദുരൂഹത മാറിയിട്ടില്ല. ഒരു കൈ മാത്രം ഉപയോഗിച്ച് ഗോവിന്ദച്ചാമി നടത്തിയത് അമാനുഷിക ജയില്‍ ചാട്ടമാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ജയില്‍ ചാടിയ ശേഷം മാത്രാണ് ഗോവിന്ദച്ചാമി നടത്തിയ പത്തുമാസത്തെ തയ്യാറെടുപ്പ് പുറത്ത് അറിഞ്ഞതെന്ന ജയില്‍ അധികൃതരുടെ വാദമാണ് ഏറ്റവും ദുരൂഹമാകുന്നത്.

Content Highlights: Govindachamy Escape Jail DIG Report to DGP

dot image
To advertise here,contact us
dot image