തിരുവനന്തപുരം ഡിസിസി പ്രസിഡൻ്റിൻ്റെ താല്‍ക്കാലിക ചുമതല എന്‍ ശക്തന്

കഴിഞ്ഞ ദിവസമാണ് കോണ്‍ഗ്രസ് പാര്‍ട്ടിയെ സമ്മര്‍ദത്തിലാക്കുന്ന തരത്തില്‍ പാലോട് രവിയുടെ ഫോണ്‍ സംഭാഷണം പുറത്തായത്. പിന്നാലെ രാത്രിയോടെ പാലോട് രവി രാജിവക്കുകയായിരുന്നു.

dot image

തിരുവനന്തപുരം: തിരുവനന്തപുരം ഡിസിസി പ്രസിഡന്റിന്റെ താല്‍ക്കാലിക ചുമതല കെപിസിസി വൈസ് പ്രസിഡന്റ് എന്‍ ശക്തന്. പാലോട് രവിയുടെ രാജിക്ക് പിന്നാലെയാണ് ശക്തന് ചുമതല നല്‍കിയിരിക്കുന്നത്. മറ്റ് ഡിസിസി പ്രസിഡന്റുമാരെ മാറ്റുമ്പോഴായിരിക്കും തിരുവനന്തപുരത്തും സ്ഥിരം ഡിസിസി പ്രസിഡന്റിനെ ചുമതലപ്പെടുത്തുക. അതുവരെ എന്‍ ശക്തനായിരിക്കും ഡിസിസി പ്രസിഡന്റിന്റെ ചുമതല.

കഴിഞ്ഞ ദിവസമാണ് കോണ്‍ഗ്രസ് പാര്‍ട്ടിയെ സമ്മര്‍ദത്തിലാക്കുന്ന തരത്തില്‍ പാലോട് രവിയുടെ ഫോണ്‍ സംഭാഷണം പുറത്തായത്. റിപ്പോർട്ടറാണ് പാലോട് രവിയുടെ വിവാദ സംഭാഷണം പുറത്ത് വിട്ടത്. പിന്നാലെ രാത്രിയോടെ പാലോട് രവി രാജിവക്കുകയായിരുന്നു. പാലോട് രവിക്ക് ശ്രദ്ധക്കുറവുണ്ടായെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് വ്യക്തമാക്കിയിരുന്നു. രാജിയില്‍ ചര്‍ച്ചയുണ്ടായെന്നും രാജി നല്‍കി, സ്വീകരിച്ചുവെന്നും സണ്ണി ജോസഫ് പറഞ്ഞിരുന്നു. എന്നാല്‍ രാജി ചോദിച്ചു വാങ്ങിയോയെന്ന ചോദ്യത്തില്‍ നിന്ന് സണ്ണി ജോസഫ് ഒഴിഞ്ഞുമാറുകയായിരുന്നു.

പ്രാദേശിക കോണ്‍ഗ്രസ് നേതാവുമായുള്ള ഫോണ്‍ സംഭാഷണം പുറത്തുവന്നതിന് പിന്നാലെ പാലോട് രവി വലിയ പ്രതിസന്ധിയിലായിരുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പോകുമെന്നും തദ്ദേശ തെരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ് ഇല്ലാതാകും എന്നുമാണ് പാലോട് രവി ഫോണ്‍ സംഭാഷണത്തില്‍ പറഞ്ഞത്. നിയമസഭയിലും കോണ്‍ഗ്രസ് താഴെ വീഴുമെന്നും പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വോട്ട് പിടിച്ചതുപോലെ കാശ് കൊടുത്ത് ബിജെപി വോട്ട് പിടിക്കുമെന്നും രവി പറഞ്ഞിരുന്നു.

കോണ്‍ഗ്രസ് പാര്‍ട്ടി മൂന്നാം സ്ഥാനത്തേക്ക് വീഴും. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഭരണം തുടരും. ഇതോടെ ഈ പാര്‍ട്ടിയുടെ അധോഗതിയായിരിക്കും എന്ന പാലോട് രവിയുടെ ഫോണ്‍ സംഭാഷണമാണ് പുറത്തായത്. പരാമര്‍ശം വിവാദമായതോടെ വിശദീകരണവുമായി രവി രംഗത്തുവന്നിരുന്നു. ഒറ്റക്കെട്ടായി നിന്ന് ഭിന്നത പരിഹരിച്ചില്ലെങ്കില്‍ പരാജയമുണ്ടാകും എന്ന താക്കീതാണ് താന്‍ നല്‍കിയതെന്നും കൃത്യമായി പ്രവര്‍ത്തിച്ചില്ലെങ്കില്‍ അത് പാര്‍ട്ടിയെ ഇല്ലാതാക്കുമെന്ന സന്ദേശം നല്‍കാനാണ് ഉദ്ദേശിച്ചതെന്നും പാലോട് രവി പറഞ്ഞിരുന്നു.

Content Highlights: N Shakthan elected as Thiruvananthapuram DCC president

dot image
To advertise here,contact us
dot image