
ആലപ്പുഴ: വിഎസിനെ അവസാനമായി ഒരുനോക്ക് കാണാൻ വി എസിൻ്റെ പുന്നപ്രയിലെ വീട്ടിലേക്ക് ആയിരങ്ങൾ ഒഴുകിയെത്തുന്നു. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിൽ നിന്നുള്ള നിരവധി പേരാണ് പുന്നപ്രയിലെ വീട്ടിൽ എത്തിയിട്ടുള്ളത്. വടക്കൻ ജില്ലകളിൽ നിന്നും മധ്യ കേരളത്തിൽ നിന്നുമുള്ള നിരവധി ജനങ്ങൾ ഇതിനകം 'വേലിക്കകത്ത്' വീട്ടിൽ എത്തിക്കഴിഞ്ഞു. പലരും രാത്രിയോടെ എത്തി വരി നിൽക്കുകയാണ്. വിഎസിന്റെ മണ്ഡലമായിരുന്ന മലമ്പുഴയിലെയും, പാലക്കാട് ജില്ലയിലെയും നിരവധി ജനങ്ങളും പുന്നപ്രയിലെ വീട്ടിലെത്തിയിട്ടുണ്ട്. വലിയ പൊലീസ് സന്നാഹത്തെയാണ് ഇവിടം വിന്യസിച്ചിരിക്കുന്നത്.
നിലവിൽ ഹരിപ്പാട് പിന്നിട്ട വിഎസിന്റെ ഭൗതിക ദേഹം വഹിച്ചു കൊണ്ടുള്ള വിലാപയാത്ര ഏറെ വൈകാതെ പുന്നപ്രയിലെ വീട്ടിലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ആലപ്പുഴ ജില്ലയിലേക്ക് പ്രവേശിച്ചുകഴിഞ്ഞ വിലാപയാത്ര നിലവിൽ ഹരിപ്പാടിലേക്ക് എത്തികൊണ്ടിരിക്കുകയാണ്. കരുവാറ്റ, തോട്ടപ്പള്ളി, അമ്പലപ്പുഴ, വണ്ടാനം മെഡിക്കൽ കോളേജ് എന്നിവ മാത്രമാണ് ഇനി വിലാപയാത്രയുടെ പോയിന്റുകൾ. വീട്ടിലെ പൊതുദർശനത്തിന് ശേഷം 11 മണിക്ക് സിപിഐഎം ജില്ലാകമ്മിറ്റി ഓഫീസിലും പൊതുദര്‍ശനം ഉണ്ടാകും. തുടര്‍ന്ന് ബീച്ചിലെ റിക്രിയേഷന്‍ ഗ്രൗണ്ടിലെ പൊതുദര്‍ശനത്തിന് ശേഷം വലിയചുടുക്കാട്ടില്‍ സംസ്‌കാരം നടക്കും.
അതേസമയം, വിലാപയാത്ര ഹരിപ്പാടെത്തുമ്പോൾ വിഎസിന് അന്ത്യയാത്രാമൊഴി നല്‍കാന്‍ ആള്‍ക്കൂട്ടത്തിനൊപ്പം കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുമുണ്ട്. ഹരിപ്പാടിലൂടെ വിഎസ് കടന്നുപോകുമ്പോള്‍ താനിവിടെ വേണ്ടെയെന്നാണ് രമേശ് ചെന്നിത്തല റിപ്പോർട്ടറിനോട് പ്രതികരിച്ചത്.
'വിലാപയാത്ര കായംകുളം വിട്ടപ്പോഴാണ് ഇവിടെയെത്തിയത്. ഹരിപ്പാടുമായി വിഎസിന് വളരെയേറെ വ്യക്തിബന്ധമുണ്ട്. ഇവിടെയുള്ള ഓരോരുത്തരേയും അദ്ദേഹത്തിന് നേരിട്ട് അറിയാവുന്നയാളാണ്. എനിക്കത് അനുഭവമുള്ള കാര്യമാണ്. വ്യക്തിപരമായി ഞങ്ങള്‍ തമ്മില്‍ നല്ല വ്യക്തിബന്ധമുണ്ട്. എന്റെ മണ്ഡലത്തിലൂടെ കടന്നുപോകുമ്പോള്‍ ഞാനിവിടെ വേണ്ടേ. അന്ത്യയാത്രയല്ലേ', രമേശ് ചെന്നിത്തല പ്രതികരിച്ചു.
Content Highlights: Many people lined to see vs at punappra home