
തിരുവനന്തപുരം: വിഎസിന്റെ അഭാവം വാക്കുകൾക്കതീതമെന്നും അദ്ദേഹം ഒരു കാവലാളായി ഇവിടെ തന്നെ ഉണ്ടാകുമെന്നും വിഎസിന്റെ മുൻ പേഴ്സണൽ അസിസ്റ്റന്റ് സുരേഷ് കുമാർ. 'വിഎസ് ഇല്ല എന്ന് വിശ്വസിക്കാൻ എനിക്കാവുന്നില്ല. കണ്ണേ കരളേ എന്ന് പറഞ്ഞാൽ കേരളത്തിൽ ജനതയ്ക്ക് അടുത്ത വാക്ക് പൂരിപ്പിക്കാൻ ആലോചിക്കേണ്ടതില്ല' സുരേഷ് കുമാർ വ്യക്തമാക്കി. ഇതുപോലൊരു മനുഷ്യൻ ഭൂമിയിൽ ജീവിച്ചിരിപ്പുണ്ടായിരുന്നു'വെന്ന ഗാന്ധിയെക്കുറിച്ചുള്ള ഐൻസ്റ്റീന്റെ പരാമർശം ഉദ്ധരിച്ച്, വരുംതലമുറ വിഎസിനെ ഇത്തരത്തിലായിരിക്കും അറിയുക എന്നും സുരേഷ് കുമാർ കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസമാണ് വി എസ് അച്യുതാനന്ദൻ വിടപറഞ്ഞത്. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം എസ്‌യുടി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച വിഎസിന് പിന്നീട് സാധാരണ നിലയിലേയ്ക്ക് തിരിച്ചുവരാൻ സാധിച്ചിരുന്നില്ല. വെൻ്റിലേറ്ററിൻ്റെ സഹായത്തോടെ വി എസിൻ്റെ ചികിത്സ തുടരുന്നതിനിടെയായിരുന്നു അന്ത്യം. മരിക്കുമ്പോൾ 101 വയസ്സായിരുന്നു വി എസിന്. കേരളത്തിൻ്റെ ഏറ്റവും ജനകീയനായ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായിരുന്നു വി എസ് അച്യുതാനന്ദൻ.
വി എസിന്റെ ഭൗതിക ശരീരം നിലവിൽ ദര്‍ബാര്‍ ഹോളിൽ പൊതുദര്‍ശനത്തിനെത്തിച്ചിരിക്കുകയാണ്. പി ബി അംഗങ്ങള്‍ അന്തിമോപചാരം അര്‍പ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രകാശ് കാരാട്ട്, ബൃന്ദാ കാരാട്ട്, എം എ ബേബി, എം വി ഗോവിന്ദന്‍ ഉള്‍പ്പെടെയുള്ളവര്‍ ദര്‍ബാര്‍ ഹാളിലെത്തി അന്തിമോപചാരം അർപ്പിച്ചു. ഉച്ചയോടെ പ്രത്യേക വാഹനത്തിൽ വിഎസിന്റെ ഭൗതികശരീരം ആലപ്പുഴയിലേക്ക് റോഡ് മാർഗം കൊണ്ടുപോകും.
Content Highlights: A SureshKumar on VS demise