
പാലക്കാട്: മണ്ണാര്‍ക്കാട് സിപിഐഎം പാര്‍ട്ടി ഓഫീസിലേക്ക് പടക്കം എറിഞ്ഞത് തമാശയ്‌ക്കെന്ന്
പ്രതി അഷ്‌റഫ്. സിപിഐഎം നേതാക്കളായ മന്‍സൂറിനും ഡിവൈഎഫ്‌ഐ ബ്ലോക്ക് പ്രസിഡന്റ് ശ്രീരാജിനും ഒപ്പം സംസാരിക്കുന്നതിനിടെ വെല്ലുവിളിച്ചപ്പോള്‍ ചെയ്തതാണെന്നും അഷ്‌റഫ് റിപ്പോര്‍ട്ടറിനോട് പറഞ്ഞു.
'ഇത്ര വലിയ പ്രശ്‌നമാകുമെന്ന് പ്രതീക്ഷിച്ചില്ല. മുമ്പ് പി കെ ശശിയുടെ ഡ്രൈവറായിരുന്നു. ശശിയെ സ്‌നേഹിക്കുന്ന വ്യക്തിയാണ്. പക്ഷേ അദ്ദേഹത്തിന് സംഭവവുമായി ബന്ധമില്ല. മന്‍സൂറിനും ശ്രീരാജിനും ഒപ്പം ഇരുന്ന് സംസാരിച്ച കാര്യങ്ങള്‍ ഉള്‍പ്പെടെ പൊലീസിന് മൊഴിയായി നല്‍കിയിട്ടുണ്ട്', അഷ്‌റഫ് പറഞ്ഞു. എന്നാല്‍ അഷ്‌റഫിൻ്റെ വാദങ്ങള്‍ മണ്ണാര്‍ക്കാട് പൊലീസ് തള്ളി. മന്‍സൂര്‍, ശ്രീരാജ് എന്നിവര്‍ക്കൊപ്പം ഉണ്ടായിരുന്ന കാര്യം പ്രതി മൊഴി നല്‍കിയിട്ടില്ല. സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തുകയാണെന്നും പൊലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം രാത്രി 8.55നാണ് സംഭവം. ബൈക്കിലെത്തിയ പ്രതി ഓഫീസിന് മുന്നിലെത്തി മാലപ്പടക്കം പൊട്ടിച്ച് കടന്നുകളയുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറഞ്ഞത്.
Content Highlights: Accused Ashraf says he threw firecrackers at the CPI(M) party office in Mannarkad for fun