
ആലപ്പുഴ: സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ പ്രസ്താവനയെ പിന്തുണച്ച് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ്‌കുമാര്‍. സജി ചെറിയാന്റെ സംസാരത്തില്‍ വിവാദം കാണുന്നില്ലെന്ന് മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ ആശുപത്രികളിൽ കിട്ടാത്ത സൗകര്യങ്ങള്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. അതിനു സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടി വരുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
'അതില്‍ തെറ്റ് കാണേണ്ടതില്ല. ചെറിയ വീഴ്ചയുടെ പേരില്‍ മെഡിക്കല്‍ കോളേജുകളുടെ നന്മ കാണാതെ പോകരുത്. ഡെങ്കിപ്പനി വന്നാല്‍ ഒരു പരിധി കഴിഞ്ഞാല്‍ പിടിച്ചാല്‍ കിട്ടില്ല. ആരോഗ്യമേഖല ഒരു ദിവസം കൊണ്ട് മെച്ചപ്പെടുത്താനാവില്ല. കൊറോണ കാലത്ത് ഞാനും സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. മരണത്തോട് മല്ലടിച്ചാണ് കിടന്നത്. ജീവന്‍ തിരിച്ചു കിട്ടുമെന്ന് കരുതിയതല്ല. പ്രതിപക്ഷത്തിന് ശവപ്പെട്ടി കച്ചവടക്കാരന്റെ മനോഭാവം', ഗണേഷ് കുമാര്‍ പറഞ്ഞു.
അതേസമയം സ്വകാര്യ ആശുപത്രിയില്‍ ചികിത്സച്ചത് കൊണ്ടാണ് ജീവന്‍ രക്ഷപ്പെട്ടതെന്ന സജി ചെറിയാന്റെ പ്രസ്താവനയില്‍ സിപിഐഎം നേതൃത്വം അതൃപ്തി രേഖപ്പെടുത്തി. മന്ത്രിയുടെ പ്രസ്താവന അനാവശ്യമെന്നും പ്രതിപക്ഷത്തിന് ആയുധം നല്‍കുന്നതാണെന്നുമാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. സംസ്ഥാനത്തെ പൊതുജനാരോഗ്യ മേഖലയെ മന്ത്രിയുടെ പ്രസ്താവന സംശയനിഴലിലാക്കി എന്നും നേതൃത്വം വിലയിരുത്തി.
2019ല്‍ തനിക്ക് ഡെങ്കിപ്പനി വന്നപ്പോള്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പോയി എന്നും അവിടെനിന്ന് മരിക്കാറായപ്പോള്‍ സ്വകാര്യ ആശുപത്രിയിലേക്ക് ശുപാര്‍ശ ചെയ്തു എന്നുമായിരുന്നു മന്ത്രിയുടെ പരാമര്‍ശം. ഇത് വിവാദമായതോടെ മറുപടിയുമായി മന്ത്രി തന്നെ രംഗത്തെത്തിയിരുന്നു. സ്വകാര്യ ആശുപത്രിയില്‍ പോകുന്നത് പാപമാണെന്ന് പറഞ്ഞതിനുള്ള മറുപടിയാണ് താന്‍ പറഞ്ഞതെന്ന് മന്ത്രി റിപ്പോര്‍ട്ടറിനോട് വിശദീകരിച്ചിരുന്നു.
ചെങ്ങന്നൂരിലെ ചെറിയ ആശുപത്രിയിലാണ് താന്‍ പോയതെന്നും അസുഖം വന്ന് ബോധക്കേടായി നില്‍ക്കുമ്പോള്‍ തനിക്കല്ലല്ലോ എവിടെയാണ് പോകേണ്ടതെന്ന് അറിയുന്നതെന്നും സജി ചെറിയാന്‍ പറഞ്ഞു. അമൃതയിലേക്ക് കൊണ്ടുപോകാന്‍ പറഞ്ഞപ്പോള്‍ ആളുകള്‍ അവിടെ കൊണ്ടുപോയി. അതിനര്‍ത്ഥം സര്‍ക്കാര്‍ ആശുപത്രികള്‍ മോശമാണെന്നല്ല. എന്തിനാണ് വിവാദമുണ്ടാക്കുന്നതെന്നും താന്‍ പറഞ്ഞത് എങ്ങനെ വേണേലും വ്യാഖ്യാനിക്കാമെന്നും സജി ചെറിയാന്‍ കൂട്ടിച്ചേര്‍ത്തു. കേരളത്തിലെ പൊതുമേഖല ലോകത്തിനും ഇന്ത്യയ്ക്കും മാതൃകയാണെന്നും മന്ത്രി റിപ്പോര്‍ട്ടറിനോട് പറഞ്ഞിരുന്നു.
Content Highlights: K B Ganesh Kumar supports Saji Cherian on Government hospital controversy