
കോഴിക്കോട്: സൂംബ വിഷയത്തിൽ ആശങ്ക ദൂരീകരിക്കപ്പെട്ടുവെന്ന് എസ്‌വൈഎസ് നേതാവ് നാസർ ഫൈസി കൂടത്തായി. വിദ്യാർത്ഥികളെ നിർബന്ധിക്കില്ലെന്ന വിദ്യാഭ്യാസ മന്ത്രിയുടെ പ്രതികരണത്തോടെ ആശങ്ക ഒഴിഞ്ഞുവെന്നാണ് നാസർ ഫൈസി കൂടത്തായി ചൂണ്ടിക്കാണിച്ചിരിക്കുന്നത്. കുട്ടികൾ നിർബന്ധമായും സൂംബ ഡാൻസ് കളിക്കണമെന്നും ഇടകലർന്ന് സൂംബ ഡാൻസ് ചെയ്യണമെന്നും വസ്ത്രധാരണത്തിൽ മാറ്റം വരുത്തണമെന്നും നിർബന്ധമില്ലെങ്കിൽ തങ്ങൾ ഉയർത്തിയ ആശങ്ക ദൂരീകരിക്കപ്പെടുന്നുണ്ടെ'ന്നാണ് നാസർ ഫൈസി കൂടത്തായി വ്യക്തമാക്കിയത്.
ആശങ്ക അറിയിച്ചുവെന്നേയുള്ളു. പ്രതിഷേധ സമ്മേളനം നടത്തി സർക്കാരിനെതിരെ രംഗത്ത് വന്നിരുന്നില്ലെന്നും നാസർ ഫൈസി കൂടത്തായി ചൂണ്ടിക്കാണിച്ചു. പ്രതിഷേധം ഗവൺമെൻ്റിനെ അറിയിച്ചിരുന്നു. ഗവൺമെൻ്റ് കൃത്യമായ മറുപടി നൽകി. ഇനി ഈ വിഷയം നടപ്പിലാക്കുന്നതിൽ സർക്കാർ നിർബന്ധബുദ്ധിയോടെ ഇടപെടുന്നത് പറ്റില്ലായെന്നതാണ് നിലപാട് എന്നും നാസർ ഫൈസി കൂടത്തായി വ്യക്തമാക്കി. മന്ത്രി ഈ വിഷയത്തിൽ വ്യക്തത വരുത്തുമ്പോഴും ചില സ്കൂളുകൾ ഈ വിഷയം ദുരുപയോഗിക്കില്ല എന്നതിൽ ഉറപ്പ് ലഭിക്കണമെന്നും നാസർ ഫൈസി ആവശ്യപ്പെട്ടു. സ്കൂളുകൾ ഈ വിഷയത്തിൽ കുട്ടികളെയോ രക്ഷിതാക്കളെയോ നിർബന്ധിക്കില്ല എന്നതിൽ സർക്കാരിൽ നിന്ന് ഉറപ്പ് ലഭിക്കണം. അതിനാൽ തന്നെ ഈ വിഷയത്തിൽ ചർച്ച അനിവാര്യമാണെന്നും അത് തന്നെയാണ് ഇപ്പോഴും പറയാനുള്ളതെന്നും നാസർ ഫൈസി കൂടത്തായി വ്യക്തമാക്കി.
സമസ്ത സൂംബ വിഷയത്തിൽ പ്രതിഷേധവുമായി ഔദ്യോഗികമായി രംഗത്ത് വന്നിട്ടില്ലെന്ന് എസ്‌വൈഎസ് നേതാവ് ചൂണ്ടിക്കാണിച്ചു. ചില സംഘടനകളും ചില വ്യക്തികളും വിഷയത്തിൽ പ്രതിഷേധവും ആശങ്കയും അവരുടെ പ്ലാറ്റ്ഫോമിലൂടെ അറിയിക്കുകയാണ് ചെയ്ത്. ആ ആശങ്ക നിലനിൽക്കുന്നതായിരുന്നു. സർക്കാർ ഈ വിഷയത്തിൽ വാശിപിടിച്ച് വിദ്യാർത്ഥികളെ സൂംബ ഡാൻസ് കളിക്കാൻ നിർബന്ധിക്കുന്നില്ലെന്ന് വ്യക്തമാക്കിയ സ്ഥിതിക്ക് കുട്ടിക്ക് ഗ്രേസ് മാർക്ക് അടക്കം നൽകുന്ന കരിക്കുലത്തിൻ്റെ ഭാഗമായി സൂംബ ഡാൻസ് മാറില്ലെന്നും സർക്കാർ പറഞ്ഞിരുന്നതായി നാസർ ഫൈസി ചൂണ്ടിക്കാണിച്ചു.
തങ്ങളെപ്പോലെയുള്ള കീഴ്ഘടകങ്ങളിലെ നേതാക്കളുടെ പ്രതികരണം പോലെയല്ല സമസ്തയുടെ നേതാക്കളുടെ പ്രതികരണമെന്നും നാസർ ഫൈസി ചൂണ്ടിക്കാണിച്ചു. സമസ്തയുടെ നേതൃത്വം ഏതൊരു കാര്യത്തിലും കൃത്യമായ പഠനം നടത്തിയതിന് ശേഷം മാത്രമേ പ്രതികരിക്കുകയുള്ളു. ഈ വിഷയത്തിലും സമസ്ത നേതാക്കൾ എന്താണോ പറയുന്നത് ആ നിലയിലാവും തങ്ങളും മുന്നോട്ട് പോകുകയെന്നും നാസർ ഫൈസി വ്യക്തമാക്കി. കൃത്യമായി പഠിക്കാതെയാണ് സർക്കാർ സൂംബ വിഷയത്തിൽ സർക്കുലർ പുറത്തിറക്കിയതെന്നും എസ്‌വൈഎസ് നേതാവ് പ്രതികരിച്ചു. ഈ സാഹചര്യത്തിലാണ് ഈ വിഷയത്തിൽ എതിർപ്പ് പറഞ്ഞത്. സർക്കാരാണ് ഈ വിഷയത്തിൽ കൃത്യമായ പഠനം നടത്താതെന്നും നാസർ ഫൈസി കുറ്റപ്പെടുത്തി. വിദ്യാഭ്യാസ മേഖലയിൽ എന്തെങ്കിലും വിഷയം അടിച്ചേൽപ്പിക്കാനുള്ള ശ്രമം നടന്നാൻ ഇനിയും പ്രതികരിക്കുമെന്നും എസ്‌വൈഎസ് നേതാവ് വ്യക്തമാക്കി.
അൽപ്പവസ്ത്രം ധരിച്ച് കൂടിക്കലർന്ന് ആടിപ്പാടുന്ന രീതിയാണ് സൂംബ എന്നും വലിയ കുട്ടികൾ പോലും അങ്ങനെ ചെയ്യണമെന്ന് സർക്കാർ നിർദേശമുണ്ടെങ്കിൽ അത് പ്രതിഷേധാർഹമാണെന്നും നേരത്തെ നാസർ ഫൈസി കൂടത്തായി ഫേസ്ബുക്കിലൂടെ പ്രതികരിച്ചിരുന്നു. 'നിലവിലുളള കായികപരിശീലനം മെച്ചപ്പെടുത്തുന്നതിന് പകരം ആഭാസങ്ങളെ നിർബന്ധിക്കരുത്. മേനിയഴക് പ്രകടിപ്പിക്കാനും ഇടകലർന്ന് ആടിപ്പാടാനും ധാർമ്മികബോധം അനുവദിക്കാത്ത വിദ്യാർത്ഥികളുടെ വ്യക്തിസ്വാതന്ത്ര്യത്തിനും മൗലികാവകാശത്തിനും നേരെയുളള ലംഘനമാകും അത്' എന്നായിരുന്നു നാസർ ഫൈസി കൂടത്തായി ഫേസ്ബുക്കിൽ കുറിച്ചത്.
Content Highlights: Zumba issue SYS leader Nasser Faizi says concerns have been dispelled