
ആലപ്പുഴ: ഹോട്ടലുകള്‍ക്ക് റേറ്റിംഗ് നല്‍കി പണം സമ്പാദിക്കാമെന്ന് പറഞ്ഞ് പണം തട്ടിയ സംഭവത്തില്‍ പ്രതി അറസ്റ്റിൽ. ഡല്‍ഹി സ്വദേശിയായ കപില്‍ ഗുപ്തയാണ് അറസ്റ്റിലായത്. ഡല്‍ഹിയിലെ സണ്‍ലൈറ്റ് കോളനിയില്‍ നിന്നാണ് ആലപ്പുഴ സൈബര്‍ ക്രൈം പൊലീസ് പ്രതിയെ അറസ്റ്റ് ചെയതത്.
2023 നവംബറിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഓണ്‍ലൈനായി ജോലി ചെയ്ത് പണം സമ്പാദിക്കാമെന്ന് പറഞ്ഞായിരുന്നു ആലപ്പുഴ അവലൂക്കുന്ന സ്വദേശിനിയെ കബളിപ്പിച്ച് പ്രതി പണം തട്ടിയത്. സ്വകാര്യ കമ്പനിയിലെ പ്രതിനിധിയാണെന്നും ഹോട്ടലുകള്‍ക്ക് റേറ്റിംഗ് നല്‍കിയാല്‍ പണം നല്‍കാമെന്നും പറഞ്ഞായിരുന്നു ഇയാള്‍ വാട്‌സാപ്പ് വഴി യുവതിയെ സമീപ്പിച്ചത്.
വിശ്വാസം നേടിയെടുക്കാനായി ആദ്യം ഇവര്‍ക്ക് ചെറിയ തുകകള്‍ നല്‍കിയിരുന്നു. എന്നാല്‍ പിന്നാലെ ഇന്‍വെസ്റ്റ്‌മെന്റ് എന്ന് പറഞ്ഞ് പ്രതിയുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം കൈമാറാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇത്തരത്തില്‍ ഏഴ് ഇടപാടുകളിലായിട്ട് പ്രതി യുവതിയില്‍ നിന്ന് 2.91 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. പിന്നാലെ പരാതിയെ തുടര്‍ന്ന് പൊലീസ് ഡല്‍ഹിയില്‍ പോയി പ്രതിയെ പിടികൂടി കൊണ്ടുവന്നു. ആലപ്പുഴ സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ എസ്ഐ ആർ പത്മരാജ്, അസി. സബ് ഇൻസ്‌പെക്ടർ എം അജയകുമാർ, സീനിയർ സിപിഒ എസ് ഷിബു എന്നിവർ നേതൃത്വം നൽകി.
Content Highlights-Man arrested for cheating Rs 2.91 lakh through online job offer of 'earning money by rating hotels'